
ന്യുയോര്‍ക്ക്: ഹോർമൂസിന് സമീപമുള്ള ഇറാന്റെ സൈനിക താവളങ്ങൾ ആക്രമിച്ച് അമേരിക്ക. കഴിഞ്ഞ ദിവസം ഇറാന്‍ നടത്തിയ ഡ്രോണ്‍ ആക്രമണങ്ങള്‍ക്ക് മറുപടിയായി, പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ കര്‍ശന നിര്‍ദ്ദേശപ്രകാരം ഇറാനിലെ തന്ത്രപ്രധാനമായ സൈനിക കേന്ദ്രങ്ങള്‍ ലക്ഷ്യമാക്കി അമേരിക്ക വന്‍ വ്യോമാക്രമണം നടത്തി.
റഡാര്‍ സംവിധാനങ്ങള്‍, മിസൈല്‍-ഡ്രോണ്‍ സംഭരണശാലകള്‍, വ്യോമ പ്രതിരോധ കേന്ദ്രങ്ങള്‍ എന്നിവ തകര്‍ത്തതായി യു.എസ് സെന്‍ട്രല്‍ കമാന്‍ഡ് സ്ഥിരീകരിച്ചു.
ഇറാന്‍ നടത്തുന്ന പ്രകോപനങ്ങള്‍ അനുവദിക്കാനാകില്ലെന്നും, പാഠം പഠിച്ചില്ലെങ്കില്‍ രാജ്യം തന്നെ ഇല്ലാതാകുമെന്ന തരത്തിലുള്ള കടുത്ത മുന്നറിയിപ്പാണ് ട്രംപ് നല്‍കുന്നത്. ‘ഇനിയും സമാധാനം കാത്ത് ഇരിക്കാനാകില്ലെന്നും, തുടങ്ങിയ ജോലി പൂര്‍ത്തിയാക്കാന്‍ സൈനികമായി ഇടപെടേണ്ടി വരുമെന്നും’ ട്രംപ് തന്റെ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ ട്രൂത്ത് സോഷ്യലിലൂടെ ഭീഷണി മുഴക്കി.
Whatsapp Group 1 | Whatsapp Group 2 |Telegram Group
വെടിനിര്‍ത്തല്‍ കരാറുകള്‍ തുടര്‍ച്ചയായി ലംഘിക്കുന്ന ഇറാനിയന്‍ നടപടികളാണ് വീണ്ടും വലിയൊരു യുദ്ധത്തിന്റെ വക്കിലേക്ക് മേഖലയെ എത്തിച്ചിരിക്കുന്നത്.
ഓമാന്‍ തീരത്ത് വെച്ച് ‘കിക്കു’ എന്ന ചരക്ക് കപ്പലിനു നേരെയുണ്ടായ ഡ്രോണ്‍ ആക്രമണമാണ് പുതിയ സംഘര്‍ഷങ്ങള്‍ക്ക് തിരികൊളുത്തിയത്.
രണ്ട് ദശലക്ഷം ബാരല്‍ ക്രൂഡ് ഓയിലുമായി ഹോര്‍മുസ് കടലിടുക്ക് വഴി സഞ്ചരിക്കുകയായിരുന്ന കപ്പലിന് നേരെ ഇറാന്‍ നടത്തിയ ആക്രമണം അന്താരാഷ്ട്ര വ്യാപാര പാതകളെ അസ്ഥിരമാക്കിയിരിക്കുകയാണ്. ഇതിനു പിന്നാലെ, ബഹ്റൈന് നേരെയും ഇറാന്‍ ഡ്രോണ്‍ ആക്രമണം നടത്തിയതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നു.
ഇറാന്‍ ഏകപക്ഷീയമായി പ്രഖ്യാപിച്ച കടലിടുക്കിലെ യാത്രാ നിയന്ത്രണങ്ങളെ അമേരിക്കയും സഖ്യരാജ്യങ്ങളും തള്ളിക്കളയുകയാണ്.
ഹോര്‍മുസ് അന്താരാഷ്ട്ര ജലപാതയാണെന്നും, അവിടെ ഇറാന്റെ നിയന്ത്രണം അനുവദിക്കില്ലെന്നും വ്യക്തമാക്കി ഓമാന്‍ തീരത്തെ സുരക്ഷാ ഇടനാഴി വിപുലീകരിക്കാന്‍ യു.എസ് നാവികസേന തീരുമാനിച്ചു. ഇത് മേഖലയിലെ നിര്‍ണ്ണായകമായ തന്ത്രപ്രധാന ഇടനാഴികളില്‍ പുതിയ സംഘര്‍ഷങ്ങള്‍ക്ക് വഴിയൊരുക്കുമെന്ന കാര്യത്തില്‍ സംശയമില്ല.
ആണവ പദ്ധതികള്‍ നിയന്ത്രിക്കുന്നതുള്‍പ്പെടെയുള്ള വിഷയങ്ങളില്‍ അമേരിക്കയുമായി ധാരണയിലെത്താന്‍ ഇറാന്‍ ശ്രമിക്കുന്നതിനിടയിലാണ് ഇത്തരമൊരു സൈനിക നീക്കം നടക്കുന്നത്.
വെടിനിര്‍ത്തല്‍ നിലനില്‍ക്കെ തന്നെ പരസ്പരമുള്ള ഇത്തരം ആക്രമണങ്ങള്‍ വരാനിരിക്കുന്ന സമാധാന ചര്‍ച്ചകളെ പൂര്‍ണ്ണമായും അട്ടിമറിക്കുമോ എന്ന ആശങ്ക അന്താരാഷ്ട്ര തലത്തില്‍ ഉയരുന്നുണ്ട്. 60 ദിവസത്തെ കാലാവധിയുള്ള ഇടക്കാല സമാധാന കരാറാണ് നിലവില്‍ ചര്‍ച്ചയിലുള്ളത്.
തങ്ങളെ ആക്രമിക്കുന്നവരെ വെറുതെ വിടില്ലെന്ന നിലപാടാണ് യു.എസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാന്‍സും പങ്കുവെച്ചത്. അക്രമം അക്രമം കൊണ്ട് തന്നെ നേരിടുമെന്ന അദ്ദേഹത്തിന്റെ പ്രസ്താവന അമേരിക്കന്‍ നിലപാടിന്റെ കാഠിന്യം വ്യക്തമാക്കുന്നു.
അതേസമയം, അമേരിക്കന്‍ സൈനിക കേന്ദ്രങ്ങള്‍ തങ്ങള്‍ ലക്ഷ്യമിട്ടതായി ഇറാനിയന്‍ റെവല്യൂഷണറി ഗാര്‍ഡും സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാല്‍ ആക്രമിക്കപ്പെട്ട കൃത്യമായ സ്ഥലങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവിടാന്‍ ഇരുകൂട്ടരും തയ്യാറായിട്ടില്ല.







