Spread the love

തിരുവനന്തപുരം: സി.എം.ആര്‍.എല്ലുമായി നടത്തിയ സാമ്പത്തിക ഇടപാടില്‍ ചോദ്യം ചെയ്യലിന് ടി.വീണ ഇ.ഡിക്കു മുന്നില്‍ വെള്ളിയാഴ്ച ഹാജരാകാന്‍ സമന്‍സ് കിട്ടിയതോടെ സി.പി.എം ഇനിഎന്തു ചെയ്യണമെന്നറിയാതെ വിഷമിക്കുകയാണ്.
മുന്നോട്ടു പോകാതെ പിന്നോട്ട് മാറുന്ന ലക്ഷണങ്ങളാണ് കഴിഞ്ഞ ദവിസം മുതല്‍ നേതാക്കളുടെ വായില്‍ നിന്നും കേട്ടു തുടങ്ങിയിരിക്കുന്നത്. പ്രതിരോധവും പ്രതിഷേധവും ജയില്‍ നിറയ്ക്കലും പാഴ് വേലയാണെന്ന് തിരിച്ചറിഞ്ഞാണ് ഈ മാറ്റമെന്ന് വ്യക്തം. മുന്നോട്ടു പോയാല്‍ പാര്‍ട്ടി പെട്ടുപോകുമെന്ന് നേതൃത്വത്തിനു തിരിച്ചറിവുണ്ടുയിക്കഴിഞ്ഞു. വീണയുടെ കേസ് വീണയ്ക്ക് നോക്കാനറിയാമെന്നാണ് ഇപ്പോള്‍ പാര്‍ട്ടിയുടെയും നേതാക്കളുടെയും മലക്കം മറിച്ചില്‍. ഇവിടെ അക്ഷരാര്‍ത്ഥത്തില്‍ പെട്ടത്, ഇ.ഡിയെ തടഞ്ഞ് ആക്രമിച്ച അണികളാണ്. ജാമ്യം പോലും കിട്ടാതെ അകത്തു കിടക്കുന്നവര്‍ക്ക് എന്ത് നീതിയാണ് കിട്ടുക.
പാര്‍ട്ടിയും നേതാക്കളും കാലുമാറിയത് അറിയാതെ അണികളെല്ലാം ജയിലില്‍ കിടക്കുന്നു. രാജ്യത്തിനു വേണ്ടിയോ, പാര്‍ട്ടിക്കു വേണ്ടിയോ, വിപ്ലവം നടത്തിയിട്ടല്ല, അണികള്‍ ജയിലിലായത്. മുട്ടയേറിനും, കാറ് തല്ലിപ്പൊട്ടിച്ചതിനും വധശ്രമക്കേസിലാണ്. ഇതൊക്കെ ചെയ്തത് പാര്‍ട്ടി നേതൃത്വം പറഞ്ഞിട്ടായിരുന്നു. എന്നാല്‍, പാര്‍ട്ടി നേതൃത്വം മലക്കം മറിഞ്ഞതോടെ എല്ലാം തകര്‍ന്നു. വീണയ്ക്കു വീണയുടെ വഴി, പിണറായിക്ക് പാര്‍ട്ടിയുടെ വഴി എന്ന നിലയിലേക്ക് നേതൃത്വം എത്തിയിരിക്കുന്നു. അതായത്, പണ്ട് കോടിയേരി ബാലകൃഷ്ണന്‍ എടുത്ത അതേ സ്റ്റാന്റ്. എന്നാല്‍, പിണറായി വിജയന്‍ ആ നിലപാട് എടുത്തിട്ടില്ല ഇതുവരെ. പാര്‍ട്ടി നേതൃത്വമാണ് വീണയ്ക്ക് കേസ് നടത്താനറിയാം എന്നു പറയുന്നത്.

