
കൊച്ചി: അങ്കമാലിയില്‍ കാറില്‍ കടത്തുകയായിരുന്ന 62 കിലോ കഞ്ചാവുമായി യുവാവ് പിടിയില്‍.
കാസർകോട് ഉളിയത്തടുക്ക സ്വദേശി ഹനീഫ്(38)ആണ് പൊലീസിന്റെ പിടിയിലായത്. എറണാകുളം റൂറല്‍ ജില്ലാ ഡാൻസാഫ് ടീമും അങ്കമാലി പൊലീസും ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ജില്ലാ പൊലീസ് മേധാവി കെ എസ് സുദർശന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. ഒഡീഷ്യയില്‍ നിന്ന് കോട്ടയം ഭാഗത്തേക്ക് കാറില്‍ കടത്തുകയായിരുന്നു. അങ്കമാലി ടി ബി ജംഗ്ഷനില്‍ വച്ച് സാഹസികമായാണ് കാർ പിടികൂടിയത്. കാറിന്റെ പിൻസീറ്റില്‍ പ്രത്യേക അറയുണ്ടാക്കി അതിനകത്ത് 31 പൊതികളിലാക്കിയാണ് കഞ്ചാവ് ഒളിപ്പിച്ചിരുന്നത്. ലക്ഷങ്ങള്‍ വില വരുന്ന കഞ്ചാവാണ് പിടികൂടിയത്.
ഒഡീഷയില്‍ പോയി അവിടെ നിന്നുള്ള ലഹരി വില്പന സംഘത്തില്‍ നിന്നും കഞ്ചാവ് വാങ്ങി വരികയായിരുന്നു പ്രതി. പരിശോധനകള്‍ ഒഴിവാക്കാൻ ഊട് വഴികളിലൂടെയായിരുന്നു യാത്ര. പിടികൂടിയ കഞ്ചാവിന് ലക്ഷങ്ങള്‍ വില വരും. സംഭവത്തില്‍ പൊലീസ് വിശദമായ അന്വേഷണം വ്യാപിച്ചിട്ടുണ്ട്. ഈ വർഷം റൂറല്‍ ജില്ലയില്‍ നടന്ന ഏറ്റവും വലിയ കഞ്ചാവ് വേട്ടയാണിത്.







