
കല്പറ്റ: ചൂരല്‍മലക്കാർക്കുള്ള കോണ്‍ഗ്രസിന്റെ വീട് നിർമ്മാണത്തിന് തറക്കല്ലിട്ടിട്ട് ഇന്ന് 108 ദിവസം.
കുന്നമ്പറ്റയിലെ അഞ്ചര ഏക്കറില്‍ ഒരു വീടിൻ്റെ പോലും പണി തുടങ്ങാൻ കോണ്‍ഗ്രസ് നേതൃത്വത്തിന് ആയിട്ടില്ല. തുടങ്ങിയ കിണറിന്റെ നിർമ്മാണവും പാതിവഴിയിലാണ്. എന്ന് നിർമ്മാണം തുടങ്ങുമെന്ന് പറയാനാകാതെ നില്‍ക്കുകയാണ് കോണ്‍ഗ്രസ് നേതൃത്വം.
18 വീടുകളുടെ അപേക്ഷ പഞ്ചായത്തില്‍ സമർപ്പിച്ചിട്ടുണ്ടെന്നും വീടുകളുടെ നിർമ്മാണം ഉടൻ തുടങ്ങുമെന്നും പതിവ് പല്ലവി ആവർത്തിക്കുകയാണ് നേതാക്കള്‍.
Whatsapp Group 1 | Whatsapp Group 2 |Telegram Group

പ്രതിപക്ഷ നേതാവ് രാഹുല്‍ഗാന്ധിയാണ് മേപ്പാടി കുന്നൻപറ്റിയിലെ ഭൂമിയില്‍ തറക്കല്ലിട്ടത്. ദുരന്തബാധിതരായ നാല്‍പ്പത് കച്ചവടക്കാർക്ക് പ്രിയങ്കഗാന്ധി എംപി അഞ്ച് ലക്ഷം വീതം നല്കി.
വയനാട് കുടുംബമാണെന്നും ,ദുരന്തത്തില്‍ മാത്രമല്ല കുടുംബാംഗങ്ങള്‍ക്കൊപ്പം തങ്ങള്‍ എപ്പോഴും ഉണ്ടാകുമെന്നും രാഹുല്‍ പറഞ്ഞിരുന്നു. ലീഗിന്റെ ഭൂമിക്കെതിരെ തോട്ടഭൂമി പരാതി ഉയർന്നതോടെയാണ് കോണ്‍ഗ്രസ് ആദ്യം കണ്ടുവച്ച ഭൂമിയില്‍ നിന്ന് പിൻമാറിയത്. പകരം ഭൂമി കണ്ടെത്തുന്നതും വൈകിയതോടെ സിപിഎം നേതാക്കളില്‍ നിന്ന് രൂക്ഷ വിമർശനം നേരിട്ടു.
ഒടുവിലാണ് മേപ്പാടി പഞ്ചായത്തില്‍ തന്നെ അഞ്ച് ഏക്കറോളം ഭൂമി പാർട്ടി കണ്ടെത്തുന്നത്. സാങ്കേതികത്വം ഉന്നയിച്ച് സർക്കാർ ഒഴിവാക്കിയവരെയടക്കം ഉള്‍പ്പെടുത്തിയാണ് കോണ്‍ഗ്രസ് ഗുണഭോഗ്താക്കളുടെ പട്ടിക തയ്യാറാക്കിയത്. 1041 ചതുരശ്ര അടിയുള്ള മൂന്നു മുറികളോടുകൂടിയ വീടും 8 സെൻ്റ് സ്ഥലവും ആണ് ഓരോരുത്തർക്കും ലഭിക്കുകയെന്നാണ് പാര്‍ട്ടി പറയുന്നത്. നിരവധി സാങ്കേതികപ്രശ്നങ്ങളാണ് വീട് നിര്‍മാണം വൈകാൻ കാരണമായതെന്ന് നേതാക്കള്‍ വിശദീകരിക്കുന്നു.







