കളഞ്ഞു കിട്ടിയ സ്മാര്‍ട്ട് ഫോണ്‍, ഉടമസ്ഥനെ കണ്ടെത്തി തിരികെ നല്കി വിദ്യാര്‍ഥികള്‍ ; നാടിന് അഭിമാനമായ കുട്ടികളെ അനുമോദിച്ച് പോലീസും നാട്ടുകാരും
പൂച്ചാക്കല്‍: ആലുപ്പുഴ പൂച്ചാക്കലിൽ മാതൃകയായി വിദ്യാർഥികൾ. റോഡരികില്‍ നിന്നും കിട്ടിയ സ്മാർട്ട് ഫോണ്‍ പൊലീസിന്റെ സഹായത്തോടെ ഉടമസ്ഥനെ കണ്ടെത്തി തിരികെ ഏല്പിച്ചിരിക്കുകയാണ് മൂന്ന് സ്കൂൾ വിദ്യാർത്ഥികൾ.
പാണാവള്ളി പഞ്ചായത്ത് പത്താം വാർഡ് ജന്നത്തുല്‍ ഫിർദൗസ് കുടുംബശ്രീ ബാലസഭ അംഗങ്ങളായ പുതിയവീട് ആദില്ഷമീർ (13), പടിഞ്ഞാറേ പുതുവീട് യാസീൻ (13), തൈവീട് സാബിത്ത് (11) എന്നിവരാണ് മാതൃകാപരമായ ഇടപെടലിലൂടെ നാടിന്റെ അഭിമാനമായി മാറിയത്.
കുടുംബശ്രീ ബാലസഭയുടെ നേതൃത്വത്തില്‍ നടന്ന ചടങ്ങില്‍ പൂച്ചാക്കല്‍ സർക്കിള്‍ ഇൻസ്പെക്ടർ എൻ ആർ ജോസ് വിദ്യാർത്ഥികളെ ആദരിച്ചു. വാർഡ് മെമ്ബർ എസ് രാജേഷ് അധ്യക്ഷത വഹിച്ചു. സിവില്‍ പൊലീസ് ഓഫിസർ ബിജോയ്, കുടുംബശ്രീ ഭാരവാഹികളായ ഇസ്മത്, റസീന, റിജിമോള്‍, നിസ നവാസ് എന്നിവർ സംസാരിച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
തലയോലപ്പറമ്ബ് സ്വദേശി സലിമിന്റെ ഫോണാണ് വഴിയില്‍ കിടന്ന് കുട്ടികള്‍ക്ക് ലഭിച്ചത്. കുടുംബവുമൊത്ത് വടുതലയില്‍ വിവാഹ ചടങ്ങില്‍ പങ്കെടുക്കുവാനെത്തി മടങ്ങുന്നതിനിടെ പൂച്ചക്കലില്‍ മെഡിക്കല്‍ സ്റ്റോറില്‍ നിന്നും മരുന്ന് വാങ്ങി തിരികെ കാറില്‍ കയറുന്നതിനിടെ യാദൃശ്ചികമായി സലീമിന്റെ ഫോണ്‍ റോഡരികില്‍ വീഴുകയായിരുന്നു.
ഇവർ ഫോണ്‍ നഷ്ടമായത് അറിയാതെ യാത്ര തുടരുകയും ചെയ്തു. അധ്യാപകന്റെ പിറന്നാള്‍ ദിവസം സമ്മാനം വാങ്ങുന്നതിനായി പൂച്ചാക്കലേക്ക് പോകുന്ന വഴിക്കാണ് കുട്ടികള്‍ക്ക് റോഡരികില്‍ നിന്നും ഫോണ്‍ ലഭിച്ചത്. ഉടൻ തന്നെ മൂന്നു പേരും ചേർന്ന് പൂച്ചാക്കല്‍ പൊലീസ് സ്റ്റേഷനില്‍ എത്തി ഫോണ്‍ കൈമാറി. തുടർന്ന് പൊലീസ് അധികൃതർ ഫോണ്‍ ഉടമസ്ഥനെ ബന്ധപെടുകയും സ്റ്റേഷനില്‍ എത്തി കുട്ടികളില്‍ നിന്നും ഫോണ്‍ ഏറ്റുവാങ്ങുകയും ചെയ്തു. വടുതല ജമാ അത്ത് സ്കൂളിലെ എട്ടാം ക്ലാസ്സ് വിദ്യാത്ഥികളാണ് ആദില്ഷമീറും യാസീനും. ശ്രീകണ്ഠേശ്വരം എസ് എൻ ഡി എസ് വൈ യു പി സ്കൂളിലെ ആറാം ക്ലാസ് വിദ്യാത്ഥിയാണ് സാബിത്ത്.