
തിരുവനന്തപുരം: പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ലൈംഗിക പീഡന പരാതി നൽകിയ യുവതി രണ്ട് തവണ ആത്മഹത്യയ്ക്ക് ശ്രമിച്ചതായിയുള്ള വിവരം പുറത്ത് . നിർബന്ധിത ഗർഭഛിദ്രത്തിന് പിന്നാലെ മാനസികമായി തളർന്ന യുവതി അമിതമായി മരുന്ന് കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചെന്നാണ് വിവരം. ഇതേത്തുടർന്ന് ദിവസങ്ങളോളം യുവതി ആശുപത്രിയിൽ കഴിഞ്ഞു. ഒരു തവണ കൈ ഞരമ്പ് മുറിക്കാൻ ശ്രമിച്ചെന്നും യുവതി പൊലീസിന് മൊഴി നൽകി. ഗർഭഛിദ്രം നടത്താൻ രണ്ട് ഗുളികകൾ തന്നെക്കൊണ്ട് രാഹുൽ നിർബന്ധിപ്പിച്ച് കഴിപ്പിച്ചെന്നും യുവതി ഡോക്ടറോട് വെളിപ്പെടുത്തിയിരുന്നു. ഇക്കാര്യങ്ങൾ എല്ലാം ഡോക്ടർ പൊലീസിനെ അറിയിച്ചിട്ടുണ്ട്.
അതേസമയം,പീഡനക്കേസില്‍ പ്രതിയായ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ പാലക്കാടുനിന്ന് മുങ്ങിയത് ചുവന്ന പോളോ കാറിലെന്ന് വിവരം. പരാതിക്കാരി മുഖ്യമന്ത്രിയെ നേരിട്ടുകണ്ട് പരാതി നല്‍കിയെന്നവിവരം പുറത്തുവന്നതിന് പിന്നാലെയാണ് പാലക്കാട് കണ്ണാടിയില്‍നിന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ അപ്രത്യക്ഷനായത്. അതുവരെ കണ്ണാടിയിലെ തിരഞ്ഞെടുപ്പ് പ്രചാരണപരിപാടികളില്‍ രാഹുല്‍ പങ്കെടുത്തിയിരുന്നു. എന്നാല്‍, പരാതിക്കാരി മുഖ്യമന്ത്രിയെ കണ്ടെന്നവിവരം പുറത്തുവന്നതോടെ ഒരു ചുവന്ന പോളോ കാറിലാണ് രാഹുല്‍ കണ്ണാടിയില്‍നിന്ന് മടങ്ങിയത്. ഇതിനുശേഷം രാഹുല്‍ എവിടെയാണെന്നതില്‍ യാതൊരു വ്യക്തതയുമില്ല.