video
play-sharp-fill

അതേസമയം ഇ.ഡിയുടെ റെയ്ഡ് നടക്കേണ്ടത് എ.കെ.ജി സെന്ററിലായിരുന്നു എന്നാണ് വീണക്കെതിരേ കേസ് കൊടുത്തവര്‍ പറയുന്നത്. കാരണം, വീണ തന്റെ കമ്പനിയുടെ രജിസ്‌ട്രേഷനുമായി ബന്ധപ്പെട്ട് നല്‍കിയിരിക്കുന്നത് എ.കെ.ജി.സെന്ററിന്റെ മേല്‍വിലാസമാണ്. എന്നാല്‍, ഇ.ഡി. അവിടെ പരിശോധന നടത്താന്‍ തയ്യാറായില്ല. വീണയുടെ മേല്‍വിലാസം ഇപ്പോഴും എ.കെ.ജി സെന്റര്‍ എന്നു തന്നെയാണ്. അത് മാറ്റിയിട്ടില്ല. മാറിയിട്ടുമില്ല. എങ്കിലും വീണയുടെ താമസം അച്ഛനൊപ്പമായതു കൊണ്ടാണ് പിണറായി വിജയന്‍ എടുത്ത വാടക വീട്ടില്‍ ഇ.ഡി. റെയ്ഡിനെത്തിയത്. കാരണം, കമ്പനി തുടങ്ങാന്‍ വേണ്ടിയുള്ള അഡ്രസ്സ് എന്ന നിലയിലാണ് എ.കെ.ജി സെന്ററിന്റെ അഡ്രസ്സ് നല്‍കിയത്.
അവിടെ വീണയോ, കുടുംബമോ താമസിച്ചിരുന്നില്ല. അതുകൊണ്ടാണ് പിണറായി വിജയന്‍ താമസിക്കാനെടുത്ത വാടക വീട്ടില്‍ റെയ്ഡ് നടത്തിയത്. ഇവിടെ നിന്നും പ്രധാന രേഖകള്‍ പിടിച്ചെടുത്തിട്ടുണ്ടെന്നും സൂചനയുണ്ട്. അതേസമയം, പിണറായി വിജയനെ മൂത്രമൊഴിക്കാന്‍ പോലും വിടാതെ പിടിച്ചിരുത്തിയെന്നു പറഞ്ഞത് മുന്‍ മന്ത്രി സജി ചെറിയാനാണ്. ഇ.ഡിയുടെ ഈ നടപടി ക്രൂരമാണെന്നും പറഞ്ഞു. എന്നാല്‍, ഇതു കേട്ട് രോഷംപൂണ്ട പ്രവര്‍ത്തകര്‍ ഇ.ഡിയെ പെരുവഴിയില്‍ വധിക്കാനുള്ള ശ്രമമാണ് നടത്തിയത്. ഇതോടെ പ്രതിരോധത്തിന്റെ തിരക്കഥയാകെ മാറി. ആക്രമണവും വധശ്രമവുമൊക്കെയായി. കുറേ അണികള്‍ പെട്ടു. നേതാക്കളെല്ലാം തരാതരംപോലെ വാക്കുമാറ്റി.

