വില്ലേജ് ഓഫിസിൽ കമ്പ്യൂട്ടറില്ലാത്തത് കൈക്കൂലിക്കാർക്കു വേണ്ടി: ജോയ് മാത്യു

വില്ലേജ് ഓഫിസിൽ കമ്പ്യൂട്ടറില്ലാത്തത് കൈക്കൂലിക്കാർക്കു വേണ്ടി: ജോയ് മാത്യു

Spread the love

സ്വന്തം ലേഖകൻ

കൊച്ചി: എന്തു കാര്യത്തിലും സ്വന്തം നിലയിൽ നിലപാട് ഉള്ളയാളാണ് നടൻ ജോയ് മാത്യു. താരപദവിയോ, താരമൂല്യമോ നോക്കാതെ തന്റെ നിലപാടുകൾ അദ്ദേഹം സോഷ്യൽ മീഡിയയിൽ എപ്പോഴും തുറന്നു പറയാറുമുണ്ട്. ഏറ്റവും ഒടുവിൽ വയോധികൻ വില്ലേജ് ഓഫിസിനു തീയിട്ട സംഭവത്തിലാണ് അദ്ദേഹം തന്റെ നിലപാട് വ്യക്തമാക്കി രംഗത്തെത്തിയിരിക്കുന്നത്.

താന്‍ കരമടച്ച് കