
പാലക്കാട്: മീനാക്ഷിപുരത്ത് അച്ഛന്‍ മകളെ ക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ കേസെടുത്ത് പൊലീസ്.
കുട്ടിയുടെ പിതാവിനെ കസ്റ്റഡിയിലെടുത്തു. ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരുടെ കൗണ്‍സിലിംഗില്‍ കുട്ടി മര്‍ദനവിവരം തുറന്നു പറഞ്ഞിരുന്നു.
പിന്നാലെ പൊലീസ് കേസെടുക്കുകയായിരുന്നു. കുട്ടിയെ വീട്ടില്‍ നിന്ന് ശിശു ക്ഷേമ സമിതിയുടെ കീഴിലെ ഷെല്‍ട്ടറിലേക്ക് മാറ്റി.
വണ്ടിത്താവളം കെയോടാണ് സംഭവം. വിറക് കഷ്ണം കൊണ്ടാണ് കുട്ടിയെ പിതാവ് മര്‍ദിച്ചത്. ഇയാള്‍ ലഹരിക്ക് അടിമയാണെന്നാണ് സംശയിക്കുന്നതെന്ന് മീനാക്ഷിപുരം പൊലീസ് പറഞ്ഞു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കുട്ടിയെ മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതിനെ തുടര്‍ന്ന് പൊലീസ് കുട്ടിയുടെ വീട്ടിലെത്തുകയായിരുന്നു.
എന്നാല്‍ പരാതി നല്‍കാന്‍ അമ്മയും കുട്ടിയും തയ്യാറായില്ല. വിഷയം ചൈല്‍ഡ് ലൈനിന്റെ ശ്രദ്ധയില്‍പ്പെടുത്തി തുടര്‍ നടപടിയുമായി നീങ്ങാന്‍ പിന്നീട് പൊലീസ് തീരുമാനിക്കുകയായിരുന്നു.
സമീപവാസികളാണ് കുട്ടിയെ മര്‍ദിക്കുന്നതിന്റെ ദൃശ്യം പകര്‍ത്തിയത്. ഈ ദൃശ്യം അവര്‍ പൊലീസിന് കൈമാറുകയും ചെയ്തിരുന്നു.
പിതാവ് ലഹരിക്ക് അടിമയാണെന്ന സംശയത്തില്‍ വീട്ടില്‍ പൊലീസ് പരിശോധന നടത്തിയെങ്കിലും ലഹരി വസ്തുക്കളൊന്നും കണ്ടെത്താൻ കഴിഞ്ഞില്ല. പരാതി ലഭിക്കാത്ത സാഹചര്യത്തില്‍ ദൃശ്യങ്ങള്‍ പൊലീസ് ചൈല്‍ഡ് ലൈന് കൈമാറുകയാണ് ഉണ്ടായത്.