ഇനി അറിയേണ്ടത് സി.പി.എം എന്തു നിലപാടു സ്വീകരിക്കുമെന്നതായിരുന്നു. അത് സംസ്ഥാന സെക്രട്ടറിയുടെ വാര്‍ത്താ സമ്മേളനത്തിലൂടെ ഔദ്യേഗികമായി മനസ്സിലാവുകയും ചെയ്തു. പ്രതിപക്ഷനേതാവ് പിണറായി വിജയന്റെ വീടിനു മുന്നില്‍ ഇ.ഡി സംഘത്തെ കയ്യൂക്കുകൊണ്ട് നേരിട്ട സിപിഎം ഇനി അത്തരമൊരു നടപടിക്കു തുനിയില്ല. നേതാവിന്റെ വീട്ടില്‍ ഇ.ഡി എത്തിയത് പ്രവര്‍ത്തകരിലുണ്ടാക്കിയ വൈകാരിക രോഷമാണ് ആക്രമണത്തില്‍ കലാശിച്ചതെന്ന നിലപാടാണ് പാര്‍ട്ടി അന്നു സ്വീകരിച്ചത്. എന്നാല്‍ ഇ.ഡി തന്നോടല്ല, മകളോടാണു ചോദ്യങ്ങള്‍ ചോദിച്ചതെന്നു പിണറായി തന്നെ വ്യക്തമാക്കി. ഇതോടെ പാര്‍ട്ടി പ്രതിരോധവും, അണികളുടെ ജയില്‍ വാസവും വെറുതേയായി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇ.ഡിയെ നേരിടാന്‍ കല്ല്, ഇഷ്ടിക, വടി, മുട്ട തുടങ്ങിയവ കൊണ്ടു തെരുവിലിറങ്ങിയ പ്രവര്‍ത്തകര്‍ക്കെതിരെ വധശ്രമം അടക്കമുള്ള ജാമ്യമില്ലാ വകുപ്പുകളാണു പൊലീസ് ചുമത്തിയിരിക്കുന്നത്. കണ്ടാലറിയാവുന്ന 300 പേര്‍ പ്രതിപ്പട്ടികയിലുള്ള കേസില്‍ ഇതുവരെ 26 പേര്‍ അറസ്റ്റിലായി. ഇ.ഡി കൂടി കക്ഷിചേരാനിരിക്കെ കേസ് കൂടുതല്‍ മുറുകും. വീണ്ടുമൊരു ചോദ്യംചെയ്യലിനു കളമൊരുങ്ങുമ്പോള്‍ തെരുവില്‍ വൈകാരികമായ രോഷപ്രകടനങ്ങള്‍ ഇനിയുമുണ്ടാകുന്നതിനെ ന്യായീകരിക്കുക പാര്‍ട്ടിക്ക് എളുപ്പമാവില്ല. പിണറായിയുടെ വസതിയിലേക്ക് അപ്രതീക്ഷിതമായി ഇ.ഡി എത്തിയതില്‍ പാര്‍ട്ടിക്കുണ്ടായ ഞെട്ടല്‍ വീണയുടെ കാര്യത്തിലില്ല. സമന്‍സ് അയച്ച്‌ മുന്‍കൂട്ടി അറിയിച്ചുള്ള ചോദ്യംചെയ്യലാണു നടക്കാനിരിക്കുന്നത്.

കേസ് പിണറായിയെ ലക്ഷ്യമിട്ടുള്ള രാഷ്ട്രീയ വേട്ടയാടലാണെന്നു വാദിക്കുമ്പോള്‍ത്തന്നെ, വീണയ്ക്കുവേണ്ടി തെരുവിലിറങ്ങിയുള്ള പ്രക്ഷോഭത്തിനോ പോര്‍വിളിക്കോ പാര്‍ട്ടി മുതിരില്ല. അതേസമയം, കേസിലെ രാഷ്ട്രീയം നേതാക്കള്‍ ശക്തമായി ഉന്നയിക്കും. കരുവന്നൂരിലടക്കം ഇ.ഡി നടത്തുന്ന ‘വേട്ടയാടലുകള്‍’ ഇതോടൊപ്പം ചേര്‍ത്തുപറയും. കേസുമായി ബന്ധപ്പെട്ടു വീണയെ വിളിച്ചുവരുത്തുന്നത് ആദ്യമല്ല. എസ്‌എഫ്‌ഐഒ ഒന്നിലേറെത്തവണ വിളിച്ചുവരുത്തിയിട്ടുണ്ട്. സമാനരീതിയില്‍ ഇത്തവണ ഇ.ഡിയാണു വിളിച്ചുവരുത്തുന്നതെങ്കിലും അവരുടെ ഭാഗത്തുനിന്നുണ്ടാകാവുന്ന തുടര്‍നടപടികള്‍ പാര്‍ട്ടിയെ മുള്‍മുനയില്‍ നിര്‍ത്തും. അതേസമയം, കേന്ദ്ര അന്വേഷണ ഏജന്‍സിയുടെ കേസില്‍ ഒരു പങ്കുമില്ലെന്നു വ്യക്തമാക്കി കളത്തിനുപുറത്ത് കാഴ്ചക്കാരന്റെ റോളില്‍ നില്‍ക്കുകയാണു കോണ്‍ഗ്രസും സംസ്ഥാന സര്‍ക്കാരും.
