
രാത്രി ഉറങ്ങിക്കിടന്ന 12 വയസ്സുകാരനെ മദ്യലഹരിയിൽ പീഡിപ്പിച്ചു; അച്ഛന്‍റെ കൂട്ടുകാരനായ പ്രതിയ്ക്ക് 23 വർഷം തടവും പിഴയും
തിരുവനന്തപുരം: പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് 23 വർഷം കഠിന തടവും 55,000 രൂപ പിഴയും വിധിച്ച് കോടതി.
കൂട്ടുകാരന്‍റെ മകനായ 12 വയസുകാരനെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയ വെട്ടുകാട് പൊഴിക്കര സ്വദേശി രതീഷ് എന്ന ശേഖരനെ (42) ആണ് കാട്ടാക്കട അതിവേഗ പോക്സോ കോടതി ജഡ്ജി എസ്. രമേഷ് കുമാർ ശിക്ഷിച്ചത്. പിഴ ഒടുക്കിയില്ലെങ്കിൽ 13 മാസം അധിക കഠിനതടവും അനുഭവിക്കണം.
2019 ഓണാവധി കാലത്താണ് സംഭവം നടന്നത്. കൽപ്പണിക്കാരനായ കുട്ടിയുടെ അച്ഛന്‍റെ സുഹൃത്താണ് പ്രതിയായ ശേഖരൻ. ഇയാൾ സംഭവ ദിവസം കുട്ടിയുടെ വീട്ടിൽ വന്ന് മദ്യപിച്ച ശേഷം രാത്രി അവിടെ കിടന്നുറങ്ങി.
പിന്നീട് രാത്രി കുട്ടിയെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കുകയായിരുന്നു. പേടി കാരണവും, പിതാവ് പ്രതിയുമായ വഴക്കുണ്ടാക്കി മറ്റുള്ളവരെ അറിയിക്കുമെന്ന് നാണക്കേട് കാരണവും കുട്ടി പീഡന വിവരം ആരോടും പറഞ്ഞില്ല. സ്കൂളിൽ നടത്തിയ കൗൺസിലിംഗിൽ ആണ് കുട്ടി വിവരം തുറന്ന് പറഞ്ഞത്.
പിന്നാലെ പൊലീസിൽ പരാതി നൽകുകയായിരുന്നു. പ്രോസിക്യൂഷനുവേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ ഡി.ആർ പ്രമോദ് കോടതിയിൽ ഹാജരായി. പ്രോസിക്യൂഷൻ ഭാഗത്തു നിന്നും 19 സാക്ഷികളെ വിസ്തരിക്കുകയും 26 രേഖകൾ ഹാജരാക്കുകയും ചെയ്തു. അന്നത്തെ വലിയതുറ പൊലീസ് സ്റ്റേഷൻ ഉദ്യോഗസ്ഥരായിരുന്ന രതീഷ്, അശോക് കുമാർ എന്നിവരാണ് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചത്.
Third Eye News Live
0