
മുംബൈ: മുംബൈയിലെ വർളി പ്രദേശത്ത് രാഷ്ട്രീയ പ്രതിഷേധ റാലി വൻ ഗതാഗതക്കുരുക്കിന് ഇടയാക്കിയതിനെ തുടർന്ന് പ്രതിഷേധത്തിന് നേതൃത്വം നൽകിയ ബിജെപി മന്ത്രിക്കെതിരെ ശക്തമായി പ്രതികരിച്ച് യുവതി. സ്കൂളിൽ നിന്നു കുഞ്ഞിനെ കൂട്ടിക്കൊണ്ടുവരാൻ പോകുന്നതിനിടെ ഗതാഗതക്കുരുക്കിൽ കുടുങ്ങിയതിനെത്തുടർന്നാണ് യുവതി മഹാരാഷ്ട്ര ജലവിഭവ മന്ത്രി ഗിരീഷ് മഹാജനെതിരെ തുറന്നടിച്ചത്.
മഹാ വികാസ് അഘാഡി സഖ്യത്തിനെതിരെയായിരുന്നു മാർച്ച്. വനിതാ സംവരണ ബിൽ പരാജയപ്പെട്ടതിനെതിരെ വൈകുന്നേരം അഞ്ചുമണിക്ക് നിശ്ചയിച്ചിരുന്ന പ്രതിഷേധത്തിൽ നിരവധി സ്ത്രീകൾ പങ്കെടുത്തിരുന്നു. ജംബോരി മൈതാനത്ത് നിന്ന് ആരംഭിച്ച മാർച്ച് ഡോമിൽ സമാപിക്കേണ്ടതായിരുന്നു. എന്നാൽ പ്രതിഷേധം വൈകിയതോടെ പ്രദേശത്ത് നീണ്ട ഗതാഗതക്കുരുക്ക് രൂപപ്പെട്ടു.
ഗതാഗതത്തിൽ കുടുങ്ങിയ യുവതി വാഹനം ഉപേക്ഷിച്ച് മാർച്ചിന്റെ നടുവിലേക്ക് നടന്നെത്തി മന്ത്രിയോട് വാക്കുതർക്കത്തിൽ ഏർപ്പെട്ടു. രാഷ്ട്രീയ റാലികൾ മൂലം സാധാരണ ജനങ്ങൾ നേരിടുന്ന ബുദ്ധിമുട്ടുകളെക്കുറിച്ച് ചോദ്യങ്ങൾ ഉയർത്തിയ യുവതി, ജനക്കൂട്ടം പിരിഞ്ഞുപോകണമെന്ന് ആവശ്യപ്പെട്ടു. സമീപത്തെ ഒഴിഞ്ഞ സ്ഥലത്ത് പ്രതിഷേധം നടത്താമെന്നും അവർ നിർദേശിച്ചു. പൊലീസ് ഇടപെടാൻ ശ്രമിച്ചപ്പോഴും യുവതി ശക്തമായി പ്രതികരിച്ചു. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്.

Whatsapp Group 1 | Whatsapp Group 2 |Telegram Group








