കണ്ടു നിന്നവര്‍ക്കും സഹിക്കാനായില്ല ആ അമ്മയുടെ കരച്ചില്‍

Spread the love

 

ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം ലഭിച്ച കണ്‍മണി മരണത്തിന് കീഴടങ്ങിയപ്പോള്‍ തകര്‍ന്നത് ഈ അമ്മയാണ്. സ്വന്തം മോള്‍ ഇനി അരികിലില്ലെന്ന യാഥാര്‍ത്ഥ്യം ഉള്‍ക്കൊള്ളാനാകാതെ അലറി കരഞ്ഞപ്പോള്‍ കണ്ടുനിന്നവരുടെയും മിഴി ഈറനണിഞ്ഞു. ഇന്നലെ മരടില്‍ സ്‌കൂള്‍ വാന്‍ കുളത്തിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ മരിച്ച വിദ്യാ ലക്ഷ്മിയുടെ മാതാവിന്റെ കരച്ചിലാണ് അയല്‍വാസികളെ ഏറെ സങ്കടത്തിലാക്കിയത്.
സ്‌കൂളില്‍ നിന്നു വിദ്യാലക്ഷ്മി വരുന്നതു കാത്തു ഇരുന്ന അമ്മ കേട്ടതു മകളുടെ മരണവാര്‍ത്തയായിരുന്നു. ഏറെ കാത്തിരുന്നു ജനിച്ച മകളുടെ ജീവന്‍ 100 മീറ്റര്‍ അകലെ വച്ചു നഷ്ട്ടപ്പെട്ട വിവരം അറിഞ്ഞു മാനസികമായി തകര്‍ന്നു പോയി വിദ്യയുടെ അമ്മ. കുഞ്ഞിന്റെ വീടും അപകടം നടന്ന സ്ഥലവും തമ്മില്‍ നൂറുമീറ്ററിന്റെ വ്യത്യാസം മാത്രമായിരുന്നു ഉണ്ടായിരുന്നത്.
ഏറെ നാളത്തെ ചികിത്സയ്ക്കും കാത്തിരിപ്പിനും ശേഷമാണു കാക്കനാട് വാഴക്കാല സ്വദേശികളായ സനല്‍കുമാറിനും സ്മിജയ്ക്കും വിദ്യാലക്ഷ്മി ജനിച്ചത്. ആ കുരുന്നു ജീവന്‍ കണ്‍വെട്ടത്തു പൊലിഞ്ഞത് ഈ മാതാപിതാക്കള്‍ക്കു സഹിക്കാവുന്നതും അപ്പുറമാണ്. അപകടത്തിന്റെ ഞെട്ടലിലാണ് ഇപ്പോഴും മരടിലെ നാട്ടുകാര്‍. നാട്ടുകാരുടെ സമയോജിതമായ ഇടപെടലു കൊണ്ടാണ് അഞ്ചു കുട്ടികളുടെ ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞത്.