
ചെന്നൈ: തെന്നിന്ത്യൻ സൂപ്പർ താരം തൃഷയ്‌ക്ക് വീണ്ടും ബോംബ് ഭീഷണി. ആറ് മാസത്തിനിടെ രണ്ടാം തവണയാണ് നടിക്ക് നേരെ ബോംബ് ഭീഷണി ഉയരുന്നത്.
തമിഴ്‌നാട് ഡിജിപിയുടെ കണ്‍ട്രോള്‍ റൂമിലേക്കാണ് തൃഷയുടെ ആല്‍വാർപേട്ടിലെ വീട്ടില്‍ ബോംബ് വച്ചിട്ടുണ്ടെന്ന സന്ദേശം വന്നത്. തുടർന്ന് പൊലീസും ബോംബ് സ്‌ക്വാഡും തൃഷയുടെ വീട്ടിലെത്തി പരിശോധിച്ചെങ്കിലും ഒന്നും കണ്ടെത്താനായില്ല.
എന്നാല്‍, ബോംബ് ഭീഷണിയൊന്നും തന്നെ ബാധിക്കുന്നില്ല എന്ന തരത്തിലാണ് തൃഷ ഇൻസ്റ്റഗ്രാമില്‍ പോസ്റ്റുകളും സ്റ്റോറികളും ഇട്ടിരിക്കുന്നത്. കഴിച്ച ബ്ലൂബെറിയുടെ ചിത്രവും ലോക വളർത്തുമൃഗ ദിനത്തിന്റെയും സ്റ്റോറികളും തന്റെ വളർത്തുനായ ഇസിയുടെ ചിത്രവും തൃഷ പങ്കുവച്ചിട്ടുണ്ട്. ‘എന്റെ മമ്മിയുടെ ബാഗ് ആരും തൊടില്ല, ഞാൻ സമ്മതിച്ചാല്‍ മാത്രമേ എന്റെ മമ്മിക്ക് പോലും അത് എടുക്കാനാവൂ’- എന്നാണ് തൃഷയുടെ ബാഗിനരികില്‍ നില്‍ക്കുന്ന ഇസിയുടെ ചിത്രത്തിനൊപ്പം കുറിച്ചിരിക്കുന്നത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
തൃഷയ്‌ക്ക് ബോംബ് ഭീഷണിയില്‍ പേടിയില്ല എന്നാണ് ഇതിലൂടെ അർത്ഥമാക്കുന്നത്. നേരത്തെയും ഇസിയുടെ ചിത്രങ്ങള്‍ തൃഷ സമൂഹമാദ്ധ്യമങ്ങളില്‍ പങ്കുവയ്‌ക്കാറുണ്ട്. എന്നാല്‍, ഇത്തരത്തിലൊരു പോസ്റ്റ് വ്യാജ ബോംബ് ഭീഷണിയുമായി വരുന്നവരെ പരിഹസിക്കാനാണെന്ന് കരുതുന്നവരുമുണ്ട്.
നേരത്തേ ഒക്‌ടോബറിലും തൃഷയുടെ വീട്ടില്‍ ബോംബ് വച്ചിട്ടുണ്ടെന്ന് പൊലീസിന് സന്ദേശം ലഭിച്ചിരുന്നു. നടൻ വിജയ്‌യുമായുള്ള ബന്ധത്തെച്ചൊല്ലി ഊഹാപോഹങ്ങള്‍ പുറത്തുവന്നതിന് പിന്നാലെയാണ് തൃഷയ്‌ക്കെതിരെ ഭീഷണികളും സൈബർ ആക്രമണങ്ങളും ഉയരുന്നത്.



