
ഗുജറാത്ത്: അഹമ്മദാബാദില്‍ മരുമകൻ ക്രൂര മർദ്ദനത്തിന് ഇരയായി മരിച്ച സംഭവത്തിൽ ഭാര്യാമാതാവ് അറസ്റ്റിൽ.
പർവേശ് ലാല്‍ജി തട്വി (27) യാണ് തലയ്ക്കേറ്റ പരിക്കിനേ തുടർന്ന് അഹമ്മദാബാദിലെ സിവില്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ചത്. ഇതിനു പിന്നാലെയാണ് ഇയാളുടെ ഭാര്യയുടെ അമ്മയായ ഡിന ജഗ്ദീഷ് വേഗ്ദയെ പൊലീസ് അറസ്റ്റ് ചെയ്തത്.
പർവേശ് ലാല്‍ജി തട്വിയില്‍ നിന്ന് ഗാർഹിക പീഡനം പതിവായതിന് പിന്നാലെ ഡിനയുടെ മകള്‍ അമ്മയ്ക്കൊപ്പമായിരുന്നു താമസം.
വെള്ളിയാഴ്ച രാത്രി ഡിനയുടെ വീട്ടിലേക്ക് എത്തിയ ഇയാൾ ഭാര്യയെ തനിക്കൊപ്പം തിരികെ അയയ്ക്കണമെന്ന് ആവശ്യപ്പെട്ട് ബഹളമുണ്ടാക്കി. വാക്കേറ്റം കയ്യേറ്റത്തിലേക്ക് കടക്കുകയും 27കാരൻ ഭാര്യയേയും ഭാര്യാമാതാവിനേയും ആക്രമിക്കുകയായിരുന്നു. മർദ്ദനത്തില്‍ നിന്ന് രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ ഡിന മരുമകന്റെ തലയില്‍ കല്ലെടുത്ത് അടിക്കുകയായിരുന്നു. ബോധം കെട്ട് വീണ ഇയാളെ ഇവർ തന്നെയാണ് ആശുപത്രിയിലെത്തിച്ചത്. ചൂതാട്ടം, മർദ്ദനം അടക്കം നിരവധി കേസുകളില്‍ പ്രതിയായിരുന്നു ഇയാൾ.