
കോട്ടയം :കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തുന്നകാൻസർ രോഗികൾ മരുന്ന് കിട്ടാതെ വലയുന്നു. വിലയേറിയ മരുന്നുകളൊന്നും ഇവിടെയില കീമോതെറപ്പി, ഹോർമോൺ ഉൾപ്പെടെയുള്ള ചികിത്സ വേണമെങ്കിൽ പുറത്തുനിന്നു വാങ്ങണം. പാവപ്പെട്ട കാൻസർ രോഗികൾ മരുന്നു വാങ്ങാൻ നിവൃത്തിയില്ലാതെ വലയുകയാണ്.
7 കോടി രൂപയുടെ കാൻസർ ചികിത്സ മരുന്നാണ് ഒരുവർഷം മെഡിക്കൽ കോളജ് ആശുപത്രിയിൽ ആവശ്യമുള്ളത്. ഏപ്രിൽ ഒന്നുമുതൽ കാൻസർ മരുന്നുകൾ ഒന്നും തന്നെ ആശുപത്രി സ്റ്റോറിൽ എത്തിയിട്ടില്ല. കഴിഞ്ഞ വർഷം മിച്ചമുണ്ടായിരുന്ന സ്റ്റോക്കും ഏപ്രിൽ പകുതിയോടെ തീർന്നു. സർക്കാർ ടെൻഡറിങ്ങിലെ നൂലാമാലകളും മരുന്നു വിതരണക്കാർക്കു നൽകേണ്ട കുടിശികത്തുക കൂടിയതുമാണ് മരു ന്ന് ലഭിക്കാതിരിക്കാൻ കാരണം.
മരുന്നെത്തിത്തുടങ്ങാൻ ഇനിയും മാസങ്ങളെടുക്കുമെന്നുമാണ് വിവരം.
പാവങ്ങൾ മരുന്ന് കഴിക്കാതെ മരണത്തിന് കീഴടങ്ങേണ്ടി വരുമോ എന്ന ആശങ്കയിലാണ്.
ദിവസേന 100- 120 രോഗികളാണ് കീമോതെറപ്പി കുത്തിവയ്പ്പിനും മരുന്നിനുമായി എത്തുന്നത്. ഇവരിൽ 70- 90 പേർ ഇൻഷുറൻസ് ആനുകൂല്യത്തിൽ മരുന്ന് ലഭിക്കാനെത്തുന്നവരാണ്. ഇൻഷുറൻസ് ആനുകൂല്യത്താൽ മരുന്ന് ലഭിക്കുന്ന കേന്ദ്രത്തിലും മരുന്നില്ല. പുറത്ത് നിന്ന് മരുന്ന് വാങ്ങണമെങ്കിൽ വൻ തുക വേണം. പാവങ്ങൾക്ക് അത് സാധിക്കില്ല.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കഴിഞ്ഞ സർക്കാരിന്റെ കാലത്ത് ആരംഭിച്ച സീറോ പ്രോഫിറ്റ്കൗണ്ടറിലും മരുന്നില്ല. മരുന്നിന്റെ ലഭ്യത പെട്ടെന്ന് ഇല്ലാതായത് അന്വേഷിക്കണമെന്നാണ് രോഗികളുടെ ആവശ്യം.
മറ്റ് രോഗികളെ പോലെയല്ല കാൻസർ രോഗികൾ. ഏറെ അനുകമ്പ അർഹിക്കുന്നവരാണ്. രോഗത്തിന്റെ തീവ്രതയിൽ കടുത്ത വേദനയിൽ കഴിയുന്നവരാണ്. അവരോട് പോലും കാരുണ്യം കാട്ടുന്നില്ല എന്നത് ഏറെ ദുഃഖകരമാണ്.