കേസ് അതിന്റെ വഴിക്കു നീങ്ങട്ടെയെന്നു ചൂണ്ടിക്കാട്ടുന്ന കോണ്‍ഗ്രസ് പക്ഷേ, ഇ.ഡിയുടെ നടപടികള്‍ക്കു കയ്യടിക്കാനുമില്ല. ദേശീയതലത്തില്‍ രാഹുല്‍ ഗാന്ധി അടക്കമുള്ളവര്‍ നടത്തുന്ന പോരാട്ടത്തിന്റെ ചുവടുപിടിച്ച്‌ ഇ.ഡി ‘അത്ര വെടിപ്പല്ല’ എന്ന നിലപാടില്‍ത്തന്നെയാണു കേരളത്തിലെ പാര്‍ട്ടിയും.ഇ.ഡിയുടെ ചോദ്യംചെയ്യലിനെതിരെ സുപ്രീം കോടതിയില്‍ പ്രത്യേകാനുമതി ഹര്‍ജി നല്‍കാന്‍ വീണയ്ക്കും സി.എം.ആര്‍.എലിനും അവസരമുണ്ട്. ഇ.ഡി റജിസ്റ്റര്‍ ചെയ്ത എന്‍ഫോഴ്‌സ്‌മെന്റ് കേസ് ഇന്‍ഫര്‍മേഷന്‍ റിപ്പോര്‍ട്ട് (ഇ.സി.ഐ.ആര്‍) റദ്ദാക്കണമെന്നും നടപടികള്‍ സ്റ്റേ ചെയ്യണമെന്നും ആവശ്യപ്പെടാം. ചോദ്യംചെയ്യലിനു ഹാജരാകുംമുന്‍പ് മുന്‍കൂര്‍ ജാമ്യം തേടാനും തടസ്സമില്ല. ഇ.ഡി സമന്‍സിലെ സാങ്കേതിക കാര്യങ്ങള്‍ ചോദ്യം ചെയ്യാനും നേരിട്ടു ഹാജരാകാന്‍ കൂടുതല്‍ സമയം ആവശ്യപ്പെടാനും കഴിയും.

ബാങ്ക് അക്കൗണ്ടുകളും ലോക്കറുകളും മരവിപ്പിച്ച നടപടിയില്‍ അടിയന്തര സ്റ്റേ ആവശ്യപ്പെടാം. എസ്‌എഫ്‌ഐഒ രേഖകള്‍ ഇ.ഡിക്കു കൈമാറാനുള്ള പ്രത്യേക കോടതി ഉത്തരവിനെതിരെ അപ്പീല്‍ നല്‍കാനും കഴിയും. എന്നാല്‍, ഹൈക്കോടതി ഇ.ഡി അന്വേഷണം അനുവദിച്ച സാഹചര്യത്തില്‍ ഹാജരാകാന്‍ കൂടുതല്‍ സമയം തേടുക, അറസ്റ്റിനെതിരെ താല്‍ക്കാലിക സംരക്ഷണ ഉത്തരവ് സമ്പാദിക്കുക തുടങ്ങിയ നീക്കങ്ങള്‍ക്കാണു സാധ്യത. ഇ.ഡിക്ക് സിവില്‍ കോടതിയുടെ അധികാരങ്ങള്‍ നല്‍കുന്ന പി.എം.എല്‍.എ സെക്ഷന്‍ 50 പ്രകാരമുള്ള സമന്‍സില്‍ ചോദ്യംചെയ്യല്‍ ഏറെ നീട്ടിക്കൊണ്ടുപോകാനാകില്ല.

