Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

കണ്ണൂര്‍: കണ്ണൂർ പോലീസ് പരേഡ് ഗ്രൗണ്ടിൽ നടന്ന സ്‌പോർട്‌സ് മീറ്റിന്റെ സമ്മാനങ്ങൾ നൽകാൻ എത്തിയതായിരുന്നു ഉമ്മൻ ചാണ്ടി. മറ്റേതു മുഖ്യമന്ത്രിയായിരുന്നുവെങ്കിലും പാര്‍ട്ടി പ്രവര്‍ത്തകരുടെ തിരിച്ചടിയും പൊലിസ് ഭീകരതയുമുണ്ടായിരുന്നേനെ.

അത്രമാത്രം സ്ഫോടനാത്മകമായിരുന്നു 2013 ഒക്ടോബര്‍ 27ന് കണ്ണൂര്‍ നഗരത്തിലെ അവസ്ഥ. കേരളത്തിന്റെ ചരിത്രത്തിലാദ്യമായാണ് ഒരു മുഖ്യമന്ത്രിക്ക് നേരെ കല്ലെറിഞ്ഞു പരുക്കേല്‍പ്പിച്ചിട്ടും ഒരു ചെറിയ ലാത്തിചാര്‍ജോ പൊലിസ് ഭീകരതയോടെ നടക്കാത്ത സ്ഥലങ്ങളിലൊന്നായിരുന്നു കണ്ണൂര്‍.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഉമ്മൻ ചാണ്ടിയെന്ന മുഖ്യമന്ത്രിയുടെ സ്വതസിദ്ധമായ മഹത്വവും തന്റെ കല്ലെറിഞ്ഞവരോടു പോലും ക്ഷമിക്കാനുള്ള വിശാലഹൃദയവുമായിരുന്നു കണ്ണൂരിനെ രക്ഷിച്ചത്. ഒന്നോ രണ്ടോ വാഹനങ്ങളുടെ അകമ്പടിയോടെ വന്ന മുഖ്യമന്ത്രിയുടെ വാഹനത്തിനു നേരെയാണ് സോളാര്‍വിഷയത്തില്‍ സമരപരമ്പരകള്‍ നടത്തിയിരുന്ന സി.പി. എം പ്രവര്‍ത്തകര്‍ കല്ലെറിഞ്ഞത്.

കാറിന്റെ ചില്ലുതെറിച്ചു നെറ്റിയില്‍ മുറിവേറ്റ ഉമ്മൻ ചാണ്ടി ചോരയൊലിപ്പിച്ചു കൊണ്ടാണ് പൊലിസ് മൈതാനിയിലെത്തി സംസ്ഥാന പൊലിസ് കായിക മേള ഉദ്ഘാടനം ചെയ്തതിനു ശേഷം ആശുപത്രിയില്‍ ചികിത്സ തേടിയത്.

അന്ന് കോണ്‍ഗ്രസ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തുവെങ്കിലും കെ.സുധാകരനുമായി സംസാരിച്ചു മുഖ്യമന്ത്രി തന്നെ അതു ഒഴിവാക്കുകയായിരുന്നു. കണ്ണൂരിന്റെ രാഷ്ട്രീയത്തിന്റെ ശരിയായ സ്വഭാവം അറിയാവുന്ന ഉമ്മൻ ചാണ്ടിക്ക് താൻ മൂലം പ്രവര്‍ത്തകരോ എതിര്‍പാര്‍ട്ടിക്കാരോ മരിച്ചുവീഴരുതെന്നു നിര്‍ബന്ധബുദ്ധിയുണ്ടായിരുന്നു.

അദ്ദേഹം പ്രതീക്ഷിച്ചതു പോലെ നിയമം അതിന്റെ വഴിക്കു പോവുകയും രാഷ്ട്രീയ സംഘര്‍ഷത്തിന്റെ മഞ്ഞുരുകുകയും ചെയ്തു. എന്നാല്‍ തനിക്കെതിരെ കല്ലേറു നടത്തിയവരോട് ക്ഷമിക്കുവാനുള്ള ഉമ്മൻ ചാണ്ടിയുടെ തീരുമാനം പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് ഉള്‍ക്കൊള്ളാൻ കഴിഞ്ഞിരുന്നില്ല.

കല്ലുകൊണ്ടതു ഉമ്മൻ ചാണ്ടിക്കായിരുന്നുവെങ്കിലും മുറിവേറ്റത് പ്രവര്‍ത്തകരുടെ മനസിലായിരുന്നു. തനിക്കെതിരെ കല്ലേറുനടത്തിയവരില്‍ ഒരാളായ തലശേരിയിലെ അന്നത്തെ സി.പി. എം പ്രാദേശിക നേതാവ് പിന്നീട് തലശേരിയില്‍ നടന്ന ഒരു പരിപാടിക്കിടെ ചേര്‍ത്തുനിര്‍ത്തി കെട്ടിപ്പിടിക്കുന്നതും രാഷ്ട്രീയ കേരളം കണ്ടു.

