കോട്ടയം മെഡിക്കല്‍ കോളജ് ഭൂഗര്‍ഭപാത ഓണ സമ്മാനമായി തുറന്നു നല്‍കാൻ നീക്കം; ഭൂഗര്‍ഭ പാതയ്ക്കു ശേഷം ബസ് സ്റ്റാന്‍ഡ് നവീകരിക്കണമെന്ന ആവശ്യം നടപ്പാകുമോ…? ദിനംപ്രതി ആയിരക്കണക്കിന് യാത്രക്കാര്‍ എത്തുന്ന സ്റ്റാന്‍ഡ് വര്‍ഷങ്ങളായി അവഗണനയുടെ വക്കില്‍; ദുരിതം ഒഴിയാതെ നാട്ടുകാർ….!
കോട്ടയം: മെഡിക്കല്‍ കോളജിലേക്ക് പ്രവേശിക്കുന്നതിനുള്ള ഭൂഗര്‍ഭപാത ഓണത്തിനു തുറക്കും.
മെഡിക്കല്‍ കോളജ് ആശുപത്രി വികസന സമിതി എക്‌സിക്യൂട്ടീവ് കമ്മിറ്റി യോഗത്തില്‍ മന്ത്രി വി.എന്‍. വാസവനാണ് ഇക്കാര്യം അറയിച്ചത്. ഭൂഗര്‍ഭ പാതയ്ക്കുള്ളില്‍ ലൈറ്റുകള്‍ അടക്കം സജ്ജീകരിച്ചു മനോഹരമായാണു നിര്‍മാണം പൂര്‍ത്തിയാക്കുന്നത്.
മേല്‍ക്കൂര കൂടി പണിത് ഭൂഗര്‍ഭപാതയിലൂടെയെത്തുന്നവര്‍ക്കു ഔട്ട്‌പേഷ്യന്റ് വിഭാഗത്തില്‍ സൗകര്യപ്രദമായി എത്തുന്നതിനുള്ള സംവിധാനം മെഡിക്കല്‍ കോളജ് വികസന സമിതി ഒരുക്കണം. ഭൂഗര്‍ഭപാതയില്‍ 24 മണിക്കൂറും സുരക്ഷാജീവനക്കാരെ നിയോഗിക്കുന്നതിനുള്ള സംവിധാനവും ആശുപത്രി വികസന സമിതി ഒരുക്കണമെന്നും മന്ത്രി ആവശ്യപ്പെടുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
അതിവേഗം നിര്‍മാണം പൂര്‍ത്തിയാക്കിയ ഭൂഗര്‍ഭപാത ഒക്കെ ഉണ്ടെങ്കിലും പാത ആരംഭിക്കുന്ന മെഡിക്കല്‍ കോളജ് ബസ് സ്റ്റാന്‍ഡിന്റെ അവസ്ഥ പരിതാപകരമാണ്. ദിനം പ്രതി ആയിരക്കണക്കിന് ആളുകള്‍ എത്തുന്ന ബസ് സ്റ്റാന്‍ഡ് തീര്‍ത്തും അവഗണനയുടെ വക്കിലാണ്.
ഭൂഗര്‍ഭ പാതയുടെ പണി പൂര്‍ത്തിയാക്കിയ ശേഷം ബസ് സ്റ്റാന്‍ഡ് നവീകരണവും ആരംഭിക്കണമെന്നാണു ജനങ്ങളുടെ ആവശ്യം. ഭൂഗര്‍ഭ പാതയുടെ നിര്‍മാണത്തിന്റെ ഭാഗമായി ഇപ്പോള്‍ സ്റ്റാന്‍ഡിനുള്ളില്‍ കൂടിയാണു വാഹനങ്ങള്‍ കടന്നു പോകുന്നത്. ഇതോടെ തകര്‍ച്ചയുടെ വക്കിലായിരുന്ന സ്റ്റാന്‍ഡ് പൂര്‍ണമായും തകര്‍ന്ന അവസ്ഥയിലായി.
വര്‍ഷങ്ങളായി തകര്‍ന്നു കിടക്കുന്ന സ്റ്റാന്‍ഡിന്റെ അറ്റകുറ്റപ്പണികള്‍ക്കു പോലും അധികൃതര്‍ തയാറായിരുന്നില്ല. സ്റ്റാന്‍ഡിന്റെ കോണ്‍ക്രീറ്റ് തറ തകര്‍ന്നു വന്‍ കുഴികള്‍ രൂപപ്പെട്ടു. മഴക്കാലമായതോടെ തകര്‍ച്ചയുടെ ആഘാതം വര്‍ധിച്ചു.
രോഗികളുടെയും കൂട്ടിരിപ്പുകാരുടെയും സൗകര്യാര്‍ഥം അതിവേഗം നിര്‍മാണം നടക്കുന്ന ഭൂഗര്‍ഭപാത പൂര്‍ത്തീകരിച്ച ശേഷമെങ്കിലും മെഡിക്കല്‍ കോളജ് ബസ് സ്റ്റാന്‍ഡ് നവീകരിക്കുമോ എന്നാണ് നാട്ടുകാര്‍ക്കു ജനപ്രതിനിധികളോട് ചോദിക്കാനുള്ളത്.