താനൂര്‍ ബോട്ട് ദുരന്തം; ഒളിവിലായിരുന്ന ബോട്ട് ഡ്രൈവര്‍ പിടിയില്‍;  ലൈസന്‍സ് ഉണ്ടായിരുന്നില്ലെന്ന് പൊലീസ്

താനൂര്‍ ബോട്ട് ദുരന്തം; ഒളിവിലായിരുന്ന ബോട്ട് ഡ്രൈവര്‍ പിടിയില്‍; ലൈസന്‍സ് ഉണ്ടായിരുന്നില്ലെന്ന് പൊലീസ്

സ്വന്തം ലേഖിക

മലപ്പുറം: താനൂര്‍ ബോട്ട് ദുരന്തത്തില്‍ അപകടത്തില്‍പ്പെട്ട അറ്റ്‌ലാന്റിക് ബോട്ടിന്റെ ഡ്രൈവര്‍ ദിനേശന്‍ കസ്റ്റഡിയില്‍.

രണ്ടുദിവസമായി ഒളിവിലായിരുന്ന ഇയാളെ താനൂരില്‍ നിന്നാണ് പിടികൂടുന്നത്. ഇതോടെ ബോട്ട് അപകടവുമായി ബന്ധപ്പെട്ട കേസില്‍ പിടിയിലായവരുടെ എണ്ണം അഞ്ച് ആയി.

മറ്റൊരു ജീവനക്കാരനായ രാജന്‍ ഒളിവിലാണ്. ദിനേശന്റെ അറസ്റ്റ് രേഖപ്പെടുത്താനുള്ള നീക്കത്തിലാണ് പൊലീസ്.

ഡ്രൈവര്‍ ദിനേശന് ലൈസന്‍സ് ഇല്ലായിരുന്നെന്ന് പൊലീസ് വ്യക്തമാക്കി. താനൂരില്‍ അപകടസമയം ബോട്ടില്‍ 37 പേരാണ് ഉണ്ടായിരുന്നതെന്നാണ് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

മാനദണ്ഡങ്ങള്‍ പാലിക്കാതെ ബോട്ടിന്റെ ഡെക്കിലും ആളെ കയറ്റി. 22 പേര്‍ക്ക് സഞ്ചരിക്കാനുള്ള ശേഷി മാത്രമാണ് ബോട്ടിനുണ്ടായിരുന്നത്. ആളുകളെ അശാസ്ത്രീയമായി കുത്തിനിറച്ചതാണ് അപകട കാരണം.

വലിയ അപകടമുണ്ടാകുമെന്ന് നടത്തിപ്പുകാരന് ബോദ്ധ്യമുണ്ടായിരുന്നെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
ബോട്ടിന്റെ ഉടമയായ നാസറിനെ ഇന്നലെ കോടതി റിമാന്‍ഡ് ചെയ്തു. ഇയാളെ തിരൂര്‍ സബ്ജയിലിലേയ്ക്ക് മാറ്റിയിരിക്കുകയാണ്.

അപകടത്തിന് ശേഷം ഒളിവില്‍ പോയ ഇയാളെ കോഴിക്കോട് നിന്നാണ് അറസ്റ്റ് ചെയ്തത്. നാസറിനെതിരെ ജാമ്യമില്ലാ വകുപ്പനുസരിച്ചാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. നരഹത്യയ്ക്കാണ് കേസെടുത്തിരിക്കുന്നത്.