
ചെന്നൈ: തമിഴ്നാട്ടിലെ രാജ്യസഭാ ഉപതെരഞ്ഞെടുപ്പില്‍ തങ്ങള്‍ക്ക് ലഭിക്കേണ്ട ഏക സീറ്റ് സഖ്യകക്ഷിയായ കോണ്‍ഗ്രസിന് വിട്ടുനല്‍കാൻ തമിഴക വെട്രി കഴകം (ടിവികെ) തീരുമാനിച്ചു.
മുഖ്യമന്ത്രി സി ജോസഫ് വിജയിനെ കോണ്‍ഗ്രസ് സംസ്ഥാന നേതാക്കള്‍ കണ്ടതിന് പിന്നാലെയാണ് ടി വി കെ സുപ്രധാന തീരുമാനം പ്രഖ്യാപിച്ചത്. എ ഐ എ ഡി എം കെ പാർട്ടി എം പി രാജിവെച്ചതിനെ തുടർന്ന് ഒഴിവുവന്നതും 2028 വരെ കാലാവധിയുള്ളതുമായ സീറ്റാണ് കോണ്‍ഗ്രസിന് നല്‍കിയത്. ടി വി കെ സർക്കാരില്‍ രണ്ട് മന്ത്രിസ്ഥാനങ്ങള്‍ ലഭിച്ചതിന് പിന്നാലെ രാജ്യസഭാ സീറ്റും സ്വന്തമാക്കാൻ കഴിഞ്ഞത് കോണ്‍ഗ്രസിന് വലിയ രാഷ്ട്രീയ നേട്ടമായി മാറി.
സാധാരണ ഗതിയില്‍ ലഭിക്കുമായിരുന്ന പാർലമെന്റ് അംഗത്വം വേണ്ടെന്ന് വച്ച് ടി വി കെ, കോണ്‍ഗ്രസിനെ കൂടുതല്‍ ചേർത്ത് പിടിക്കുന്നതിലെ രാഷ്ട്രീയവും വലിയ തോതില്‍ ചർച്ചയാകുന്നുണ്ട്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

സീറ്റിനായി കോണ്‍ഗ്രസ് നേതൃത്വം ടി വി കെയ്ക്കുമേല്‍ ശക്തമായ സമ്മർദ്ദം ചെലുത്തിയിരുന്നു. കോണ്‍ഗ്രസ് നേതാവ് പി ചിദംബരവും വിജയ്‌യും തമ്മില്‍ നടത്തിയ കൂടിക്കാഴ്ചയിലും എ ഐ സി സി ഇൻ ചാർജ് ഗിരീഷ് ചോദാങ്കർ, ടൂറിസം മന്ത്രി രാജേഷ് കുമാർ എന്നിവരടങ്ങിയ സംഘം മുഖ്യമന്ത്രിയുടെ ഓഫീസിലെത്തി നടത്തിയ ചർച്ചയിലുമാണ് സീറ്റ് കാര്യത്തില്‍ അന്തിമ തീരുമാനമായത്.
ഇതോടെ കോണ്‍ഗ്രസ് നേതാവ് പ്രവീണ്‍ ചക്രവർത്തിക്കാണ് രാജ്യസഭ എം പി സ്ഥാനം ലഭിക്കാൻ സാധ്യത കല്‍പ്പിക്കപ്പെടുന്നത്. ജൂണ്‍ ഏഴാം തീയതിയാണ് പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി.







