
കോട്ടയം : വൈക്കത്തുണ്ടായ കനത്ത തോല്‍വി വിലയിരുത്തി നടപടിക്ക് സിപിഐ. മണ്ഡലം കമ്മിറ്റി യോഗം 15 ന് സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിന്റെ സാന്നിദ്ധ്യത്തില്‍ നടക്കും.
സംസ്ഥാനത്താകമാനം ഇടതുകേന്ദ്രങ്ങളില്‍ തിരിച്ചടിയുണ്ടായെങ്കിലും ബിനോയ് വിശ്വത്തിന്റെ നാട്ടിലുണ്ടായ തോല്‍വി പാർട്ടിക്കു വലിയ നാണക്കേടായി മാറിയിരുന്നു.
സ്വന്തം നാട്ടിലെ വിഭാഗീയത പരിഹരിക്കാൻ കഴിയാത്തത് ബിനോയ് വിശ്വത്തിൻ്റെ വീഴ്ചയാണ് എന്നാണ് വിമർശകർ പറയുന്നത്.
തോല്‍ക്കാനുള്ള സാഹചര്യത്തിനൊപ്പം സംഘടനാ പ്രശ്നങ്ങള്‍ ചർച്ചയാകും. സി.പി.ഐയില്‍ കാലുവാരല്‍ അടക്കമുള്ള ആക്ഷേപം ഒരു വിഭാഗം ഉയർത്തുന്നുണ്ട്.
തലയാഴം ഉള്‍പ്പെടെയുള്ള പഞ്ചായത്തില്‍ പിന്നില്‍ പോയതും സ്വാധീനമുള്ള മേഖലകളില്‍ കാര്യമായ വോട്ട് വർദ്ധിപ്പിക്കാൻ കഴിയാത്തതുമാണ് ഇതിലേക്ക് വിരല്‍ചൂണ്ടുന്നത്.
സംഘടനാ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതില്‍ നേതൃത്വത്തിനും വീഴ്ചയുണ്ടായി. തോല്‍വി പഠിക്കാൻ അന്വേഷണ കമ്മിഷൻ വരുമെന്നുറപ്പാണ്. നേതാക്കളുടെ പണപ്പിരിവും മുൻ എം.എല്‍.എയുടെ പ്രവർത്തന പരാജയവും അടക്കം പരിശോധനാ പരിധിയില്‍ വരും.
പാര്‍ട്ടിയിലെ താഴേയ്ക്കിടയിലുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിലുണ്ടായ വീഴ്ചയാണു പ്രധാന തിരിച്ചടിയായത്. നേതൃത്വത്തോട് ശക്തമായ എതിര്‍പ്പ് മണ്ഡലത്തിലെ പ്രവര്‍ത്തകര്‍ക്കുണ്ട്.
2021ല്‍ സി.കെ.ആശയ്ക്കു ലഭിച്ചത് 71388 വോട്ടുകളാണെങ്കില്‍ ഇക്കുറിയത് 51584 വോട്ടുകളായി കുറഞ്ഞു. ചെമ്പ് പഞ്ചായത്തിലടക്കം കാര്യമായ മേല്‍കൈ നേടാന്‍ കഴിയാതെ വന്നതും പാര്‍ട്ടി കോട്ടയായ തലയാഴത്ത് ആയിരത്തിലേറെ വോട്ടുകള്‍ക്ക് പിന്നിലായതുമാണ് പ്രദീപിന് വിനായത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

മുന്‍ എം.എല്‍.എയ്ക്ക് എതിരായ വികാരവും വോട്ടില്‍ പ്രതിഫലിച്ചെന്ന് വിലയിരുത്തുന്നവരുമുണ്ട്.
കാലുവാരലിന്റെ ഭാഗമായി അച്ചടിച്ച പോസ്റ്ററുകള്‍ പതിപ്പിച്ചില്ലെന്നും പ്രചാരണത്തില്‍ നിന്ന് ഒരു വിഭാഗം വിട്ടുനിന്നുവെന്നും ആരോപണമുണ്ട്.
എത്ര പ്രതിസന്ധിയുണ്ടായാലും വൈക്കം ചതിക്കില്ലെന്ന അമിത ആത്മവിശ്വാസം തിരിച്ചടിയായി. ഒടുവില്‍, അനുഭാവിയായ കര്‍ഷകന്റെ ആത്മഹത്യ കൂടിയായതോടെ തിരിച്ചടികള്‍ പൂര്‍ത്തിയായെന്നു നേതൃത്വം വിലയിരുത്തുന്നു.
യു.ഡി.എഫ് തരംഗത്തിന്റെ ഭാഗമായി വൈക്കവും കൈവിട്ടതെന്ന് പറഞ്ഞ് ആശ്വസിക്കാന്‍ നേതൃത്വം ശ്രമിക്കുന്നുണ്ടെങ്കിലും പരാജയ കാരണം അന്വേഷിക്കാനാണു നേതൃത്വത്തിന്റെ ശ്രമം.







