
കൊച്ചി: കൊച്ചി മെട്രോയ്ക്ക് കൂടുതല്‍ ഫീഡർ ബസുകള്‍ എത്തും. പുതിയ ഇലക്ട്രിക് എ.സി ബസുകള്‍ വാങ്ങാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്.
നിലവില്‍ 15 ബസുകളാണ് സർവീസ് നടത്തുന്നത്. 15 എണ്ണം കൂടി വാങ്ങാനാണ് കെ.എം.ആർ.എല്‍ ശ്രമം. ടെൻഡർ നടപടികളിലേക്ക് കടന്നിട്ടില്ല. വാട്ടർ മെട്രോ പദ്ധതിയുടെ ഭാഗമായി അതിന്റെ ഫണ്ട് ഉപയോഗിക്കാനാണ് ശ്രമം. എത്ര സീറ്റുള്ള ബസുകള്‍ വേണമെന്ന് നിശ്ചയിച്ചിട്ടില്ല.
മെട്രോ ട്രെയിനിലേക്കും വാട്ടർ മെട്രോയിലേക്കും കൂടുതല്‍ യാത്രികരെ ആകർഷിക്കുന്നതിനായി ഒരു വർഷം മുമ്പാണ് മെട്രോ സ്റ്റേഷനുകളില്‍ 15 വൈദ്യുതി ബസുകള്‍ സർവീസ് ആരംഭിച്ചത്. അത് വലിയ വിജയമായി. ഒരു വർഷം കൊണ്ട് 15 ലക്ഷത്തിലേറെപ്പേർ യാത്ര ചെയ്തു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

എറണാകുളത്ത് സിറ്റി സർവീസ് നടത്തുന്ന എ.സി ബസുകള്‍ കെ.എം.ആർ.എല്ലിന് മാത്രമേയുള്ളൂ. യാത്രക്കാർ പറയുന്ന സ്ഥലത്ത് നിറുത്തുന്ന, മാന്യമായി പെരുമാറുന്ന ജീവനക്കാരുള്ള, നിരക്കില്‍ പരാതികളില്ലാത്ത ഫീഡർ ബസുകള്‍ക്ക് നിരവധി ആരാധകരാണ്.
കെ.എം.ആർ.എല്ലും കൊച്ചി കോർപ്പറേഷനും മെട്രോ സ്റ്റേഷനുകള്‍ കേന്ദ്രീകരിച്ച് സർവീസിനായി വാങ്ങിയ ഇ-ഓട്ടോകളുടെ പ്രവർത്തനം അടിമുടി പാളിയ സ്ഥിതിയിലാണ്. കോർപ്പറേഷൻ വാങ്ങി നല്കിയ 30 ഇ-ഓട്ടോകള്‍ കലൂർ മെട്രോ സ്റ്റേഷൻ പാർക്കിംഗില്‍ ഉപേക്ഷിച്ച നിലയിലാണ്. നടത്തിപ്പ് ചുമതലയുള്ള എറണാകുളം ജില്ലാ ഓട്ടോറിക്ഷ ഡ്രൈവേഴ്സ് സഹകരണ സംഘത്തിന്റെ (ഇ.ജെ.എ.ഡി.സി.എസ്) വീഴ്ചയാണ് ഇതിന് വഴിയൊരുക്കിയത്.







