
കൊടുംചൂടിനിടെ രാത്രികാലങ്ങളിൽ ഉൾപ്പടെ സംസ്ഥാനത്ത് അപ്രഖ്യാപിത ലോഡ് ഷെഡ്ഡിങും വൈദ്യുതി നിയന്ത്രണവും ഏർപ്പെടുത്തിയത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് കോൺഗ്രസ് നേതാവ് സന്ദീപ് വാര്യർ. പവർകട്ട് ഇല്ലാത്ത പത്തുവർഷങ്ങൾ എന്ന അവകാശവാദവുമായി നാട് നീളെ വെച്ച ഫ്ലെക്സ് ബോർഡുകളുടെ നിറം മങ്ങുന്നതിന് മുൻപേ കെഎസ്ഇബി ജനത്തെ ഇരുട്ടിലാക്കി തുടങ്ങിയിരിക്കുന്നു എന്ന് അദ്ദേഹം ആക്ഷേപിച്ചു. ഇടതുപക്ഷ സർക്കാരിന്റെ വീഴ്ചകൾ മറച്ചുപിടിക്കാൻ ഇത്രയും കാലം നടത്തിയ പിആർ വർക്കുകൾ ഇപ്പോൾ ചീട്ടുകൊട്ടാരം പോലെ തകരുകയാണ്. പിണറായി വിജയൻ സർക്കാരിന്റെ കാലത്തെ കെടുകാര്യസ്ഥതയും ദീർഘവീക്ഷണമില്ലായ്മയും ഇന്ന് കെഎസ്ഇബിയെ ഒരു വലിയ പടുകുഴിയിൽ എത്തിച്ചിരിക്കുന്നുവെന്നും സന്ദീപ് വാര്യർ ഫേസ്ബുക്കിൽ കുറിച്ചു.
കഠിനമായ വേനലും വൈദ്യുതി ഉപഭോഗത്തിലെ വർദ്ധനവും മുൻകൂട്ടി കണ്ട് വൈദ്യുതി വാങ്ങുന്നതിൽ ഉണ്ടായ വീഴ്ചയ്ക്ക് ആരാണ് മറുപടി പറയുക? നാലാം തീയതി ഭരണം മാറുമ്പോൾ യുഡിഎഫ് വന്നതുകൊണ്ടാണ് പവർകട്ട് എന്ന് പറയാൻ ഇവിടെ ക്യാപ്‌സ്യൂൾ ഫാക്ടറികൾ റെഡിയായി ഇരിപ്പുണ്ടാകും. എന്നാൽ ജനത്തിന് അറിയാം, ഇത് പിണറായി സർക്കാർ കഴിഞ്ഞ എട്ടു വർഷം കൊണ്ട് വരുത്തിവെച്ച വിനയാണെന്നും സന്ദീപ് വാര്യർ ഫേസ്ബുക്കിൽ കുറിച്ചു.






