സിബിഐ ചമഞ്ഞു ഓണ്‍ലൈന്‍ തട്ടിപ്പ്; പോലീസ് വേഷത്തിൽ വീഡിയോ കോൾ; തട്ടിപ്പ് സംഘത്തിന്റെ വലയിൽ വീണത് ഡോക്ടർ, ഒറ്റയടിക്ക് നഷ്ടമായത് അഞ്ച് ലക്ഷം, റോഡില്‍ നിൽക്കേണ്ടി വന്നത് മണിക്കൂറുകളോളം

Spread the love

കല്‍പ്പറ്റ: ഓണ്‍ലൈന്‍ തട്ടിപ്പ് സംഘം ഡോക്ടറുടെ അഞ്ച് ലക്ഷം തട്ടിയെടുത്തു. സിബിഐ ചമഞ്ഞുള്ള ഓണ്‍ലൈന്‍ തട്ടിപ്പിൽ വയനാടുള്ള ഡോക്ടറാണ് ഇരയായത്.

video
play-sharp-fill

ഡോക്ടര്‍ വിദേശത്തേക്ക് അയച്ച പാഴ്സലില്‍ എംഡിഎംഎയും വ്യാജ സിം കാര്‍ഡുകളും പാസ്പോര്‍ട്ടുകളും ഉള്‍പ്പെട്ടിട്ടുണ്ടെന്നും ഇക്കാരണത്താല്‍ പാഴ്‌സല്‍ സിംഗപ്പൂരില്‍ പിടിച്ചുവെച്ചിട്ടുണ്ടെന്നും അറിയിച്ചാണ് സംഘം ലക്ഷങ്ങൾ തട്ടിയെടുത്തത്.

ജൂലൈ മൂന്നിനണ് ഇത്തരത്തിലൊരു ഫോൺ കോൾ ഡോക്ടർക്ക് വന്നത്. പിന്നീട് പോലീസ് യൂണിഫോമില്‍ വീഡിയോ കോള്‍ ചെയ്ത്, ഡോക്ടറുടെ ഉപയോഗിക്കാത്ത അക്കൗണ്ടിലേക്ക് 138 കോടി രൂപ അവയവക്കടത്ത് കേസിലെ പ്രതിയില്‍ നിന്നും കമ്മീഷനായി കൈപ്പറ്റിയിട്ടുണ്ടെന്നും പറഞ്ഞ് ഭീഷണിപ്പെടുത്തി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തുടര്‍ന്ന് നിങ്ങള്‍ നിരപരാധിയാണെന്ന് തോന്നുന്നുവെന്ന് അറിയിച്ച സംഘം അക്കൗണ്ട് ലീഗലൈസേഷന്‍ ചെയ്യുന്നതിനായി അഞ്ച് ലക്ഷം രൂപ ആവശ്യപ്പെടുകയായിരുന്നു. ലീഗലൈസേഷന്‍ പ്രോസസ് തീരുന്നത് വരെ അനങ്ങാന്‍ പാടില്ലെന്നും പറഞ്ഞതായി ഡോക്ടര്‍ നല്‍കിയ പരാതിയില്‍ പറയുന്നു.

ഈ നിര്‍ദ്ദേശം അനുസരിച്ച ഡോക്ടര്‍ അഞ്ച് ലക്ഷം രൂപ അയക്കുകയും മണിക്കൂറുകളോളം റോഡില്‍ തന്നെ നില്‍ക്കുകയും ചെയ്തു. ഏറെ നേരം കഴിഞ്ഞാണ് ഇത് തട്ടിപ്പാണെന്ന് ബോധ്യമാകുന്നതും സ്റ്റേഷനില്‍ പോലീസിനെ പരാതിയുമായി സമീപിക്കുന്നതും.

ശനിയാഴ്ചയാണ് ഡോക്ടറുടെ പരാതിയില്‍ വയനാട് സൈബര്‍ സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തത്. ഇത്തരത്തിലുള്ള തട്ടിപ്പ് സംഘങ്ങളുടെ കെണിയില്‍ വീഴാതിരിക്കാന്‍ കനത്ത ജാഗ്രത പുലര്‍ത്തണമെന്നും തട്ടിപ്പിനിരയായെന്ന് ബോധ്യപ്പെട്ടാല്‍ ഉടന്‍ ടോള്‍ ഫ്രീ നമ്പറായ 1930 ല്‍ വിളിക്കണമെന്നും പേലീസ് അറിയിച്ചു. സ്റ്റേഷനില്‍ നേരിട്ട് വന്നും പരാതി നല്‍കാമെന്ന് ജില്ല പോലീസ് മേധാവി ടി. നാരായണന്‍ അറിയിച്ചു.