എക്‌സാലോജിക് സൊല്യൂഷന്‍സ് സേവനങ്ങളൊന്നും നല്‍കാതെ സിഎംആര്‍എല്‍ കമ്പനിയില്‍നിന്ന് 2.78 കോടി രൂപ കൈപ്പറ്റിയെന്നും മറ്റൊരു കമ്പനിയില്‍നിന്ന് 50 ലക്ഷം രൂപ വായ്പയായി നേടിയെന്നുമാണ് ഇ.ഡിയുടെ കേസ്. ഈ തുക കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരം ‘കുറ്റകൃത്യത്തിലൂടെ സമ്പാദിച്ച പണം’ എന്ന പരിധിയിലാണ് ഇ.ഡി. ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇതിന്റെ തുടര്‍ച്ചയായി വീണയുമായും സിഎംആര്‍എല്ലുമായും ബന്ധപ്പെട്ട കേന്ദ്രങ്ങളില്‍ ഇ.ഡി റെയ്ഡ് നടത്തുകയും ചെയ്തു. പിന്നാലെ ജൂണ്‍ 12ന് കൊച്ചിയിലെ ഇ.ഡി സോണല്‍ ഓഫിസില്‍ ഹാജരാകാന്‍ വീണയോടും സിഎംആര്‍എല്‍ എംഡി ശശിധരന്‍ കര്‍ത്തയും ഉദ്യോഗസ്ഥരും ഉള്‍പ്പെടെ എട്ട് പേരോടും ആവശ്യപ്പെട്ടിരിക്കുകയാണ് കേന്ദ്ര ഏജന്‍സി.
സിഎംആര്‍എല്ലിന്റെ ഹര്‍ജിയില്‍ കേരള ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ഉത്തരവ് തിരിച്ചടിയായെങ്കിലും നിയമപരമായി ചില പ്രതിരോധ വഴികള്‍ ഇനിയും വീണയ്ക്ക് മുന്നിലുണ്ട് എന്നാണ് നിയമവൃത്തങ്ങള്‍ പറയുന്നത്. ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രീം കോടതിയെ സമീപിച്ചു പ്രത്യേകാനുമതി ഹര്‍ജി നല്‍കുക എന്നതാണ് ഇതിലൊന്ന്. ഇ.ഡി റജിസ്റ്റര്‍ ചെയ്ത ഇസിഐആര്‍ റദ്ദാക്കണമെന്നും നടപടികള്‍ സ്റ്റേ ചെയ്യണമെന്നും ആവശ്യപ്പെടാം. ‘അടിസ്ഥാന കുറ്റം’ (പ്രഡിക്കേറ്റ് ഒഫന്‍സ്) നിലനില്‍ക്കാതെ കള്ളപ്പണക്കേസ് എടുക്കാന്‍ കഴിയില്ലെന്ന വാദം സുപ്രീം കോടതിയില്‍ ഉയര്‍ത്താന്‍ പ്രതിഭാഗത്തിനു സാധിക്കും. കൂടാതെ ചോദ്യം ചെയ്യലിനു ഹാജരാകുന്നതിനു മുന്‍പായി വിചാരണ കോടതിയെയോ ഹൈക്കോടതിയെയോ സമീപിച്ചു മുന്‍കൂര്‍ ജാമ്യാപേക്ഷ ഫയല്‍ ചെയ്യാനും വീണയ്ക്കു കഴിയും.

