
ചണ്ഡീഗഢ്: ഇറ്റലിയില്‍ പോലീസ് കസ്റ്റഡിയിലായിരുന്ന 23 വയസുകാരനായ പഞ്ചാബി യുവാവ് ദുരൂഹ സാഹചര്യത്തില്‍ മരിച്ചു.
പഞ്ചാബിലെ ഹോഷിയാർപൂർ മിയാനി ഗ്രാമ സ്വദേശിയായ സുഖ്വിന്ദർ സിംഗ് എന്ന സോനുവാണ് മരിച്ചത്. മരണത്തെക്കുറിച്ച് ഇറ്റാലിയൻ അധികൃതർ സമഗ്രമായ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.
കഴിഞ്ഞ ജൂണ്‍ 21-നാണ് മൂന്ന് പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടികളുടെ പരാതിയെ തുടർന്ന് ഇറ്റാലിയൻ പോലീസ് സുഖ്വിന്ദറിനെ അറസ്റ്റ് ചെയ്തത്. ഒരു വാട്ടർ തീം പാർക്കില്‍ വെച്ച് മോശമായി പെരുമാറിയെന്നായിരുന്നു പരാതി.
Whatsapp Group 1 | Whatsapp Group 2 |Telegram Group
തുടർന്ന് കോടതിയില്‍ ഹാജരാക്കിയ ഇയാളെ ജയിലിലേക്ക് മാറ്റി. അറസ്റ്റിലായി മൂന്നാം ദിവസമായ ജൂണ്‍ 23-നാണ് യുവാവ് മരിച്ചത്.
ജയിലിനുള്ളില്‍ അസ്വസ്ഥത പ്രകടിപ്പിച്ചതിനെ തുടർന്ന് ഇയാളെ മറ്റൊരു സെല്ലിലേക്ക് മാറ്റിയിരുന്നു. എന്നാല്‍ പിന്നീട് മരിച്ച നിലയില്‍ കണ്ടെത്തിയെന്നാണ് ലഭിക്കുന്ന വിവരം.
ജൂണ്‍ 24-നാണ് മരണ വിവരം കുടുംബത്തെ അറിയിച്ചത്. മകൻ നിരപരാധിയാണെന്ന് സുഖ്വിന്ദറിന്റെ കുടുംബം ഉറപ്പിച്ചുപറയുന്നു. പാർക്കിലൂടെ നടന്നുപോകുമ്പോള്‍ സെല്‍ഫിയെടുക്കുകയായിരുന്ന പെണ്‍കുട്ടികളുടെ ദേഹത്ത് അബദ്ധത്തില്‍ കൈ തട്ടിയതാണെന്നും, തുടർന്നുണ്ടായ തർക്കമാണ് പരാതിയില്‍ കലാശിച്ചതെന്നും സുഖ്വിന്ദർ ഫോണിലൂടെ അറിയിച്ചിരുന്നതായി കുടുംബം പറയുന്നു. ഇതുവരെ മൃതദേഹം കാണാൻ പോലും തങ്ങള്‍ക്ക് സാധിച്ചിട്ടില്ലെന്നും മരണത്തില്‍ സുതാര്യമായ അന്വേഷണം വേണമെന്നും കുടുംബം ആവശ്യപ്പെട്ടു.
മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്യാൻ ഉത്തരവിട്ടിട്ടുണ്ട്. പ്രത്യേക അന്വേഷണ സമിതിയും രൂപീകരിച്ചു. കുടുംബത്തിന്റെ ഏക ആശ്രയമായിരുന്ന യുവാവാണ് മരണപ്പെട്ടത്.
അഞ്ചര വർഷം മുൻപ് കുടുംബത്തിന്റെ കടബാധ്യതകള്‍ തീർക്കാനും സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്താനുമായി 15 ലക്ഷത്തോളം രൂപ വായ്പയെടുത്താണ് സുഖ്വിന്ദർ ഇറ്റലിയിലേക്ക് പോയത്.
രണ്ട് വർഷം മുൻപ് അമ്മ മരിച്ചപ്പോള്‍ പോലും ഇമിഗ്രേഷൻ നടപടികള്‍ കാരണം നാട്ടിലെത്താൻ സുഖ്വിന്ദറിന് കഴിഞ്ഞിരുന്നില്ല.







