
സ്വന്തം ലേഖകൻ
പത്തനംതിട്ട: പ്രവര്‍ത്തനം തുടങ്ങി രണ്ട് വര്‍ഷം കഴിഞ്ഞിട്ടും ജനങ്ങള്‍ക്ക് പ്രയോജനപ്പെടാതെ കോന്നി മെഡിക്കല്‍ കോളേജ്.
ആകെ ഒരു ഒപി മാത്രം. ഐസിയുവും കാത്ത് ലാബും ഇല്ല. വിദഗ്ധ ചികിത്സക്ക് പത്തനംതിട്ട ജനറല്‍ ആശുപത്രിയേയോ കോട്ടയം മെഡിക്കല്‍ കോളേജിനെയോ ആശ്രയിക്കേണ്ട ഗതികേടിലാണ് രോഗികള്‍.

Whatsapp Group 1 | Whatsapp Group 2 |Telegram Group
രാഷ്ട്രീയ അവകാശ വാദപ്രതിവാദങ്ങളുടെ കഥ പറയാനുണ്ട് കോന്നി മെഡിക്കല്‍ കോളേജിന്. ആശുപത്രിയിലെ അടിസ്ഥാന സൗകര്യ വികസനത്തിനുള്ള പ്രഖ്യാപനങ്ങളും കഥകളില്‍ മാത്രമൊതുങ്ങി. 2020 സെപ്റ്റംബര്‍ പതിനാലിനാണ് മെഡിക്കല്‍ കോളെജ് ആശുപത്രി മുഖ്യമന്ത്രി പിണറായി വിജയന്‍ നാടിന് സമര്‍പ്പിച്ചത്.
ഒപ്പമുണ്ടെന്ന് പറഞ്ഞ സര്‍ക്കാര്‍ ഒപ്പമില്ലെന്ന് തെളിയിക്കുന്നതാണ് നിലവിലെ അവസ്ഥ. അവഗണനയുടെ നടുവിലാണ് മെഡിക്കല്‍ കോളേജ് ആശുപത്രി. സ്പെഷ്യാലിറ്റി ഒപികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. സൂപ്പര്‍ സ്പെഷ്യാലിറ്റി ഓപികളൊന്നുമില്ല.
ദിവസവും വൈകിട്ട് 3.30 വരെ ഓപിയുണ്ടെങ്കിലും ഒരു മണിക്ക് ശേഷം ഓപി ടിക്കറ്റ് നല്‍കില്ല. കിടത്തി ചികിത്സയുണ്ടെങ്കിലും വിദഗ്ധ ചികിത്സ വേണ്ടിവന്നാല്‍ പത്തനംതിട്ട ജനറല്‍ ആശുപത്രിയിലേക്ക് റഫര്‍ ചെയ്യും, അല്ലെങ്കില്‍ കോട്ടയത്തേക്ക്.
മെഡിക്കല്‍ കോളേജിന് വേണ്ടത്ര ഡോക്ടര്‍മാരും നഴ്സുമാരും ഇല്ല. അത്യാഹിത വിഭാഗത്തില്‍ സൗകര്യങ്ങളുടെ കുറവ്. ഐസിയു പ്രവര്‍ത്തനം തുടങ്ങിയില്ല. കാത്ത് ലാബില്ല, കാര്‍ഡിയോളജി വിഭാഗമില്ല. ഗൈനക്കോളജി ഡോക്ടര്‍ ഉണ്ടെങ്കിലും ഓപ്പറേഷന്‍ തിയറ്റേറിന്റെ നിര്‍മ്മാണം പൂര്‍ത്തിയായിട്ടില്ല. സിടി സ്കാന്‍ മെഷീന്‍ സ്ഥാപിച്ചിട്ടും പ്രവര്‍ത്തിക്കാനുള്ള കേന്ദ്ര ആറ്റമിക് എനര്‍ജി റിസര്‍ച്ച് ബോര്‍ഡിന്റെ ലൈസന്‍സ് കിട്ടിയിട്ടില്ല.
ലക്ഷങ്ങള്‍ മുടക്കി നിര്‍മ്മിച്ച ഓക്സിജന്‍ പ്ലാന്റില്‍ ഓപ്പറേറ്റര്‍ ഇല്ലാത്തതും ആശുപത്രി പ്രവര്‍ത്തനത്തിന് വെല്ലുവിളിയാണ്. മെഡിക്കല്‍ കേളേജിലെ വിദ്യാര്‍ത്ഥികള്‍ക്കുള്ള ഹോസ്റ്റലായാണ് ആശുപത്രി കെട്ടിടത്തിന്റെ ഒരു നില പ്രവര്‍ത്തിക്കുന്നത്.
ആരോഗ്യമന്ത്രിയുടെ സ്വന്തം ജില്ലയിലെ മെഡിക്കല്‍ കോളേജിനാണ് ഈ അവസ്ഥ.