ഉത്രയെ കടിച്ച പാമ്പിന്റെ ജഡം പുറത്തെടുത്ത് പോസ്റ്റുമോർട്ടം നടത്തും ; പോസ്റ്റുമോർട്ടം നടത്തുക ഫോറൻസിക് വിദഗ്ധരുടെ സാന്നിധ്യത്തിൽ വെറ്റിനറി ഡോക്ടർമാർ

ഉത്രയെ കടിച്ച പാമ്പിന്റെ ജഡം പുറത്തെടുത്ത് പോസ്റ്റുമോർട്ടം നടത്തും ; പോസ്റ്റുമോർട്ടം നടത്തുക ഫോറൻസിക് വിദഗ്ധരുടെ സാന്നിധ്യത്തിൽ വെറ്റിനറി ഡോക്ടർമാർ

സ്വന്തം ലേഖകൻ

കൊല്ലം: അഞ്ചലിൽ ഉത്രയെ കടിച്ച പാമ്പിന്റെ ജഡം പുറത്തെടുത്ത് പോസ്റ്റുമോർട്ടം നടത്തും. ഫോറൻസിക് വിദഗ്ധരുടെ സാന്നിധ്യത്തിൽ വെറ്റിനറി ഡോക്ടർമാരാണ് ഇന്ന് പാമ്പിന്റെ ജഡം പുറത്തെടുത്ത് പോസ്റ്റുമോർട്ടം നടത്തുക.

കേസുമായി ബന്ധപ്പെട്ട് ശാസ്ത്രീയ തെളിവെടുപ്പിന്റെ ഭാഗമായാണ് പോസ്റ്റ്‌മോർട്ടം നടത്തുന്നത്. ഉഗ്രവിഷമുള്ള കരിമൂർഖന്റെ കടിയേറ്റാണ് ഉത്ര മരണപ്പെടുന്നത്.

ഉത്രയുടെ കൊലപാതകത്തിന് കാരണം ഭർത്താവ് സൂരജ് ആണ് കൊലയ്ക്കു പിന്നിലെന്ന് തെളിഞ്ഞിരുന്നു. പ്രതി സൂരജിനെ നാല് ദിവസത്തേക്ക് റിമാൻഡ് ചെയ്തിട്ടുണ്ട്. ഭാര്യയെ കൊലപ്പെടുത്താൻ വിഷമുള്ള പാമ്പിനെ പതിനായിരം രൂപ പണം നൽകി വാങ്ങുകയായിരുന്നു സൂരജ്.

സൂരജിന് പാമ്പുകളെ നൽകിയത് തന്റെ അച്ഛനാണെന്ന് പാമ്പുപിടിത്തക്കാരൻ സുരേഷിന്റെ മകൻ എസ്.സനൽ വെളിപ്പെടുത്തി. പാമ്പുപിടിത്തക്കാരൻ സുരേഷിനെ നേരത്തെ സൂരജിനൊപ്പം കസ്റ്റഡിയിലെടുത്തിരുന്നു. പാമ്പിനെ കാണണമെന്ന് പറഞ്ഞാണ് സൂരജ് തന്റെ അച്ഛനെ ആദ്യം വിളിച്ചതെന്ന് സനൽ പറഞ്ഞു.

സൂരജ് ആവശ്യപ്പെട്ടതനുസരിച്ച് തന്റെ അച്ഛൻ പാമ്പിനെ കൊണ്ടുചെന്നു. പാമ്പുമായി ചെന്നപ്പോൾ ഒരു ദിവസം പാമ്പിനെ വീട്ടിൽ സൂക്ഷിക്കണമെന്ന് ആവശ്യപ്പെട്ടെന്നും പിറ്റേന്ന് പാമ്പ് ഇഴഞ്ഞുപോയെന്ന് പറഞ്ഞ് തിരികെ തന്നില്ലെന്നും സനൽ പറഞ്ഞു. ആദ്യം നൽകിയത് അണലിയെയാണ്.

എന്നാൽ രണ്ടാമതും പാമ്പിനെ വേണമെന്ന് സൂരജ് ആവശ്യപ്പെടുകയായിരുന്നു. അണലിയെ നൽകി രണ്ട് മാസം കഴിഞ്ഞാണ് അടുത്ത പാമ്പിനെ നൽകുന്നത്. മൂർഖനെ വേണമെന്ന് പറഞ്ഞാണ് രണ്ടാമത് സൂരജ് വിളിച്ചത്.

പതിനായിരം രൂപ നൽകിയാണ് പാമ്പിനെ വാങ്ങിയത്. എലി ശല്യമുണ്ടെന്നും അതിനാലാണ് പാമ്പിനെ വാങ്ങുന്നതെന്നും അന്ന് സൂരജ് പറഞ്ഞതായി സുരേഷിന്റെ മകൻ സനൽ പൊലീസിനോട് വെളിപ്പെടുത്തിയിരുന്നു.