
മലപ്പുറം: തിരൂരങ്ങാടി നഗരസഭ പരിധിയില്‍ റോഡ് കൈയേറിയുള്ള വാഹനങ്ങളില്‍ മത്സ്യവില്‍പ്പന കണ്ടെത്തുന്നതിന് നടത്തിയ പരിശോധനയിൽ എന്‍ഫോഴ്സ്‌മെന്റ് സ്‌ക്വാഡ് പഴകിയ മത്സ്യം പിടിച്ചെടുത്തു.
നഗരസഭ ഓപറേഷന്‍ ഹെല്‍ത്ത് ഷില്‍ഡ് രണ്ടാം ഘട്ടത്തിന്‍റെ ഭാഗമായ പരിശോധനയിലാണ് പഴകിയ മത്സ്യം വില്‍പന നടത്തിയ രണ്ട് വാഹനങ്ങള്‍ പിടിച്ചത്. കക്കാട് ജങ്ഷനില്‍ പൊതു റോഡില്‍ മത്സ്യവില്‍പന നടത്തിവന്ന വാഹനവും മമ്പുറം ജങ്ഷനില്‍ മത്സ്യവില്‍പന നടത്തിയ ഗുഡ്സ് ഓട്ടമാണ് കസ്റ്റഡിയിലെടുത്തത്.
വാഹനങ്ങളിൽനിന്ന് ദിവസങ്ങളോളം പഴക്കം ചെന്നതും ഐസ് ഇടാതെ സൂക്ഷിച്ചതും ഭക്ഷ്യയോഗ്യമല്ലാത്തതുമായ 60 കിലോയോളം മാന്തള്‍, കിളിമീന്‍, ദ്വീപ് അയല എന്നിവ പിടിച്ചെടുത്ത് നശിപ്പിച്ചു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഓപറേഷന്‍ ഹെല്‍ത്ത് ഷില്‍ഡിന്റെ ഭാഗമായി കഴിഞ്ഞ ദിവസം പിടിച്ചെടുത്ത ഏഴ് വാഹനങ്ങളില്‍ നിന്നും അനധികൃത കച്ചവടക്കാരില്‍ നിന്നും നഗരസഭ 1.5 ലക്ഷം രൂപ പിഴ ഇനത്തില്‍ ഈടാക്കിയിരുന്നു. ഓരോ വാഹനത്തിനും 10,000 രൂപ വീതം പിഴ ഈടാക്കിയാണ് വാഹനം വിട്ട് നല്‍കിയത്.
ഇന്നലെ നടന്ന ഹെല്‍ത്ത് എന്‍ഫോഴ്സ്‌മെന്റ് പ്രവര്‍ത്തനങ്ങള്‍ക്ക് നഗരസഭാ സെക്രട്ടറി റംസി ഇസ്മായില്‍ നേതൃത്വം നല്‍കി. പരിശോധനക്ക് ക്ലീന്‍ സിറ്റി മാനേജര്‍ ടി കെ പ്രകാശന്‍, സീനിയര്‍ പബ്ലിക് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ എ മോഹന്‍ദാസ്, പബ്ലിക് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ പി പി സ്മിത, കെ വിജേഷ് കുമാര്‍ എന്നിവര്‍ നേതൃത്വം നല്‍കി.



