
കോട്ടയം: കോട്ടയം ഡി സി സി അധ്യക്ഷൻ നാട്ടകം സുരേഷ് എം എൽ എ ആയതോടെ പുതിയ അധ്യക്ഷനെ ഉടൻ നിയോഗിക്കും. അധ്യക്ഷ കസേരയ്ക്കായി പിടിവലി ആരംഭിച്ചു. നിയമസഭാ തെരഞ്ഞെടുപ്പിനു പിന്നാലെ ഗ്രൂപ്പുസമവാക്യങ്ങളിലുണ്ടായ മാറ്റങ്ങള്‍ ഡി.സി.സി. പുനഃസംഘടനയെ ബാധിക്കുമോ എന്ന് സംശയം.
ഡി.സി.സി. പ്രസിഡന്റ് നാട്ടകം സുരേഷ് എം.എല്‍.എയായ സാഹചര്യത്തില്‍ പുനഃസംഘടന ഉറപ്പായിരിക്കുകയാണ്. എന്നാല്‍, ഗ്രൂപ്പ് സമവാക്യങ്ങള്‍ പെട്ടെന്നു മാറിമറിഞ്ഞതോടെ സ്ഥാനം മോഹിച്ച പലരും ആശങ്കയിലുമാണ്. കോട്ടയം ഉള്‍പ്പെടെ അഞ്ചു ഡി.സി.സികളിലാണ് സ്ഥാനമാറ്റം ഉറപ്പായിരിക്കുന്നത്. കെ.പി.സി.സി. പുന:സംഘടനയ്ക്കൊപ്പം ഡി.സി.സികളും അഴിച്ചുപണിയും.
എക്കാലവും എ ഗ്രൂപ്പിന്റെ കോട്ടയയായിരുന്ന ജില്ലയില്‍ അധ്യക്ഷസ്ഥാനം കൈയടക്കിയിരുന്നത് ഗ്രൂപ്പ് പ്രതിനിധികളായിരുന്നു. ഉമ്മന്‍ചാണ്ടിയുടെ മരണശേഷം എ ഗ്രൂപ്പ് നിര്‍ജീവമായതോടെ ഗ്രൂപ്പുകളിലാകെ മാറ്റവും വന്നിരുന്നു. ഇതേത്തുടര്‍ന്ന്, നാട്ടകം സുരേഷ് മാറിയാല്‍ അധ്യക്ഷ സ്ഥാനത്തേയ്ക്കു പലരും നോട്ടമിട്ടിരുന്നു.
മറഞ്ഞുകിടന്ന ഗ്രൂപ്പുകള്‍ തെരഞ്ഞെടുപ്പിനു പിന്നാലെ മൂന്നായി ശക്തിയാര്‍ജിച്ചതോടെ അധ്യക്ഷ സ്ഥാനത്തേയ്ക്കു കൂടുതല്‍ പേര് നോട്ടമിട്ടിരിക്കുകയാണ്. രണ്ടുതവണ കപ്പിനും ചുണ്ടിനും ഇടയില്‍ അധ്യക്ഷസ്ഥാനം നഷ്ടപ്പെട്ട ഫില്‍സണ്‍ മാത്യുസിനാണു പ്രഥമ പരിഗണന. മുഖ്യമന്ത്രി വി.ഡി. സതീശന്റെ വിശ്വസ്തനാണെന്നതും ഫില്‍സന്റെ സാധ്യതകള്‍ വര്‍ധിപ്പിക്കുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

മറ്റു ഗ്രൂപ്പുകളില്‍ നിന്നായി സിബി ചേനപ്പാടി, യൂജിന്‍ തോമസ്, ഫിലിപ്പ് ജോസഫ്, ബിജു പുന്നത്താനം എന്നിവരുടെ പേരുകളും സജീവ പരിഗണനയിലുണ്ട്.
മറ്റു ജില്ലകള്‍ക്കൊപ്പം അധ്യക്ഷസ്ഥാനം തെരഞ്ഞെടുപ്പു വരുമെന്നതിനാല്‍ വി.ഡി., കെ.സി., ആര്.സി. ഗ്രൂപ്പുകള്‍ കൂടുതല്‍ അധ്യക്ഷ സ്ഥാനത്തിനായി പിടിമുറുക്കും.
ഇത് ജില്ലയിലെ അധ്യക്ഷ സ്ഥാനത്തെയും ബാധിക്കും. എം.എല്‍.എമാരുടെയും മന്ത്രിമാരുടെയും എണ്ണത്തില്‍ മേല്‍ക്കൈ നേടിയ കെ.സി. വേണുഗോപാല്‍ വിഭാഗം കെ.പി.സി.സി., ഡി.സി.സി. പുന:സംഘടനയിലും പിടിമുറുക്കുമോയെന്ന ആശങ്ക മറുവിഭാഗങ്ങള്ക്കുണ്ട്.
അധ്യക്ഷ പദവി ഉള്‍പ്പെടെയുള്ള ഭാരവാഹിത്വം ലക്ഷ്യമിട്ട് കഴിഞ്ഞ ദിവസങ്ങളില്‍ ഗ്രൂപ്പുകള്‍ മാറിയ നേതാക്കളും ജില്ലയിലുണ്ട്.







