
ചെന്നൈ: സർക്കാർ രൂപീകരണവുമായി ബന്ധപ്പെട്ട് ഗവർണർ സ്വീകരിച്ച നിലപാടിനെതിരെ തമിഴ് വെട്രി കഴകം( ടിവികെ) കോടതിയെ സമീപിച്ചേക്കുമെന്ന് റിപ്പോർട്ട്. നിലവില്‍ കേവല ഭൂരിപക്ഷമില്ലെങ്കിലും, സഭയില്‍ ഭൂരിപക്ഷം തെളിയിക്കാൻ തങ്ങള്‍ക്ക് അവകാശമുണ്ടെന്നാണ് ടിവികെ വ്യക്തമാക്കുന്നത്.
വിജയ് സമർപ്പിച്ച സർക്കാർ രൂപീകരണത്തിനുള്ള അവകാശവാദം ഗവർണർ രാജേന്ദ്ര അർലേക്കർ രണ്ടാം ദിവസവും തള്ളിയിരുന്നു. തുടർച്ചയായ രണ്ടാം ദിനവും രാജ്ഭവനിലെത്തി വിജയ് ഗവർണറെ കണ്ടെങ്കിലും, കേവല ഭൂരിപക്ഷത്തിന് ആവശ്യമായ പിന്തുണ തെളിയിക്കാൻ ഗവർണർ നിർദ്ദേശിക്കുകയായിരുന്നു. ഇതോടെയാണ് നിയമനടപടികളിലേക്ക് കടക്കാന്‍ ടിവികെ നേതൃത്വത്തെ പ്രേരിപ്പിക്കുന്നത്.
ഇതിനിടെ ഡി.എം.കെ ഉള്‍പ്പെടെയുള്ള പ്രമുഖ പാർട്ടികള്‍ വിജയ്‌യുടെ നിലപാടിന് പിന്തുണയുമായി രംഗത്തെത്തി. ജനവിധിയെ അവഹേളിക്കുന്നതാണ് ഗവർണറുടെ നടപടിയെന്ന് ഡിഎംകെ വിമർശിച്ചു. വലിയ മുന്നേറ്റമുണ്ടാക്കിയെങ്കിലും ഭരണം പിടിക്കാനുള്ള 118 സീറ്റുകളുടെ മാന്ത്രിക ഭൂരിപക്ഷത്തിലേക്ക് ടിവികെ എത്താനായിരുന്നില്ല. 234 ല്‍ 108 സീറ്റുകളാണ് ടിവികെ നേടിയത്. 11 പേരുടെ പിന്തുണ ഇനിയും വേണം. ഡിഎംകെ 59, എഡിഎംകെ 47, കോണ്‍ഗ്രസ് 5, പിഎംകെ 4, മുസ് ലിം ലീഗ് 2, സിപിഐ 2, സിപിഎം 2 എന്നിങ്ങനെയാണ് മറ്റുകണക്കുകള്‍.
Whatsapp Group 1 | Whatsapp Group 2 |Telegram Group







