
വാസവൻ മന്ത്രിയാകുമോ..? വൈക്കത്തിന് ആശയ്ക്ക് വകയുണ്ടോ..! ഇടതു മന്ത്രിസഭയുടെ തീരുമാനം ഇന്നു വരാനിരിക്കെ പ്രതീക്ഷയിൽ ജില്ല
സ്വന്തം ലേഖകൻ
കോട്ടയം: പതിവിന് വിപരീതമായി അഞ്ച് എം.എൽ.എമാരെ നൽകി ഇടതു മുന്നണിയ്‌ക്കൊപ്പം നിന്ന ജില്ല ആശിക്കുന്നത് രണ്ട് മന്ത്രിമാരെ. കേരള കോൺഗ്രസിന്റെ മന്ത്രിസ്ഥാനം ഇടുക്കി ജില്ലയ്ക്കാകുമെന്ന് ഉറപ്പായതോടെ ജില്ല ഉറ്റുനോക്കുന്നത് ഏറ്റുമാനൂരിലേയ്ക്കും വൈക്കത്തേയ്ക്കുമാണ്. ഏറ്റുമാനൂർ എം.എൽ.എ വി.എൻ വാസവനോ, വൈക്കം എം.എൽ.എ സി.കെ ആശയോ ആകും മന്ത്രിയെന്ന സൂചനകളാണ് ഒടുവിൽ ലഭിക്കുന്നത്. എന്നാൽ, രണ്ടു പേർക്കും മന്ത്രിസ്ഥാനത്തേയ്ക്ക് എത്താൻ പ്രതികൂല ഘടകങ്ങൾ ഏറെയുണ്ടു താനും.
കഴിഞ്ഞ ഇടതു മുന്നണി സർക്കാരിൽ കോട്ടയം ജില്ലയിൽ നിന്നും ഒരു മന്ത്രി പോലും ഉണ്ടായിരുന്നില്ല. വികസന കാര്യങ്ങളിൽ അടക്കം ഇതിന്റെ കോട്ടയം ജില്ലയ്ക്കുണ്ടായിരുന്നു താനും. ഈ സാഹചര്യത്തിലാണ് ഇക്കുറിയെങ്കിലും ജില്ല ഒരു മന്ത്രിയെ പ്രതീക്ഷിക്കുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇക്കുറി ജില്ലയിൽ നിന്നും മന്ത്രിസ്ഥാനം പ്രതീക്ഷിക്കുന്നത് ഏറ്റുമാനൂർ എം.എൽ.എ വി.എൻ വാസവനാണ്. 2011 വരെ കോട്ടയം എം.എൽ.എയായിരുന്നു വി.എൻ വാസവൻ. ഇതിനു ശേഷം സി.പി.എമ്മിന്റെ കോട്ടയം ജില്ലാ സെക്രട്ടറിയായും ഇദ്ദേഹം പ്രവർത്തിച്ചു. പാർലമെന്റിലേയ്ക്കു മത്സരിച്ചിരുന്നെങ്കിലും ഇദ്ദേഹം പരാജയപ്പെട്ടിരുന്നു. തുടർന്നാണ് ഏറ്റുമാനൂർ സീറ്റിൽ മത്സരിച്ചത്.
കേരള കോൺഗ്രസിനെ ഇടതു മുന്നണിയുടെ ഭാഗമാക്കുന്നതിൽ നിർണ്ണായക പങ്ക് വഹിച്ചത് വി.എൻ വാസവന്റെ ബുദ്ധിയായിരുന്നു. ഇത് തന്നെയാണ് കേരള കോൺഗ്രസ് എന്ന പാർട്ടിയുടെ ചിറകിലേറി കോട്ടയം ജില്ല തന്നെ പിടിക്കുന്നതിന് ഇടതു മുന്നണിയ്ക്ക് സഹായകമായത്. ഈ സാഹചര്യം തന്നെയാണ് വാസവന് ഏറെ അനുകൂലമായിരിക്കുന്ന ഘടകവും.
രണ്ടാം ടേം എം.എൽ.എയായ ഏക വനിത എന്ന പ്ലസ് പോയിന്റ് തന്നെയാണ് സി.കെ ആശയ്ക്ക് കോട്ടയത്ത് ഗുണം ചെയ്യുന്നത്. സി.പി.ഐയിലെ മുതിർന്ന വനിത എന്ന പരിഗണന ലഭിച്ചാൽ കോട്ടയത്ത് നിന്നും ആശയ്ക്ക് തന്നെ നറുക്കു വീഴും.