ശബരിമല കതിന അപകടം; അന്വേഷണം കരാറുകാരിയിൽ നിന്ന് ലൈസൻസ് എടുത്ത മൂന്ന്പേരെ കേന്ദ്രീകരിച്ച് ; അപകടത്തിനു ശേഷം സംഘം ഒളിവിലെന്ന് പൊലീസ്
സ്വന്തം ലേഖകൻ
പത്തനംതിട്ട : ശബരിമലയിലെ കതിന അപകടത്തിൽ കരാറുകാരിയിൽ നിന്ന് ലൈസൻസ് ഏറ്റെടുത്തവർക്ക് എതിരെ അന്വേഷണം. വെടിക്കെട്ടിന്റെ നടത്തിപ്പുകാരായ മൂന്ന്പേരെ കേന്ദ്രീകരിച്ചാണ് അന്വേഷണം.
തൃശ്ശൂർ സ്വദേശിയായ കരാറുകാരിയിൽ നിന്ന് ലൈസൻസ് ഏറ്റെടുത്ത മൂന്നംഗ സംഘം അപകടത്തിനു ശേഷം ഒളിവിലാണെന്നാണ് സൂചന.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ജനുവരി രണ്ടിനാണ് കതിന അപകടം ഉണ്ടാകുന്നത്. പിന്നാലെ സന്നിധാനം പൊലീസ് കേസെടുത്തത് അപകടത്തിൽ മരിച്ച ജയകുമാറിനെയും രജീഷിനെയും ചികിത്സയിൽ കഴിയുന്ന അമലിനെയും പ്രതി ചേർത്തായിരുന്നു.
തുടർന്ന് നടത്തിയ അന്വേഷണത്തിൽ വെടിക്കെട്ട് നടത്തിപ്പിന്റെ കരാർ ഏറ്റെടുത്ത തൃശ്ശൂർ സ്വദേശിയായ എം എസ് ഷീനയേയും ഭർത്താവ് പികെ സുരേഷിനെയും കേസിൽ പ്രതി ചേർത്തു. അൻപത് വയസിൽ താഴെ പ്രായമുള്ള കരാറുകാരി ഷീനയ്ക്ക് സന്നിധാനത്ത് വരാൻ കഴിയാത്തതിനാൽ ഭർത്താവ് സുരേഷിന്റെ പവർ ഓഫ് അറ്റോണി നൽകുകയായിരുന്നു.
എന്നാൽ സുരേഷും സന്നിധാനത്ത് അപൂർവമായി മാത്രമെ എത്താറുണ്ടായിരുന്നുള്ളു.
സന്നിധാനത്തും മാളികപ്പുറത്തും ശബരീപീഠത്തിലും വെടിക്കെട്ട് നടത്തിയിരുന്നത് മുൻകാലങ്ങളിൽ ശബരിമലയിലെ കച്ചവട സ്ഥാപനങ്ങൾ നടത്തിയിരുന്ന മൂന്ന് പേരാണ്. അപകടമുണ്ടായ സമയത്തും ഇവരാണ് കതിനപ്പുരയിലുണ്ടായിരുന്നതെന്നാണ് പൊലീസ് കണ്ടെത്തൽ. ഇവരെ കേന്ദ്രീകരിച്ച് അന്വേഷണം നടത്താനാണ് പോലീസ് നീക്കം.
അതേസമയം നിലവിൽ പ്രതിചേർക്കപ്പെട്ടിരിക്കുന്ന കരാറുകാരിയും ഭർത്താവും ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്.