ഇ.ഡി നല്‍കിയ സമന്‍സിലെ സാങ്കേതിക വശങ്ങളെ ചോദ്യം ചെയ്തു ഹാജരാകാന്‍ കൂടുതല്‍ സമയം ആവശ്യപ്പെടാനോ അഭിഭാഷകന്‍ മുഖേനയോ ഡിജിറ്റല്‍ രേഖകള്‍ വഴിയോ മറുപടി നല്‍കാന്‍ അനുമതി തേടാനോ വീണയ്ക്ക് അവകാശമുണ്ട്. നിലവില്‍ ഇ.ഡി മരവിപ്പിച്ചിരിക്കുന്ന ബാങ്ക് അക്കൗണ്ടുകളുടെയും ലോക്കറുകളുടെയും നടപടികള്‍ക്കെതിരെ അടിയന്തര സ്റ്റേ ആവശ്യപ്പെടാനും സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫിസ് (എസ്‌എഫ്‌ഐഒ) കണ്ടെത്തിയ രേഖകള്‍ ഇ.ഡിക്ക് കൈമാറിയ പ്രത്യേക കോടതി ഉത്തരവിനെതിരെ മേല്‍ക്കോടതികളില്‍ അപ്പീല്‍ നല്‍കാനും നിയമപരമായി സാധിക്കും.

എന്നാല്‍ ഇക്കാര്യങ്ങളില്‍ നിയമപരമായ തടസങ്ങള്‍ ഒട്ടേറെയുണ്ട്. പിഎംഎല്‍എ കേസുകളില്‍ മുന്‍കൂര്‍ ജാമ്യം നേടുക എന്നതു നിയമപരമായി അത്രയെളുപ്പമല്ല. പിഎംഎല്‍എ നിയമത്തിലെ സെക്ഷന്‍ 45 അനുസരിച്ചുള്ള ‘കടുത്ത ഇരട്ട വ്യവസ്ഥകള്‍’ നിലനില്‍ക്കുന്നതിനാല്‍ പ്രതി കുറ്റം ചെയ്തിട്ടില്ലെന്നു പ്രഥമദൃഷ്ട്യാ കോടതിക്കു ബോധ്യപ്പെടേണ്ടതുണ്ട്. മുന്‍കൂര്‍ ജാമ്യാപേക്ഷകളുമായി പോകുമ്പോള്‍ കോടതിയില്‍ അറസ്റ്റിനുള്ള സാധ്യത ഇ.ഡി പരമാവധി ഉപയോഗിക്കാറുള്ളതിനാല്‍ ചോദ്യം ചെയ്യലിനു തൊട്ടുമുമ്പ് മുന്‍കൂര്‍ ജാമ്യത്തിനു ശ്രമിക്കുന്നത് തിരിച്ചടിയായേക്കാമെന്നും നിയമവൃത്തങ്ങള്‍ ചൂണ്ടിക്കാട്ടുന്നു.

മറ്റൊന്ന്, സിഎംആര്‍എല്‍ നല്‍കിയ ഹര്‍ജികള്‍ ഹൈക്കോടതി തള്ളിയ സ്ഥിതിക്ക് അതേ ആവശ്യവുമായി വീണ നേരിട്ടു കോടതിയെ സമീപിച്ചാല്‍ അതിനു നിയമപരമായ നിലനില്‍പ്പ് വളരെ കുറവായിരിക്കും. ഒരേ വിഷയത്തില്‍ രണ്ടു കോടതികള്‍ ഇതിനകം വ്യക്തമായ തീര്‍പ്പു കല്‍പ്പിച്ചു കഴിഞ്ഞതിനാലും, ഇ.ഡിയുടെ അന്വേഷണ പരിധി കൃത്യമാണെന്നു പ്രഖ്യാപിച്ചതിനാലും അന്വേഷണം തടയുക എന്ന നേരിട്ടുള്ള വഴി ഏറെക്കുറെ അടഞ്ഞ മട്ടാണെന്നും നിയമവൃത്തങ്ങള്‍ പറയുന്നു.