അന്ന് താൻ മുഖ്യമന്ത്രിയായിരുന്ന നിയമസഭയിലെ രണ്ടു എംഎല്‍എമാര്‍, സി.പി. എം സംസ്ഥാന നേതാക്കള്‍ എന്നിവര്‍ തന്നെ കല്ലെറിഞ്ഞ സമരത്തിലുണ്ടായിരുന്നുവെന്നു തിരിച്ചറിഞ്ഞിട്ടും അവരുടെ പേരു പോലും കോടതിയില്‍ പറയാൻ അദ്ദേഹം തയ്യാറായില്ല. അവരോടും ക്ഷമിക്കാൻ തന്നെയായിരുന്നു അദ്ദേഹത്തിന്റെ തീരുമാനം.

രാഷ്ട്രീയ എതിരാളികള്‍ പോലും നാണിച്ചു പോയ നിലപാടായിരുന്നു ഈക്കാര്യത്തില്‍ ഉമ്മൻ ചാണ്ടി സ്വീകരിച്ചത്. ഒരു രാഷ്ട്രീയ നേതാവ് എന്തായിരിക്കണമെന്നു കൊലക്കത്തി രാഷ്ട്രീയത്തിന്റെയും കൊണ്ടും കൊടുത്തും ചരിത്രവുമുള്ള കണ്ണൂരിനെ പഠിപ്പിക്കുകയായിരുന്നു അദ്ദേഹം.

2013- ഒക്ടോബര്‍ 27- നാണ് അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ഉമ്മൻ ചാണ്ടി കണ്ണൂര്‍ പൊലിസ് മൈതാനത്ത് സംസ്ഥാന കായികമേളയുടെ ഉദ്ഘാടനം ചെയ്യാനെത്തിയപ്പോള്‍ ഇരുന്നൂറിലേറെ സി.പി. എം പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിയെ സോളാര്‍വിഷയത്തില്‍ രാജിവയ്ക്കണമെന്നു ആവശ്യപ്പെട്ടു തടയുകയും ഉമ്മൻ ചാണ്ടിയുടെ കാറിനു നേരെ കല്ലെറിഞ്ഞത്.

എംഎല്‍എമാരായ സി.കൃഷ്ണൻ, കെ.കെ നാരായണൻ എന്നിവരുള്‍പ്പെടെയുള്ള നൂറ്റി പത്തു പേര്‍ക്കെതിരെയാണ് കേസെടുത്തത്. ഈ കേസില്‍ മൂന്നു പ്രതികള്‍ കുറ്റക്കാരെന്ന് കണ്ടു കണ്ണൂര്‍ അസി. സെഷൻസ് സെഷൻസ് കോടതി ശിക്ഷിച്ചിരുന്നു. മുൻസി.പി. എം പ്രവര്‍ത്തകൻ സി.ഒ ടി നസീര്‍, സി.പി. എം പ്രവര്‍ത്തകരായ ബിജു പറമ്പത്ത്, ദീപക് ചാലാട് എന്നവിരെയാണ് ശിക്ഷിച്ചത്.

ദീപക് ചാലാടിന് മൂന്നുവര്‍ഷം തടവും പതിനായിരം രൂപ പിഴയും മറ്റു രണ്ടു പ്രതികളായ സി.ഒ.ടി നസീര്‍, ബിജുപറമ്ബത്ത് എന്നിവര്‍ക്ക് രണ്ടുവര്‍ഷം വീതം തടവും പിഴയടക്കാനുമാണ് കണ്ണൂര്‍ അസി.സെഷൻസ് കോടതി ജഡ്ജ് രാജീവൻ വാച്ചാല്‍ ശിക്ഷിച്ചത്.

ഈ കേസില്‍ സി.പി. എം നേതാക്കളുള്‍പ്പെടെയുള്ള നൂറ്റിപത്തു പ്രതികളെ കോടതി വെറുതെ വിടുകയും ചെയ്തു. ഈ കേസില്‍ 2022 സെപ്റ്റംബര്‍ മുപ്പതിന് കണ്ണൂര്‍ കോടതിയില്‍ ശാരീരിക അവശതയ്ക്കിടെയിലും മുന്മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഹാജരായിരുന്നു. കോടതിയില്‍ വിചാരണയ്ക്കെത്തിയ അദ്ദേഹത്തിന് ശാരീരികമായ വൈഷമ്യങ്ങളുണ്ടെന്നു മനസിലാക്കിയ ജഡ്ജ് രാജീവൻ കസേര അനുവദിച്ചിരുന്നു.

കണ്ണൂരിലെത്തിയ ഉമ്മൻ ചാണ്ടി അന്ന് ഡി.സി.സി ഓഫീസില്‍ നടന്ന ആര്യാടൻ മുഹമ്മദ് അനുസ്മരണ സമ്മേളനത്തില്‍ പങ്കെടുത്തതിനു ശേഷമാണ് മടങ്ങിയത്. മുഖ്യമന്ത്രി കെ.സി ജോസഫ്, ടി.സിദ്ദിഖ് എംഎല്‍എ എന്നിവരാണ് അന്ന് ഉമ്മൻ ചാണ്ടിക്കെതിരെ കല്ലെറിഞ്ഞ കേസില്‍ കോടതിയില്‍ ഹാജരായി സാക്ഷിപറഞ്ഞത്.