Spread the love

തിരുവനന്തപുരം : ചീഫ് സെക്രട്ടറി എ. ജയതിലകിന്‍റെ പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ അനുവദിച്ചു കൊണ്ട് അസാധാരണ വേഗത്തില്‍ പുറത്തിറക്കിയ സര്‍ക്കാര്‍ ഉത്തരവ് വിവാദത്തില്‍.
ആരോപണങ്ങളുടെ നിഴലില്‍ നില്‍ക്കുന്ന ജയതിലകിനെതിരെ പുതിയ സര്‍ക്കാരില്‍ നിന്ന് നടപടിയുണ്ടായാലും പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ തടസപ്പെടാതിരിക്കാനാണ് തിടുക്കത്തില്‍ ഉത്തരവിറക്കിയതെന്ന ആരോപണമാണ് ഒരു വിഭാഗം ഉദ്യോഗസ്ഥര്‍ക്കിടയില്‍ ശക്തമായത്.

video
play-sharp-fill

ജൂണ്‍ മാസം 30നാണ് ഡോ.എ.ജയതിലക് സര്‍വീസില്‍ നിന്ന് വിരമിക്കുക. എന്നാല്‍ വിരമിക്കുന്നതിന് രണ്ടു മാസം ബാക്കിയുളളപ്പോള്‍ ഏപ്രില്‍ 28ന് ജയതിലകിന്‍റെ പെന്‍ഷന്‍ ആനുകൂല്യങ്ങളെല്ലാം അനുവദിച്ചുകൊണ്ട് ധനവകുപ്പ് പുറത്തിറക്കിയ ഉത്തരവിലാണ് അസാധാരണത്വം സംശയിക്കുന്നത്. ജയതിലകിനെതിരെ വകുപ്പ് തല അച്ചടക്ക നടപടി നീക്കങ്ങളോ വിജിലന്‍സ് അന്വേഷണങ്ങളോ കേസുകളോ ഇല്ലെന്നും ജൂലൈ ഒന്നു മുതല്‍ പെന്‍ഷന്‍ അനുവദിക്കാമെന്നും വ്യക്തമാക്കിയാണ് ഉത്തരവ്.

സസ്പെന്‍ഡ് ചെയ്യപ്പെട്ട എന്‍. പ്രശാന്ത് ഉള്‍പ്പെടെയുളള ഉദ്യോഗസ്ഥര്‍ ജയതിലകിനെതിരെ ഉന്നയിച്ച ആരോപണങ്ങള്‍ ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. ഈ ആരോപണങ്ങളിന്‍മേല്‍ പുതിയ സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചാലും ജയതിലകിന് പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ തടസപ്പെടാതിരിക്കാനാണ് തിടുക്കത്തിലുളള ഈ പെന്‍ഷന്‍ ഉത്തരവെന്ന വിമര്‍ശനമാണ് ഉയരുന്നത്. പുതിയ സര്‍ക്കാര്‍ അധികാരമേല്‍ക്കുന്നതിന് തൊട്ടുമുമ്പ് ഉത്തരവിറക്കിയത് ജയതിലകിന് സംരക്ഷണ കവചമൊരുക്കാനാണെന്ന സംശയവും ശക്തമാകുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സാധാരണഗതിയില്‍ ഐഎഎസ് ഉദ്യോഗസ്ഥര്‍ വിരമിക്കുന്നതിന് തൊട്ടുമുമ്പത്തെ ആഴ്ചയില്‍ മാത്രമാണ് പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ അനുവദിച്ചുളള ഉത്തരവിറങ്ങുകയെന്ന് ഒരു വിഭാഗം ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. എന്നാല്‍ സാധാരണ നടപടി ക്രമം മാത്രമെന്ന് വാദിക്കുന്നവരും ഉണ്ട്. ജയതിലകിന്‍റെ മാത്രമല്ല അഡീഷണല്‍ ചീഫ് സെക്രട്ടറി രാജന്‍ ഖോബ്രഗഡയുടെ പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ അനുവദിച്ചുളള ഉത്തരവും ഇതേദിവസം തന്നെ പുറത്തിറങ്ങിയിട്ടുണ്ട്. കാവല്‍ സര്‍ക്കാരിന്‍റെ അസാധാരണ വേഗത്തിലുളള ഈ ഉത്തരവിന്‍മേല്‍ പുതിയ സര്‍ക്കാരിന്‍റെ തിരുത്തലുണ്ടാകുമോ എന്നാണ് ഇനി അറിയാനുളളത്.