
ടിപി ചന്ദ്രശേഖരൻ വധം: കുഞ്ഞനന്തന്റെ ഭാര്യയുടെ ഹർജിയിൽ സംസ്ഥാന സർക്കാരിന് സുപ്രീം കോടതി നോട്ടീസ് അയച്ചു
ന്യൂ ഡൽഹി: ടി.പി. ചന്ദ്രശേഖരൻ വധക്കേസിൽ ഹൈക്കോടതി വിധിക്കെതിരെ, അന്തരിച്ച സി.പി.എം. നേതാവ് പി.കെ. കുഞ്ഞനന്തന്റെറെ ഭാര്യ വി.പി. ശാന്ത ഫയൽചെയ്ത ഹർജിയിൽ സംസ്ഥാന സർക്കാരിന് സുപ്രീം കോടതി നോട്ടീസ് അയച്ചു. കേസിൽ കുഞ്ഞനന്തൻ കുറ്റക്കാരനാണെന്ന ഹൈക്കോടതി വിധിക്ക് എതിരെയാണ് ശാന്ത സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്.
വിചാരണക്കോടതി കുഞ്ഞനന്തന് ഒരു ലക്ഷം രൂപ പിഴ വിധിച്ചിരുന്നു. കുഞ്ഞനന്തൻ മരിച്ചതിനാൽ ഈ തുക ശാന്ത നൽകണമെന്നും ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഈ ഉത്തരവ് റദ്ദാക്കണമെന്നാണ് ശാന്തയുടെ ആവശ്യം.
ടി.പി. ചന്ദ്രശേഖരൻ വധക്കേസിൽ 13-ാം പ്രതിയായിരുന്ന പി.കെ. കുഞ്ഞനന്തന് വിചാരണക്കോടതി ജീവപര്യന്തം തടവ് ശിക്ഷയും ഒരുലക്ഷം രൂപ പിഴയുമാണ് വിധിച്ചത്. പിഴ അടക്കാത്ത സാഹചര്യത്തത്തിൽ രണ്ട് വർഷംകൂടി തടവുശിക്ഷ അനുഭവിക്കണമെന്നും ഉത്തരവിട്ടിരുന്നു. വിധിക്കെതിരായ അപ്പീൽ കേരള ഹൈക്കോടതിയുടെ പരിഗണനയിലായിരുന്നു. കേസിൽ കുഞ്ഞനന്തന്റെ ഭാര്യ വി.പി. ശാന്തയെ ഹൈക്കോടതി കക്ഷിചേർക്കുകയായിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

കുഞ്ഞനന്തൻ മരിച്ചെങ്കിലും അദ്ദേഹം ടി.പി. വധക്കേസിൽ കുറ്റക്കാരനാണെന്ന് ഹൈക്കോടതി വ്യക്തമാക്കി. വിചാരണക്കോടതി വിധിച്ച പിഴ ശാന്ത നൽകണമെന്നും ഹൈക്കോടതി നിർദേശിച്ചു. ഈ ഉത്തരവിനെതിരെയാണ് ശാന്ത സുപ്രീം കോടതിയിൽ ഹർജി ഫയൽചെയ്തിരിക്കുന്നത്. അഭിഭാഷകൻ ജി. പ്രകാശ് ആണ് ശാന്തക്കുവേണ്ടി സുപ്രീം കോടതിയിൽ ഹാജരായത്.