
തൃശൂർ: ലൈംഗിക പീഡനക്കേസില്‍ സംവിധായകൻ രഞ്ജിത്തിനെ അറസറ്റ് ചെയ്ത സംഭവത്തില്‍ പ്രതികരിക്കാനില്ലെന്ന് നടനും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപി. താൻ ആരുടെയും കാര്യത്തില്‍ അഭിപ്രായം പറഞ്ഞിട്ടില്ല. രാഹുല്‍ മാങ്കൂട്ടത്തില്‍, മുകേഷ് എന്നിവരുടെ വിഷയത്തിലും അഭിപ്രായം പറഞ്ഞിട്ടില്ല. കോടതിയാണ് തീരുമാനിക്കേണ്ടതെന്ന് സുരേഷ് ഗോപി പറഞ്ഞു. തൃശൂരിലെ മാദ്ധ്യമപ്രവർത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ലൈംഗിക പീഡനക്കേസില്‍ രഞ്ജിത്തിനെ 14 ദിവസത്തേയ്ക്ക് റിമാൻഡ് ചെയ്തിട്ടുണ്ട്. രാവിലെ നോർത്ത് വനിതാ സ്റ്റേഷനില്‍ എത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു. പിന്നാലെയാണ് തൃപ്പൂണിത്തുറയിലെ മജിസ്ട്രേറ്റിന്റെ വസതിയില്‍ ഹാജരാക്കിയത്.
ഇന്നലെ ആരോഗ്യപ്രശ്നങ്ങളെത്തുടർന്ന് അദ്ദേഹത്തെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഇന്ന് രാവിലെ ഏഴ് മണിയോടെയാണ് ആശുപത്രിയില്‍ നിന്ന് നോർത്ത് വനിതാ സ്റ്റേഷനില്‍ എത്തിച്ചത്. ജനുവരി 28ന് ഫോർട്ട് കൊച്ചിയിലെ ഷൂട്ടിംഗ് ലൊക്കേഷനില്‍ കാരവാനില്‍ വച്ച് മോശമായി പെരുമാറിയെന്ന യുവനടിയുടെ പരാതിയെ തുടർന്ന് ഇന്നലെ രാത്രിയാണ് സംവിധായകനെ കസ്റ്റഡിയിലെടുത്തത്. രാത്രി തൊടുപുഴ പുളിയൻമല റൂട്ടില്‍ മുട്ടത്തിനു സമീപം രഞ്ജിത് സഞ്ചരിച്ചിരുന്ന കാർ തടഞ്ഞ് തൊടുപുഴ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

കേസെടുത്ത വിവരമറിഞ്ഞ് രഞ്ജിത്ത് ഒളിവില്‍ പോകാൻ സാദ്ധ്യതയുണ്ടെന്ന സൂചന പൊലീസിന് ലഭിച്ചിരുന്നു. പിന്നാലെയാണ് കസ്റ്റഡിയിലെടുത്തത്. നടി ഡി.ജി.പിക്കും കൊച്ചി സെൻട്രല്‍ പൊലീസിനുമാണ് പരാതി നല്‍കിയത്.