ഈ സാഹചര്യത്തില്‍ ഹാജരാകാന്‍ കൂടുതല്‍ സമയം നീട്ടി ചോദിക്കുക, അല്ലെങ്കില്‍ ചോദ്യം ചെയ്യലിന്റെ മറവില്‍ പെട്ടെന്നുള്ള അറസ്റ്റ് ഉണ്ടാകരുത് എന്ന തരത്തിലുള്ള താത്ക്കാലിക സംരക്ഷണ ഉത്തരവിനായി കോടതിയെ സമീപിക്കുക, ബാങ്ക് അക്കൗണ്ട് മരവിപ്പിച്ച ചട്ടലംഘനങ്ങള്‍ക്കെതിരെ മാത്രം പ്രത്യേക റിട്ട് ഹര്‍ജി നല്‍കുക തുടങ്ങിയ തന്ത്രപരമായ പരിമിത സാധ്യതകള്‍ മാത്രമാണ് ഇനി വീണയ്ക്കു മുന്നില്‍ അവശേഷിക്കുന്നതെന്നും നിയമവൃത്തങ്ങള്‍ അഭിപ്രായപ്പെടുന്നു.

മറുഭാഗത്ത്, ഇ.ഡിക്ക് ഈ കേസ് ശക്തമായി മുന്നോട്ടു കൊണ്ടുപോകാന്‍ ആവശ്യമായ നിയമപരമായ അധികാരങ്ങളും വഴികളുമുണ്ട്. പിഎംഎല്‍എ സെക്ഷന്‍ 50 പ്രകാരം വീണ വിജയന്റെ മൊഴി ഇ.ഡി വിശദമായി രേഖപ്പെടുത്തും. ഇതു കോടതിയില്‍ നേരിട്ടു തെളിവായി സ്വീകരിക്കാന്‍ നിയമപരമായ സാധുതയുള്ളതാണ്. മുന്‍പ് നടത്തിയ റെയ്ഡുകളില്‍ പിടിച്ചെടുത്ത ഫോണുകള്‍ തുടങ്ങിയ ഡിജിറ്റല്‍ തെളിവുകള്‍ ഫൊറന്‍സിക് പരിശോധനയ്ക്കു വിധേയമാക്കിയത്, എസ്‌എഫ്‌ഐഒ കൈമാറിയ രേഖകള്‍ ഇവയെല്ലാം ചോദ്യം ചെയ്യലില്‍ ഉപയോഗിക്കാന്‍ ഇ.ഡിക്ക് അധികാരമുണ്ട്. കൂടാതെ പിഎംഎല്‍എ സെക്ഷന്‍ 17 പ്രകാരം ബാങ്ക് ലോക്കറുകള്‍ തുറന്നു പരിശോധിക്കാനും, സെക്ഷന്‍ 5 ഉപയോഗിച്ച്‌ കുറ്റകൃത്യത്തിലൂടെ സമ്പാദിച്ച പണം എന്ന് സംശയിക്കുന്ന സ്വത്തുക്കള്‍ 180 ദിവസത്തേക്ക് താത്ക്കാലികമായി കണ്ടുകെട്ടാനും ഇ.ഡിക്ക് സാധിക്കും.
ചോദ്യം ചെയ്യലില്‍ പ്രതി നിസഹകരണം തുടരുകയോ തെളിവ് നശിപ്പിക്കാന്‍ സാധ്യതയുണ്ടെന്നു ബോധ്യപ്പെടുകയോ ചെയ്താല്‍ മജിസ്ട്രേറ്റിന്റെ മുന്‍കൂര്‍ വാറന്റ് ഇല്ലാതെ തന്നെ സെക്ഷന്‍ 19 പ്രകാരം അറസ്റ്റ് ചെയ്യാനും ഇ.ഡിക്ക് നിയമപരമായ അധികാരമുണ്ട്. അറസ്റ്റ് രേഖപ്പെടുത്തിയാല്‍ 24 മണിക്കൂറിനകം പ്രത്യേക പിഎംഎല്‍എ കോടതിയില്‍ ഹാജരാക്കി കസ്റ്റഡി ആവശ്യപ്പെടാനും, അന്വേഷണം പൂര്‍ത്തിയാകുന്ന മുറയ്ക്കു വിചാരണയ്ക്കായി ‘പ്രോസിക്യൂഷന്‍ കംപ്ലയിന്റ്’ കോടതിയില്‍ സമര്‍പ്പിക്കാനും ഇ.ഡിക്ക് കഴിയും.