
കണ്ണൂർ: റെയില്‍വേ സ്റ്റേഷനിലെ സ്റ്റീല്‍ ബെഞ്ചില്‍ പിണറായി വിജയൻ ഇരിക്കുന്നു.
അരികെ സിപിഎം ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷുണ്ട്. കൂടെ വലിയ ബാഗുമായി യുവാവും ഇരിക്കുന്നുണ്ട്. ഏതാനും പൊലീസുകാർ അല്പം മാറി നില്‍ക്കുന്നുമുണ്ട്. സത്യപ്രതിജ്ഞയ്ക്ക് ട്രെയിനില്‍ തിരുവനന്തപുരത്തേക്ക് പോകുന്നതിനായി കണ്ണൂർ റെയില്‍വേ സ്റ്റേഷനില്‍ കാത്തിരിക്കുന്ന മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ ചിത്രം സമൂഹ മാധ്യമത്തില്‍ വൈറലാണ്.
കമന്റുകള്‍ പല തരത്തിലും.നേരത്തേ ഇതല്ലായിരുന്നു സ്ഥിതി. മുഖ്യമന്ത്രിയായിരുന്നപ്പോള്‍ റെയില്‍വേ സ്റ്റേഷനില്‍ എത്തുമ്പോള്‍ പിണറായി വിജയനു വേണ്ടി പ്രത്യേകം കസേര ഇട്ടുനല്‍കിയിരുന്നു. പൊലീസ് ഉള്‍പ്പെടെ വലിയ സംഘം അദ്ദേഹത്തിന്റെ ചുറ്റുമുണ്ടാകുമായിരുന്നു. എന്നാല്‍ ഇപ്പോള്‍ അതൊന്നുമില്ലാതെയാണ് റെയില്‍വേ സ്റ്റേഷനിലെ സാധാരണ ബെഞ്ചില്‍ പിണറായി വിജയൻ ട്രെയിൻ കാത്തിരിക്കുന്നതെന്നാണ് സമൂഹമാധ്യമത്തില്‍ പലരും ചൂണ്ടിക്കാണിക്കുന്നത്. ഈ ചിത്രത്തില്‍ ഒരാള്‍ ചിരിക്കുന്നതും കാണാം.
മുമ്പായിരുന്നെങ്കില്‍ ഇങ്ങനെ ചിരിക്കാൻ പോലും ഭയക്കണമായിരുന്നുവെന്നും അഭിപ്രായമുണ്ട്.
കാലത്തിന്റെ കാവ്യനീതിയും ജനാധിപത്യത്തിന്റെ കരുത്തുമാണ് ചിത്രത്തില്‍ കാണുന്നതെന്നാണ് ബിജെപി വക്താവ് റെജി ലൂക്കോസ് പറഞ്ഞത്. എന്തൊരു മാറ്റമാണ് എന്ന കുറിപ്പുമായാണ് ചിലർ ചിത്രം പങ്കുവച്ചത്. “മാളിക മുകളേറിയ മന്നന്റെ തോളില്‍ മാറാപ്പു കേറ്റുന്നതും ഭവാൻ’, ‘ധാർഷ്ഠ്യത്തിനേറ്റ തിരിച്ചടി’, രാജാവില്‍ നിന്ന് സഖാവിലേക്ക് തുടങ്ങിയ കമന്റുറുകളാണ് നിറയുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

‘ന്യൂയോർക്കില്‍ തകരക്കസേരയില്‍ ഇരിക്കുന്ന കാരണഭൂതന്റെ ചിത്രം ഓർമ്മിപ്പിക്കുന്നുവെന്നും ചിലർ കമന്റ് ചെയ്തിട്ടുണ്ട്. പിണറായി വിജയൻ മുഖ്യമന്ത്രിയായിരുന്ന കാലത്തുള്ള പഴയ ചിത്രങ്ങള്‍ കൊണ്ടുള്ള ട്രോളും വ്യാപകമാണ്.മുഖ്യമന്ത്രിയുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുത്ത ശേഷം തിരുവനന്തപുരത്തു നിന്ന് വിമാനത്തില്‍ കണ്ണൂരില്‍ തിരിച്ചെത്തിയപ്പോള്‍ പിണറായി വിജയന് സ്വീകരണം നല്‍കിയിരുന്നു.
എന്നാല്‍ ഇ.പി. ജയരാജൻ, പി. ജയരാജൻ, കെ.കെ. ശൈലജ തുടങ്ങിയ മുതിർന്ന നേതാക്കളൊന്നും സ്വീകരിക്കാൻ എത്തിയില്ല. കെ.കെ. രാഗേഷ്, പി. ശശി തുടങ്ങിയവരാണ് സ്വീകരിക്കാനുണ്ടായിരുന്നത്. ഇന്നലെ പി. ജയരാജന്റെ പുസ്തക പ്രകാശനം ഉള്‍പ്പെടെയുള്ള ചടങ്ങുകളില്‍ പങ്കെടുത്ത ശേഷമാണ് പിണറായി വിജയൻ തിരുവനന്തപുരത്തേക്ക് തിരിച്ചത്. യാത്രയാക്കാനും കെ.കെ. രാഗേഷാണുണ്ടായത്.







