
തിരുവനന്തപുരം: വിവരം നല്കാൻ അപേക്ഷകരില്‍ നിന്ന് ഈടാക്കിയ അധികതുക ഓഫീസർമാർ തിരികെ നല്‍കണമെന്ന് സംസ്ഥാന വിവരാവകാശ കമ്മിഷണർ ഡോ. എ അബ്ദുല്‍ ഹക്കിമിന്റെ ഉത്തരവ്.
ആലപ്പുഴ മുഹമ്മ പഞ്ചായത്തില്‍ ഒൻപത് പേജ് പകർപ്പിന് അപേക്ഷിച്ച രചനയില്‍ നിന്ന് 27 രൂപ യ്ക്ക് പകരം 864 രൂപ വാങ്ങി. ഇതില്‍ നിന്ന് 843 രൂപ ഓഫീസർ പി.വി. വിനോദ് സ്വന്തം കൈയ്യില്‍ നിന്ന് തിരികെ നല്‍കണം.
തിരുവനന്തപുരം സംസ്ഥാന സർവ്വേ ഡയറക്ടറേറ്റില്‍ 15 പേജ് പകർപ്പിന് അപേക്ഷിച്ച വി. എൻ. രശ്മിയില്‍ നിന്ന് 45 രൂപയ്ക്ക് പകരം 309 പേജിന്റെ പകർപ്പ് നല്കി 927 രൂപ വാങ്ങിയ ഓഫീസർ മെറ്റില്‍ഡ സൈമണ്‍ 882 രൂപ തിരികെ നല്‍കണം. അധിക തുക ഈടാക്കിയത് വിശദീകരിക്കാൻ ഇരുവർക്കും 14 ദിവസത്തെ കാരണം കാണിക്കല്‍ നോട്ടീസും നല്കി.
Whatsapp Group 1 | Whatsapp Group 2 |Telegram Group

25000 രൂപ വരെ ശിക്ഷ ലഭിക്കാവുന്ന വകുപ്പാണ് ചുമത്തിയിട്ടുള്ളത്. വിവരാവകാശ നിയമത്തില്‍ ഇൻഫർമേഷൻ ഓഫീസർമാർക്കുള്ള അധികാരങ്ങള്‍ നിശ്ചിത ചട്ടങ്ങള്‍ പ്രകാരം നിയന്ത്രിതമാണ്. അത് പാലിക്കാതെ അപേക്ഷകരെ പരോക്ഷമായി ശിക്ഷിക്കുന്ന ഓഫീസർമാർക്കെതിരെ കർശന നടപടിയുണ്ടാകുമെന്നും കമ്മിഷണർ ഹക്കിം ഉത്തരവില്‍ വ്യക്തമാക്കി.







