അഭയക്കേസ് കൃത്രിമമായി കെട്ടിച്ചമച്ചത്; കള്ളത്തെളിവുകളുടെ അടിസ്ഥാനത്തില്‍ എഴുതിയ  വിധി; അടയ്ക്കാ രാജുവിന്റെ മൊഴി വിശ്വസനീയമല്ല; ശിക്ഷാവിധിയെ വിമര്‍ശിച്ച് മുന്‍ ഹൈക്കോടതി ജഡ്ജി ഏബ്രഹാം മാത്യു

അഭയക്കേസ് കൃത്രിമമായി കെട്ടിച്ചമച്ചത്; കള്ളത്തെളിവുകളുടെ അടിസ്ഥാനത്തില്‍ എഴുതിയ വിധി; അടയ്ക്കാ രാജുവിന്റെ മൊഴി വിശ്വസനീയമല്ല; ശിക്ഷാവിധിയെ വിമര്‍ശിച്ച് മുന്‍ ഹൈക്കോടതി ജഡ്ജി ഏബ്രഹാം മാത്യു

Spread the love

സ്വന്തം ലേഖകന്‍

കൊച്ചി: സിസ്റ്റര്‍ അഭയകൊലക്കേസിലെ ശിക്ഷാവിധിയെ രൂക്ഷമായി വിമര്‍ശിച്ച് രംഗത്തെത്തിയിരിക്കുകയാണ് ഹൈക്കോടതി മുന്‍ജഡ്ജിയും ജുഡീഷ്യല്‍ അക്കാദമി മുന്‍ ഡയറക്ടറുമായ ജസ്റ്റിസ് ഏബ്രഹാം മാത്യു. കൊച്ചി പാലാരിവട്ടത്ത് നിയമരംഗത്തു പ്രവര്‍ത്തിക്കുന്നവരുമായി നടത്തിയ സംവാദത്തില്‍ വിധിയില്‍ പാകപ്പിഴയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

2019 ല്‍ കോടതി കുറ്റപത്രം എഴുതി പ്രതികളെ വായിച്ചുകേള്‍പ്പിച്ച് അവര്‍ കുറ്റംചെയ്തിട്ടില്ലെന്നു രേഖപ്പെടുത്തിയ ശേഷമാണ് വിചാരണ തുടങ്ങിയത്. എന്നാല്‍ ആ ഉള്ളടക്കം വിധിയിലില്ലെന്നും ജസ്റ്റിസ് എബ്രഹാം മാത്യു പറഞ്ഞു. കൃത്രിമമായി ഉണ്ടാക്കിയ കേസും കളവായി ഉണ്ടാക്കിയ തെളിവും തെറ്റായി എഴുതിയ വിധിയുമാണിതെന്നാണ് ആരോപണം. വിധിന്യായത്തില്‍ കുറ്റപത്രത്തെക്കുറിച്ച് ഒന്നും പറഞ്ഞിരുന്നില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അടുത്ത പറമ്പിലെ കൊക്കോമരത്തിന്റെ ചുവട്ടില്‍ നില്‍ക്കുമ്പോള്‍ 5 നില ഹോസ്റ്റലിന് മുകളില്‍ നിന്നു രണ്ടു വൈദികര്‍ ടോര്‍ച്ചടിക്കുന്നത് കണ്ടുവെന്ന പ്രധാന സാക്ഷി അടയ്ക്കാ രാജുവിന്റെ മൊഴി വിശ്വാസയോഗ്യമല്ല.
കൈക്കോടാലി പോലെയുള്ള മാരകായുധം കൊണ്ട് തലയ്ക്കടിച്ചു പരുക്കേല്‍പിച്ച് ബോധം കെടുത്തിയശേഷം ആത്മഹത്യയാണെന്ന് വരുത്തിത്തീര്‍ക്കാന്‍ കിണറ്റിലെറിഞ്ഞുവെന്നാണ് സിബിഐയുടെ കണ്ടെത്തല്‍.

സിസ്റ്റര്‍ അഭയയുടെ ശരീരത്തിലെ പരുക്കുകള്‍ സാരമുള്ളതല്ല എന്നായിരുന്നു ഡോക്ടര്‍മാരുടെ കണ്ടെത്തല്‍. എന്നാല്‍ വിധിന്യായത്തില്‍ പോസ്റ്റ്മോര്‍ട്ടത്തില്‍ പറയാത്ത ഏഴാമത്തെ മുറിവുണ്ട്. കഴുത്തില്‍ നഖക്ഷതമേറ്റെന്ന ഫൊട്ടോഗ്രഫര്‍ പറഞ്ഞ മൊഴി പരിഗണിച്ച സിബിഐ, ഡോക്ടറുടെ മൊഴി തള്ളി.

സംഭവം എവിടെ നടന്നുവെന്ന് കുറ്റപത്രത്തിലില്ല. സിബിഐ പ്രോസിക്യൂട്ടര്‍ കുറ്റപത്രം വായിച്ചിട്ടില്ല. സിസ്റ്റര്‍ അഭയയുടെ മരണം കൊലപാതകമാണെന്ന് പറഞ്ഞിട്ടുണ്ടോ എന്നു പ്രോസിക്യൂഷന്‍ അന്വേഷിച്ചിട്ടില്ല. കൊലപാതകമാണ് എന്നതിന് വിധിന്യായത്തില്‍ തെളിവില്ല. ഫാ. തോമസ് കോട്ടൂരും സിസ്റ്റര്‍ സെഫിയും കോണ്‍വന്റില്‍ അതിക്രമിച്ചുകയറി അഭയയെ പരുക്കേല്‍പ്പിച്ചു എന്നാണ് കുറ്റപത്രം. കൊലപ്പെടുത്തിയതായി കുറ്റപത്രത്തില്‍ പറയുന്നില്ല എന്നും അദ്ദേഹം പറയുന്നു.

കുറ്റപത്രത്തിലെ ആരോപണത്തിനു വിരുദ്ധമായി വിചാരണ ചെയ്തു. ശേഷം വിചാരണത്തെളിവുകളുടെ അടിസ്ഥാനത്തില്‍ ശിക്ഷവിധിയ്ക്കുകയാണ് അഭയക്കേസില്‍ ചെയ്തത്. ഇത്രയും ഗുരുതരമായ പിഴവ് മറ്റൊരു വിധിന്യായത്തിലും ഉണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

 

ഡോ. കന്തസാമിയുടെ നേതൃത്വത്തില്‍ ഡമ്മി പരിശോധന നടത്തിയതിന്റെ അടിസ്ഥാനത്തില്‍, രക്തസ്രാവം ഉണ്ടായതും വെള്ളത്തില്‍ വീണതോടെ വെള്ളം കുടിച്ചതും മരണകാരണമാണെന്ന് പറയുന്നു. മൃതദേഹം പോലും കാണാത്തയാളുടെ മൊഴി സ്വീകരിച്ചതു തെറ്റാണെന്നും ഫൊറന്‍സിക് വിദഗ്ധന്‍ ഡോ.കൃഷ്ണന്‍ ബാലേന്ദ്രന്‍ വിധിയിലെ പിഴവുകള്‍ ചൂണ്ടിക്കാട്ടി ഫെയ്സ്ബുക് പോസ്റ്റ് ഇട്ടിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ശിക്ഷാവിധിയെ വിമര്‍ശിച്ച് ഇദ്ദേഹം ലേഖനവും എഴുതി പുറത്തിറക്കിയിരുന്നു.