സൈറണ്‍ നിലച്ചിട്ട് മാസങ്ങൾ; വയറിംഗിലെ ചെറിയ തകരാറാണെന്ന കാരണം പറഞ്ഞ് നഗരസഭ അധികൃതർ; ഏറ്റുമാനൂര്‍ നഗരസഭയിൽ സൈറനെ ചൊല്ലി തര്‍ക്കം

സൈറണ്‍ നിലച്ചിട്ട് മാസങ്ങൾ; വയറിംഗിലെ ചെറിയ തകരാറാണെന്ന കാരണം പറഞ്ഞ് നഗരസഭ അധികൃതർ; ഏറ്റുമാനൂര്‍ നഗരസഭയിൽ സൈറനെ ചൊല്ലി തര്‍ക്കം

സ്വന്തം ലേഖകൻ

ഏറ്റുമാനൂര്‍: ഏറ്റുമാനൂര്‍ നഗരസഭയില്‍ തര്‍ക്കങ്ങളും വിവാദങ്ങളുമല്ലാതെ മറ്റൊന്നും നടക്കുന്നില്ലെന്ന ആരോപണം നിലനില്‍ക്കെ നഗരസഭയിലെ സൈറണെ ചൊല്ലിയും തര്‍ക്കം. അതേസമയം സൈറണ്‍ നിലച്ചിട്ട് മാസങ്ങളായി.

വയറിംഗിലെ ചെറിയ തകരാറാണ് കാരണമെന്നാണ് പറയപ്പെടുന്നത്. തകരാര്‍ പരിഹരിക്കാൻ പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റിയെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നാണ് നഗരസഭ ചെയര്‍പേഴ്സണ്‍ ലൗലി ജോര്‍ജ് പറഞ്ഞത്. എന്നാല്‍ സൈറണ് തകരാറുകളൊന്നുമില്ലെന്നും ശബ്ദ മലിനീകരണം ഉണ്ടാകുമെന്ന കാരണം പറഞ്ഞ് നഗരസഭ സെക്രട്ടറി ഓഫ് ചെയ്തു വച്ചിരിക്കുകയാണെന്നും പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയര്‍മാൻ വി.എസ്. വിശ്വനാഥൻ പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സൈറണിന്‍റെ പ്രവര്‍ത്തനം എത്രയും വേഗം പുനരാരംഭിക്കണമെന്നാവശ്യപ്പെട്ട് നഗരസഭ ചെയര്‍പേഴ്സണും സെക്രട്ടറിക്കും താൻ കത്ത് നല്‍കിയതായും അദ്ദേഹം പറഞ്ഞു. 60 സെക്കൻഡാണ് സൈറണ്‍ മുഴങ്ങുന്നത്. ഇത് 30 സെക്കൻഡായി ചുരുക്കി സമയ ക്രമീകരണം നടത്തിയ ശേഷമേ പുനഃസ്ഥാപിക്കാൻ കഴിയുവെന്നാണ് നഗരസഭ അധികൃതര്‍ പറയുന്നത്.

എന്നാല്‍ സമീപ പഞ്ചായത്തുകളിലും നഗരസഭകളിലും ഇതേ സമയക്രമത്തില്‍ സൈറണ്‍ മുഴങ്ങുന്നുണ്ടെന്നും അവിടെയില്ലാത്ത എന്ത് പാരിസ്ഥിതിക പ്രശ്നമാണ് ഏറ്റുമാനൂരില്‍ ഉള്ളതെന്നുമാണ് നാട്ടുകാരുടെ ചോദ്യം. വയറിംഗിന്‍റെ പ്രശ്നമായാലും സമയത്തിന്‍റെ പ്രശ്നമായാലും പരിഹാരം അനന്തമായി നീളുന്നതില്‍ യാത്രക്കാര്‍ക്കും വ്യാപാരികള്‍ക്കും നാട്ടുകാര്‍ക്കുമെല്ലാം അതൃപ്തിയുണ്ട്.

നാലു വര്‍ഷം മുമ്ബ് ജോയി ഊന്നുകല്ലേല്‍ നഗരസഭ ചെയര്‍മാനായിരിക്കുമ്ബോഴാണ് ഒന്നര ലക്ഷത്തോളം രൂപ ചെലവഴിച്ച്‌ സൈറണ്‍ സ്ഥാപിച്ചത്. രാവിലെ അഞ്ചിനും എട്ടിനും ഉച്ചയ്ക്ക് ഒന്നിനും വൈകുന്നേരം അഞ്ചിനും രാത്രി എട്ടിനുമാണ് സൈറണ്‍ മുഴങ്ങിയിരുന്നത്.