
സ്വന്തം ലേഖകൻ
പാലക്കാട്: അട്ടപ്പാടിയിൽ തോട്ടം തൊഴിലാളികളായ അക്രമികളുടെ കുത്തേറ്റ് ഷോളയൂർ സമ്പാർക്കോട് ഊരിലെ രാജൻ ഉഷാ ദമ്പതികളുടെ മകൾ രേഷ്മക്ക്(19) ഗുരുതര പരിക്ക്.നട്ടെല്ലിനേറ്റ പരിക്കുമായി രേഷ്മ പെരിന്തൽമണ്ണ ഇഎംഎസ് സഹകരണ ആശുപത്രിയിൽ ചികിത്സയിലാണ്.
കഴിഞ്ഞ ദിവസം ഓൺലൈൻ ക്ലാസിൽ പങ്കെടുക്കുന്നതിനായി മൊബൈൽ സിഗ്‌നൽ ലഭിക്കുന്ന സ്ഥലം തിരഞ്ഞിറങ്ങിയതായിരുന്നു രേഷ്മ. ഊരിനോട് ചേർന്നുള്ള മാത്തൻ എന്ന വ്യക്തിയുടെ കൃഷിത്തോട്ടത്തിലെത്തുകയും തോട്ടം തൊഴിലാളികൾ രേഷ്മയെ ഉപദ്രവിക്കാൻ ശ്രമിക്കുകയായിരുന്നു

Whatsapp Group 1 | Whatsapp Group 2 |Telegram Group
അക്രമികളിൽ നിന്നും രക്ഷപ്പെടുന്നതിനായി രേഷ്മയെ അക്രമികളിലൊരാൾ പിറകിൽ നിന്ന് കത്തികൊണ്ട് കുത്തി വീഴ്ത്തുകയായിരുന്നു. രേഷ്മയെ ഉടൻ തന്നെ കോട്ടത്തറ ട്രൈബൽ സ്‌പെഷ്യാലിറ്റി ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
എന്നാൽ രേഷ്മയുടെ നട്ടെല്ലിനേറ്റ പരിക്ക് ഗുരുതരമായതിനാൽ തുടർന്ന് പെരിന്തൽമണ്ണ ഇഎംഎസ് സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. അതേ സമയം പ്രതികളെ സംരക്ഷിക്കുന്ന നിലപാടാണ് പൊലീസ് സ്വീകരിക്കുന്നത് എന്ന് പറഞ്ഞുകൊണ്ട് അട്ടപ്പാടി ആദിവാസി ആക്ഷൻ കൗൺസിൽ പ്രവർത്തകർ അട്ടപ്പാടിയിൽ പ്രതിഷേധം സംഘടിപ്പിച്ചു.
സംഭവത്തിൽ പ്രതികളെ ചോദ്യം ചെയ്തതിന് ശേഷം അവർ ജോലി ചെയ്യുന്ന തോട്ടത്തിലേക്ക് പറഞ്ഞയക്കുകയാണ് ചെയ്തത്. തോട്ടം ഉടമ മാത്തന്റെ രാഷ്ട്രീയ സ്വാധീനത്തിന് വഴങ്ങിയാണ് പൊലീസ് ഇത്തരത്തിൽ നിഷ്‌ക്രിയമായി പ്രവർത്തിക്കുന്നത്.
പ്രതികൾക്കെതിരെ കേസെടുക്കാനും പൊലീസ് തയ്യാറായിട്ടില്ല. ഷോളയൂർ പൊലീസാണ് കേസെടുക്കേണ്ടത് എന്ന് പറഞ്ഞ് കേസെടുക്കുന്നത് വൈകിപ്പിക്കുകയാണ് അഗളി പൊലീസ് ചെയ്‌തെന്നും ആരോപണം.