സംസ്ഥാനത്ത് നാളെ പോപ്പുലര്‍ ഫ്രണ്ട് ഹർത്താൽ ; പതിനൊന്നു സംസ്ഥാനങ്ങളിലായി നടത്തിയ റെയ്ഡില്‍ 106 പോപ്പുലര്‍ ഫ്രണ്ട് പ്രവർത്തകരെ എന്‍ഐഎ  അറസ്റ്റ് ചെയ്തു; നേതാക്കന്മാരുടെ അറസ്റ്റിൽ പ്രതിഷേധിച്ചാണ് ഹർത്താൽ

സംസ്ഥാനത്ത് നാളെ പോപ്പുലര്‍ ഫ്രണ്ട് ഹർത്താൽ ; പതിനൊന്നു സംസ്ഥാനങ്ങളിലായി നടത്തിയ റെയ്ഡില്‍ 106 പോപ്പുലര്‍ ഫ്രണ്ട് പ്രവർത്തകരെ എന്‍ഐഎ അറസ്റ്റ് ചെയ്തു; നേതാക്കന്മാരുടെ അറസ്റ്റിൽ പ്രതിഷേധിച്ചാണ് ഹർത്താൽ

തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ ഹര്‍ത്താല്‍ പ്രഖ്യാപിച്ച്‌ പോപ്പുലര്‍ ഫ്രണ്ട് നാളെ രാവിലെ ആറ് മണി മുതല്‍ വൈകീട്ട് ആറ് വരെയാണ് ഹര്‍ത്താല്‍. പോപ്പുലര്‍ ഫ്രണ്ടിന്റെ സംസ്ഥാന നേതാക്കളെ അറസ്റ്റ് ചെയ്യുകയും ഓഫീസുകള്‍ എന്‍ഐഎ റെയ്ഡ് നടത്തുകയു ചെയ്തതില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍ ആഹ്വാനം ചെയ്തത്.

ദേശീയ അന്വേഷണ ഏജന്‍സി രാജ്യവ്യാപകമായി നടത്തിയ റെയ്ഡില്‍ ഏറ്റവും കൂടുതല്‍ പേര്‍ അറസ്റ്റിലായത് കേരളത്തില്‍നിന്നാണ്. ഭീകരവാദത്തിനു സഹായം ചെയ്‌തെന്ന പേരില്‍ 22 പേരെയാണ് സംസ്ഥാനത്തു നിന്നു പിടികൂടിയത്.

കേരളത്തില്‍ ഉള്‍പ്പെടെ രാജ്യമെമ്പാടുമുള്ള പോപ്പുലര്‍ ഫ്രണ്ട് ഓഫീസുകളിലാണ് എന്‍ഐഎ റെയ്ഡ്. കേരളത്തിനു പുറമേ തമിഴ്‌നാട്, കര്‍ണാടക, തെലങ്കാന, ആന്ധ്രപ്രദേശ്, ഉത്തര്‍പ്രദേശ്, ബിഹാര്‍, ഡല്‍ഹി തുടങ്ങി 13 സംസ്ഥാനങ്ങളിലായി നൂറോളം ഇടങ്ങളിലാണ് ഇഡി സഹകരണത്തോടെ റെയ്ഡ് നടത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ദേശീയ, സംസ്ഥാന നേതാക്കള്‍ അടക്കം 106 പേരെ കസ്റ്റഡിയില്‍ എടുത്തു. കേരളത്തില്‍ തിരുവനന്തപുരം, കോട്ടയം, പത്തനംതിട്ട, മലപ്പുറം, തൃശൂര്‍, കണ്ണൂര്‍ എന്നിവിടങ്ങളിലായി നേതാക്കള്‍ അടക്കമുള്ള 22 പേരെ എന്‍ഐഎ കസ്റ്റഡിയില്‍ എടുത്തിരുന്നു. ഇതില്‍ എട്ട് നേതാക്കളുടെ അറസ്റ്റ് രേഖപ്പെടുത്തി, ഇവരെ കോടതിയില്‍ ഹാജരാക്കിയതിനു ശേഷം ഡല്‍ഹിയിലേക്ക് കൊണ്ടു പോയി.

പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ഇടുക്കി ജില്ലാ സെക്രട്ടറി സൈനുദ്ദീന്‍, ദേശീയ പ്രസിഡന്റ് ഒ എം എ സലാം, ‌ദേശീയ സെക്രട്ടറി വാഴക്കാട് സ്വദേശി നസറുദ്ദീന്‍ എളമരം, സംസ്ഥാന പ്രസിഡന്റ് മുഹമ്മദ് ബഷീര്‍, പത്തനംതിട്ട ജില്ലാ സെക്രട്ടറി സാദിഖ് മുഹമ്മദ്, മുണ്ടക്കയം സ്വദേശി നജിമുദ്ദീന്‍, കോഴിക്കോട് സ്വദേശി പി കോയ, ദേശീയ വൈസ് പ്രസിഡന്റ് കളമശേരി സ്വദേശി അബ്ദുല്‍ റഹ്മാന്‍ കളമശ്ശേരി എന്നിവരാണ് കസ്റ്റഡിയിലുള്ള പ്രമുഖ നേതാക്കള്‍. കൂടാതെ തമിഴ്നാട് സ്വദേശി മുഹമ്മദലി ജിന്ന, മുഹമ്മദ് ഷാഹിദ് എന്നിവരെയാണ് കോട്ടയത്തു നിന്നും അറസ്റ്റ് ചെയ്തത്.

മഹാരാഷ്ട്രയില്‍നിന്നും കര്‍ണാടകയില്‍നിന്നും ഇരുപതു പേരെ വീതം അറസ്റ്റ് ചെയ്തു. തമിഴ്‌നാട്, (10), യുപി (8), ആന്ധ്ര (5), മധ്യപ്രദേശ് (4), പുതുച്ചേരി, ഡല്‍ഹി (മൂന്നു വീതം), രാജസ്ഥാന്‍ (2) എന്നിങ്ങനെയാണ് അറസ്റ്റ്. പതിനൊന്നു സംസ്ഥാനങ്ങളിലായി നടത്തിയ റെയ്ഡില്‍ 106 പേരെ അറസ്റ്റ് ചെയ്തതായി എന്‍ഐഎ ഉദ്യോഗസ്ഥര്‍ അറിയിച്ചു.

എന്‍ഐഎയും എന്‍ഫോഴ്‌സമെന്റ് ഡയറക്ടറേറ്റും സംസ്ഥാന പൊലീസിന്റെ സഹായത്തോടെയാണ് റെയ്ഡ് നടത്തിയത്. ഇന്നുവരെ നടത്തിയതില്‍ ഏറ്റവും വലിയ റെയഡ് എന്നാണ് എന്‍ഐഎ ഇതിനെ വിശേഷിപ്പിച്ചത്.

ഭീകരവാദത്തിനു സഹായം ചെയ്യുക, പരിശീലന ക്യാംപുകള്‍ സംഘടിപ്പിക്കുക, ഭീകരവാദത്തിലേക്ക് ആളുകളെ ആകര്‍ഷിക്കുക തുടങ്ങിയ കുറ്റങ്ങള്‍ ചെയ്തവരെയാണ് ലക്ഷ്യമിട്ടതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു