
കോട്ടയം : കോടിമതയിലെ ആധുനിക അറവുശാല പ്രവർത്തനം ആരംഭിക്കാൻ വൈകുന്നതില്‍ നഗരസഭാ സെക്രട്ടറിക്ക് ഹൈക്കോടതിയുടെ താക്കീത്.
വിഷയത്തില്‍ സത്യവാങ്മൂലം സമർപ്പിക്കാത്ത പക്ഷം ജൂലായ് 10ന് രാവിലെ 10.30ന് നേരിട്ട് കോടതിയില്‍ ഹാജരാകണമെന്ന് ഹൈക്കോടതി നിർദേശിച്ചു.
രണ്ട് വർഷം മുമ്പ് അറവുശാല എട്ട് മാസത്തിനകം പ്രവർത്തനക്ഷമമാക്കണമെന്ന കോടതി ഉത്തരവ് പാലിക്കാത്തതിനെ തുടർന്നാണ് നടപടി.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ജസ്റ്റിസ് അബ്ദുള്‍ ഹക്കീം അദ്ധ്യക്ഷനായ ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്. ഹർജി നല്കിയ മീറ്റ് ഇൻഡസ്ട്രീസ് വെല്‍ഫെയർ അസോസിയേഷന്റെ പരാതിയിലാണ് കോടതിയുടെ ഇടപെടല്‍.
ആറു വർഷം മുമ്പ് ഉദ്ഘാടനം ചെയ്ത അറവുശാല നാളിതിവരെ പ്രവർത്തനം ആരംഭിച്ചിട്ടില്ല. മലിനജല സംസ്കരണ പ്ലാന്റ് സ്ഥാപിക്കാത്തതിനാല്‍ അനുമതി നല്‍കാനാകില്ലെന്ന് പൊലൂഷ്യൻ കണ്ട്രോള് ബോർഡ് അറിയിച്ചിരുന്നുവെങ്കിലും ആവശ്യമായ നടപടികള്‍ നഗരസഭ സ്വീകരിച്ചില്ല.
ഇതിനിടെ അറവുശാല കെട്ടിടവും പരിസരവും ഹരിതകർമ്മസേനയുടെ മാലിന്യം നിക്ഷേപിക്കുന്ന കേന്ദ്രമായി മാറി. പ്ലാസ്റ്റിക് ഉള്‍പ്പെടെയുള്ള മാലിന്യം കുന്നുകൂടിയതിനാല്‍ കെട്ടിടം പോലും വ്യക്തമായി കാണാനാകാത്ത അവസ്ഥയാണ്.
അറവുശാലയിലെ ഉപകരണങ്ങളും നാശോമുഖമായി. മലിനീകരണ നിയന്ത്രണ ബോർഡിന്റെ അനുമതി ലഭിച്ചാലും നിലവിലെ സാഹചര്യത്തില്‍ അറവുശാല പ്രവർത്തനസജ്ജമാക്കാൻ കഴിയുമോയെന്ന ആശങ്കയുണ്ട്.






