
വൈക്കം: അഛന്റെയും മുത്തഛന്റേയും സ്വപ്നം സാക്ഷാത്കരിച്ച് ഇരുകൈകളും ബന്ധിച്ച് വേമ്പനാട്ടുകായൽ നീന്തി കീഴടക്കി എട്ടുവയസുകാരൻ. വൈക്കം തെക്കേനട മാറാനൂരിൽ മന്മഥൻ രമ്യ ദമ്പതികളുടെ മകനും അയ്യർകുളങ്ങരഗവൺമെന്റ് യുപി സ്കൂളിലെ മൂന്നാം ക്ലാസ് വിദ്യാർഥിയുമായ എം.അഭയദേവാണ് വേൾഡ് ബുക്ക്സ് ഓഫ് റെക്കാർഡ്സിൽ ഇടം പിടിക്കാനായി ഇന്ന് രാവിലെ വേമ്പനാട്ടുകായൽ നീന്തി കയറിയത്.
ആലപ്പുഴ ജില്ലയിലെ ചേർത്തല കര്യത്തുകടവിൽ നിന്നും വൈക്കം കായലോര ബീച്ചുവരെയുള്ള 12 കിലോ മീറ്റർ ദൂരമാണ് ഈ കൊച്ചുമിടുക്കൻ ഒന്നരമണിക്കൂർ കൊണ്ട് നീന്തി കടന്നത്. ജില്ലാതലത്തിൽ വരെ നീന്തി സമ്മാനങ്ങൾ നേടിയിട്ടുള്ള പിതാവ് മന്മഥൻ്റേയും അഭയദേവിനായി ഏതുത്യാഗവും സഹിക്കാൻ സന്നദ്ധനായ ഹോട്ടൽ തൊഴിലാളിയായ മുത്തച്ഛൻ രാഘവൻ്റേയും സ്വപ്നമാണ് നേട്ടത്തിലൂടെ സഫലമായത്.
റിട്ടയേർഡ് ഫയർസ്റ്റേഷൻ ഓഫീസർ ടി. ഷാജികുമാറിൻ്റെ ശിക്ഷണത്തിൽ നീന്തൽ അഭ്യസിച്ചുതുടങ്ങിയ അഭയദേവ് പിന്നീട് കോതമംഗലം ഡോൾഫിൻ അക്വാട്ടിക് ക്ലബിൻ്റെ നീന്തൽ പരിശീലകൻ ബിജുതങ്കപ്പൻ്റെ ശിക്ഷണത്തിൽ മാസങ്ങളോളം പരിശീലനം നടത്തിയാണ് കായലിൽ നീന്താൻ പ്രാപ്തിനേടിയത്.ഒരു നീന്തൽ താരമെന്ന നിലയിൽ അഭയ് ദേവ് ഉയർന്നുവരുന്നതിനായി പരിമിതികൾക്കുള്ളിൽ നിന്ന് പരമാവധി പ്രോത്സാഹനം നൽകുമെന്ന് ബന്ധുക്കളും അധ്യാപകരും പറഞ്ഞു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

വൈക്കംകായലോര ബീച്ചിൽ നടന്ന അനുമോദന യോഗത്തിൽ നഗരസഭ ചെയർമാൻ അബ്ദുൾസലാംറാവുത്തർ, നഗരസഭ കൗൺസിലർമാരായ ഡി. രഞ്ജിത്ത്കുമാർ, എ.സി.മണിയമ്മ, എം.കെ.മഹേഷ്, മുൻ കൗൺസിലർ അംബരീഷ് ജി.വാസു, ഹെഡ്മാസ്റ്റർ ഇൻ ചാർജ് സതീഷ് വി.രാജ്, അഭയദേവിൻ്റെ ബന്ധുക്കൾ അധ്യാപകർ, നാട്ടുകാർ തുടങ്ങിയവർ പങ്കെടുത്തു.







