
ആലുവ: തീർത്ഥാടക സംഘം സഞ്ചരിച്ച ടൂറിസ്റ്റ് ബസില്‍ ഉരസിയിട്ടും നിറുത്താതെ പോയ ട്രക്കിനെ പിന്തുടർന്നെത്തി ആക്രമിച്ച ബസ് ജീവനക്കാർക്ക് ഒടുവില്‍ 35,000 രൂപയും 15 മണിക്കൂർ സമയവും നഷ്ടമായി.
ബസ് ജീവനക്കാരുടെ അമിതാവേശവും അതിരുവിട്ട പ്രവർത്തികളുമാണ് വാദി പ്രതികളാകുന്ന അവസ്ഥയിലെത്തിച്ചത്. ഇന്നലെ പുലർച്ചെ രണ്ട് മണിയോടെയാണ് സംഭവങ്ങളുടെ തുടക്കം.
കർണാടക ബെല്ലാരിയിലേക്ക് ചരക്കുമായി പോയ ട്രക്ക് പഴനി തീർത്ഥാടനം കഴിഞ്ഞ് തിരുവല്ലയിലേക്ക് മടങ്ങിയ ബസിനെ ദേശീയപാതയില്‍ പുളിഞ്ചോട് ഭാഗത്ത് വച്ച് മറികടന്നപ്പോള്‍ ബസില്‍ ചെറുതായി ഉരസി. നിർത്താതെ പോയ ട്രക്കിനെ നാല് കിലോമീറ്ററോളം പിന്തുടർന്ന് മുട്ടം ഭാഗത്തെത്തിയപ്പോള്‍ ബസ് കുറുകെ നിറുത്തി തടഞ്ഞു. ട്രക്കിന്റെ ചില്ല് തല്ലിയുടയ്ക്കുകയും ഡ്രൈവർമാരും രാജസ്ഥാൻ സ്വദേശികളുമായ മാവിർ (40), സർവണ്‍ (42) എന്നിവരെ ക്യാബിനില്‍ കയറി ആക്രമിക്കുകയും ചെയ്തു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതോടെ സമീപമുണ്ടായിരുന്ന ലോറി ജീവനക്കാരും മറ്റും ഇടപെട്ട് ആലുവയില്‍ നിന്ന് പൊലീസിനെ വിളിച്ചുവരുത്തി. ബസും ട്രക്കും കസ്റ്റഡിയിലെടുത്തു.
ബസിലെ ജീവനക്കാരനായ രാജേഷിനെയും കസ്റ്റഡിയിലെടുത്തു. പൊലീസ് കേസെടുക്കാൻ സന്നദ്ധമായെങ്കിലും ട്രക്ക് ജീവനക്കാർ മൊഴി നല്‍കിയില്ല.
95,000 രൂപ നഷ്ടപരിഹാരം വാങ്ങി നല്‍കിയാല്‍ മതിയെന്നായി അവരുടെ നിലപാട്. ഒടുവില്‍ ഇന്നലെ വൈകിട്ട് അഞ്ച് മണിയോടെ 35,000 രൂപ നഷ്ടപരിഹാരം നല്‍കാൻ ബസ് ജീവനക്കാർ സന്നദ്ധമായതിനെ തുടർന്ന് കേസ് ഒഴിവായി.








