തൻ്റെ യജമാനന് അപകടം സംഭവിച്ചത് അറിഞ്ഞില്ലെങ്കിലും വീട്ടില്‍ സംഭവിച്ച ദുരന്തം മനസിലാക്കി വളര്‍ത്തുനായ; അപരിചിതരെ കണ്ടാല്‍ കുരച്ച്‌ ശബ്ദമുണ്ടാക്കുന്ന നായ ഒന്നും കഴിക്കാതെ മൗനത്തില്‍; കോവളം ബൈപാസില്‍ വാഹനാപകടത്തിൽ മരിച്ച രാജേഷിൻ്റെ വീട്ടിലേക്ക് എത്തുന്നവര്‍ക്ക് കാണാനാകുന്നത് രാജേഷിനായി കാത്തിരിക്കുന്ന വളര്‍ത്തുനായയുടെ ദുഖം

Spread the love

സ്വന്തം ലേഖിക

video
play-sharp-fill

തിരുവനന്തപുരം: അപരിചിതരെത്തിയാല്‍ നിര്‍ത്താതെ കുരയ്ക്കുമായിരുന്ന വളര്‍ത്തു നായ ഇപ്പോള്‍ തന്നെ സംരക്ഷിച്ച വീട്ടുകാര്‍ക്ക് എന്തോ ആപത്ത് സംഭവിച്ചു എന്ന് മനസിലായ രീതിയിലാണ് പെരുമാറ്റം.

തൻ്റെ യജമാനനേയും നോക്കി വഴിയിലേക്ക് കണ്ണും നട്ടിരിക്കുകയാണ് നായ. അയല്‍പക്കത്തുള്ളവര്‍ കൊടുക്കുന്ന ആഹാരം പോലും കഴിക്കാന്‍ തയ്യാറാവുന്നില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കഴക്കൂട്ടം കോവളം ബൈപാസില്‍ ഇന്‍ഫോസിസിനു സമീപം ഗുരുനഗര്‍ ജംഗ്ഷനി പൊടുന്നനെ നിറുത്തിയ കെഎസ്ആര്‍ടിസി ബസിനു പിന്നില്‍ സ്‌കൂട്ടര്‍ ഇടിച്ചു കയറി യുവാവും അഞ്ചുവയസുള്ള മകനും ദാരുണമായി മരിച്ച സംഭവം ഞെട്ടലോടെയാണ് തലസ്ഥാനവാസികള്‍ അറിഞ്ഞത്.

തൃശൂര്‍ പാഴായി പനിയത്ത് വീട്ടില്‍ റിട്ട. ജില്ലാ സഹകരണ ബാങ്ക് മാനേജര്‍ പരേതനായ ശശിധരമേനോന്റെ മകന്‍ രാജേഷ് (36), രാജേഷിന്റെ മകന്‍ ഋത്വിക് (5) എന്നിവരാണ് മരിച്ചത്. രാജേഷിന്റെ ഭാര്യ ഇരിങ്ങാലക്കുട മാടായിക്കോണം സ്വദേശിനി സുജിത (28) ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയിലുമാണ്.

ബൈപാസ് വഴി കിഴക്കേകോട്ട വെഞ്ഞാറമൂട് റൂട്ടില്‍ സര്‍വീസ് നടത്തുന്ന കെ.എസ്.ആര്‍.ടി.സി സിറ്റിഫാസ്റ്റ് ബസിന്റെ പിന്നിലാണ് അതേ ദിശയില്‍ പിന്നാലെയെത്തിയ രാജേഷിന്റെ ആക്ടിവ സ്‌കൂട്ടര്‍ ഇടിച്ചത്. ബസ്റ്റോപ്പില്‍ യാത്രക്കാരെ ഇറക്കാനായി ബസ് പെട്ടെന്ന് നിറുത്തിയതാണ് അപകടത്തിന് ഇടയാക്കിയതെന്നാണ് കരുതുന്നത്.

സുജിത റോഡിലേക്ക് തെറിച്ചുവീഴുകയും രാജേഷും മകനും സ്‌കൂട്ടറിനൊപ്പം ബസിനടിയില്‍ കുരുങ്ങുകയുമായിരുന്നു. ഓടിയെത്തിയ നാട്ടുകാര്‍ ബസിന്റെ പിന്‍ഭാഗം ഉയര്‍ത്തി ഇരുവരെയും പുറത്തെടുത്ത് അതുവഴി വന്ന ആംബുലന്‍സില്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

എറണാകുളം കേന്ദ്രീകരിച്ചുള്ള അലൂമിനിയം കമ്ബനിയുടെ തിരുവനന്തപുരം റീജിയണല്‍ മാര്‍ക്കറ്റിംഗ് വിഭാഗം ജീവനക്കാരനായിരുന്നു രാജേഷ്. നാലു വര്‍ഷമായി രാജേഷും കുടുംബവും ബാലരാമപുരത്തിനു സമീപം മുടവൂര്‍പ്പാറയിലുള്ള തിരുവാതിര വീട്ടിലാണ് താമസിച്ചുവന്നത്. ജോലിക്കു പോകുംമുമ്ബ് ഭാര്യയെയും മകനെയും കിളിമാനൂരിലുള്ള ഭാര്യയുടെ കൂട്ടുകാരിയുടെ വീട്ടിലേക്ക് വിടാന്‍ പോകുമ്ബോഴായിരുന്നു അപകടം.

തിരുവനന്തപുരത്ത് വാടകയ്ക്ക് താമസിച്ചിരുന്ന രാജേഷിന്റെ കുടുംബത്തിന്റെ ദുരന്തമറിഞ്ഞ് വീട്ടിലേക്ക് എത്തുന്നവര്‍ക്ക് മുന്നില്‍ രാജേഷിനായി കാത്തിരിക്കുന്ന വളര്‍ത്തുനായയുടെ ദുഖമാണ് കാണാനാവുക.