
വട്ടിയൂർക്കാവിലെ എൻഡിഎ സ്ഥാനാർഥിയായ ആർ ശ്രീലേഖ വിവാദ പ്രസംഗവുമായി രംഗത്തെത്തിയിരിക്കുകയാണ്. കേരളത്തില്‍ ലൗ ജിഹാദ് നടക്കുമ്പോള്‍ സര്‍ക്കാര്‍ കണ്ണടച്ചുവെന്നും അതുകൊണ്ടുതന്നെ കേരളത്തില്‍ സ്ത്രീകൾ സുരക്ഷിതരല്ലെന്നുമാണ് ശ്രീലേഖയുടെ വാദം. സ്ത്രീകള്‍ക്കെതിരെ കുറ്റം നടത്തിയാൽ അതിൽ കുഴപ്പമില്ല എന്ന മട്ടില്‍ കരുതുന്ന ഒരു സമൂഹമുണ്ട് ഇവിടെ. അത് താന്‍ പലപ്പോഴും കാണുന്ന കാര്യമാണെന്നും ശ്രീലേഖ പറഞ്ഞു. ഒരു പൊലീസ് ഉദ്യോഗസ്ഥയായ തനിക്ക് പോലും ദുരനുഭവമുണ്ടായി. അന്ന് ഡിജിപി പോലും കൂടെ നിന്നില്ല. രാഷ്ട്രീയ അനുമതി ഉണ്ടെങ്കിലേ ഡിജിപിക്ക് തന്റെ കൂടെ നില്‍ക്കാനാവൂ. അടുത്തിടെ ഒരു മന്ത്രിയുടെ ഭാര്യയ്ക്ക് ദുരനുഭവം ഉണ്ടായി. സ്വന്തം വീട്ടില്‍ മന്ത്രി ഭാര്യയെ പൂട്ടിയിട്ടു. പൊലീസിന്റെ പരാതി സെല്ലില്‍ നേരിട്ട് വിളിച്ചിട്ട് പോലും സര്‍ക്കാര്‍ എന്ത് നടപടിയെടുത്തുവെന്നും ഇതാണ് കേരളത്തിന്റെ അവസ്ഥയെന്നും ശ്രീലേഖ പറഞ്ഞു. തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയിലായിരുന്നു പ്രസംഗം.
ലവ് ജിഹാദ് പോലെയുള്ള അതിക്രൂരമായിട്ടുള്ള കുറ്റകൃത്യങ്ങൾ വരെ നടക്കുമ്പോൾ കണ്ണടയ്ക്കുന്ന സർക്കാർ. ദൈവവിശ്വാസമില്ലാത്ത ഒരു സർക്കാരും ദൈവവിശ്വാസം തൊട്ടുതീണ്ടിയിട്ടില്ലാത്ത മന്ത്രിമാരും ഭരിക്കുന്ന ഒരു സർക്കാർ ആകുമ്പോൾ അവർ 100 ശതമാനവും സ്ത്രീകൾക്ക് നേരെ നടക്കുന്ന കുറ്റകൃത്യങ്ങൾക്ക് യാതൊരു പ്രാധാന്യവും കൽപ്പിക്കാറില്ല. 2021ൽ നിന്ന് 2026ൽ എത്തിനിൽക്കുമ്പോൾ സ്ത്രീകൾക്കെതിരായ കുറ്റകൃത്യം അഞ്ചിരട്ടി വർധിച്ചുവെന്നാണ് കണക്ക്. കേരളത്തിൽ അതിനു പ്രോത്സാഹനം നൽകുന്നതുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നതെന്നും അവർ പറഞ്ഞു.






