
കൊടുങ്ങല്ലൂർ: ട്രോളിംഗ് നിരോധത്തിനിടെ കടലില്‍ ഇറങ്ങിയ പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ക്ക് കൊഴുവ മീനിന്റെ കൊയ്ത്ത്.
ട്രോളിംഗ് നിരോധനത്തിന്റെ ആദ്യ ദിനത്തില്‍ മത്സ്യബന്ധന വള്ളക്കാർക്ക് മീനൊന്നും കിട്ടിയില്ലെങ്കിലും പിന്നീടുള്ള ദിവസങ്ങളില്‍ കൊഴുവയും വേളൂരിയും ധാരാളം ലഭിക്കുന്നുണ്ട്.
അഴീക്കോട് നിന്നും ഇന്നലെ രാവിലെ പോയ 40 തൊഴിലാളികളുള്ള വള്ളത്തിന് രണ്ട് ലക്ഷം രൂപയുടെ കൊഴുവയാണ് ലഭിച്ചത്. അഴീക്കോട് നിന്ന് 15 കിലോമീറ്റർ അകലെയായിരുന്നു ഇവർ മത്സ്യബന്ധനം നടത്തിയത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

രണ്ടു മാസമായി കടല്‍ കനിയാത്തതില്‍ നിരാശരായ തൊഴിലാളികള്‍ക്ക് വലനിറയെ മീൻ ലഭിച്ചത് ആശ്വാസമായി.
നിരവധി ബോട്ടുകള്‍ മത്സ്യബന്ധനത്തിന് പോയിരുന്നിടത്ത് പരമ്പരാഗത വള്ളങ്ങള്‍ മാത്രമാണ് ഇപ്പോഴുള്ളത്. ഇവരില്‍ നിന്നും ലഭിക്കുന്ന മീനുകള്‍ വാങ്ങാൻ ചെറുകിട കച്ചവടക്കാരുടെ നീണ്ടനിര പ്രത്യക്ഷപ്പെടുന്നുണ്ട്.
വള്ളങ്ങളില്‍ ലഭിച്ച മീൻ ലേലത്തില്‍ പിടിക്കാൻ പൊന്നും വില നല്‍കേണ്ടി വരുന്നുണ്ട്. ഇതിനാല്‍ ചെറുകിട മീൻ വില്‍പ്പനക്കാർ പ്രതിസന്ധിയിലാണ്.
വലിയ വിലയ്ക്ക് ലേലമെടുത്താല്‍ മീൻ വിലയും വർദ്ധിപ്പിക്കേണ്ടിവരും. ബോട്ടുകാർ കടലില്‍ പോകാത്തതിനാല്‍ അയല ഉള്‍പ്പെടെയുള്ള വലിയ മീനുകളൊന്നും മാർക്കറ്റിലില്ല.







