
കോട്ടയം : നിയമസഭ തിരഞ്ഞെടുപ്പില്‍ ജില്ലയിലുണ്ടായ കൂട്ടത്തോല്വിയ്ക്കിടയാക്കിയത് സി.പി.എം ക്രോസ് വോട്ടിംഗാണെന്ന ആരോപണത്തില്‍ നിന്ന് പിൻവലിഞ്ഞ് കേരളകോണ്‍ഗ്രസ് (എം).
സ്റ്റിയറിംഗ് കമ്മിറ്റിയിലായിരുന്നു ഇത് സംബന്ധിച്ച് ആക്ഷേപം ഉയർന്നത്. എന്നാല്‍ കേരള കോണ്‍ഗ്രസ് വോട്ടുകള്‍ പൂർണമായി ഇടതുസ്ഥാനാർത്ഥികള്‍ക്ക് ലഭിച്ചില്ലെന്ന് സി.പി.എം, സി.പി.ഐ യോഗങ്ങളില്‍ വിലയിരുത്തല്‍ ഉണ്ടായതോടെയാണ് മാണിഗ്രൂപ്പിന്റെ തടിയൂരല്‍.
ജില്ലയില്‍ ക്രോസ് വോട്ട് ഉണ്ടായിട്ടില്ലെന്നും മറ്റുജില്ലകളിലെ മണ്ഡലങ്ങളിലാണുണ്ടായെതെന്ന വിചിത്ര വിശദീകരണവുമായി ജില്ലാ പ്രസിഡന്റ് ലോപ്പസ് മാത്യു രഗത്തെത്തി. സി.പി.എം, സി.പി.ഐ മത്സരിച്ച പുതുപ്പള്ളി, കോട്ടയം, ഏറ്റുമാനൂർ, വൈക്കം മണ്ഡലങ്ങളിലെ തോല്‍വി ആഴത്തില്‍ വിലയിരുത്തണമെന്നും പുതുപ്പള്ളിയിലെയും, കോട്ടയത്തെയും കോണ്‍ഗ്രസ് ഭൂരിപക്ഷം പ്രത്യേകം പഠന വിഷയമാക്കണമെന്നുമായിരുന്നു ലോപ്പസിന്റെ നിരീക്ഷണം.
അതേസമയം സി.പി.എം, സി.പി.ഐ വിലയിരുത്തലില്‍ ആർക്കെതിരെയും കുറ്റപത്രമില്ല. ചെങ്കോട്ടയായ വൈക്കത്തെ തോല്‍വി അന്വേഷിക്കാൻ സി.പി.ഐ ജില്ലാ കൗണ്‍സില്‍ തീരുമാനിച്ചെങ്കിലും ഏറ്റുമാനൂരിലെ തോല്‍വിയില്‍ അന്വേഷണമില്ല. വൈക്കത്തെ തോല്‍വിയില്‍ സ്വയം വിമർശനം ഉള്‍ക്കൊണ്ടുള്ള വിലയിരുത്തല്‍ സി.പി.ഐയില്‍ നടന്നു . യു.ഡി.എഫ് സ്ഥാനാർത്ഥിയുടെ ജയത്തിന് കാരണം തലയാഴം പഞ്ചായത്തിലെ ഭൂരിപക്ഷമാണെന്നും, വിഭാഗീയതയാണ് കാരണമെന്നും കണ്ടെത്തി. തലയാഴം ലോക്കല്‍ കമ്മിറ്റി പിരിച്ചുവിടാനാണ് നീക്കം. മുൻ എം.എല്‍.എ സി.കെ.ആശയ്ക്കും കടുത്ത വിമർശനമുണ്ട്.
ഏറ്റുമാനൂരില്‍ അമിത ആത്മവിശ്വാസം തിരിച്ചിടിച്ചു
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഏറ്റുമാനൂരില്‍ വി.എൻ.വാസവൻ തോറ്റത് അമിത ആത്മവിശ്വാസത്താലാണെന്നാണ് പൊതുവിലയിരുത്തല്‍. എന്നിട്ടും പാർട്ടിയ്ക്ക് സ്വാധീനമുള്ള കുമരകം. തിരുവാർപ്പ്, അയ്മനം പഞ്ചായത്തുകളില്‍ പിന്നില്‍ പോയതിനെക്കുറിച്ച് പ്രത്യേക അന്വേഷണമില്ല. തദ്ദേശ തിരഞ്ഞെടുപ്പില്‍ യു.ഡി.എഫ്, ബി.ജെ.പി മുന്നേറ്റവും ജില്ലാ പഞ്ചായത്ത് കുമരകം ഡിവിഷനിലെയും, കുമരകം, അയ്മനം പഞ്ചായത്തുകളിലെ പരാജയവും പഠിച്ച് തിരഞ്ഞെടുപ്പിനെ നേരിടാനാകാത്തതും തിരിച്ചടിയായി. പാർട്ടി ഘടകങ്ങളുടെ ആകെ പരാജയമായിട്ടാണ് തോല്‍വിയെ കാണുന്നതെന്നും ബൂത്തുതലം വരെ വിശദമായ പരിശോധന നടത്താനാണ് തിരുമാനമെന്നുമാണ് സി.പി.എം ജില്ലാസെക്രട്ടേറിയറ്റ് വിശദീകരണം







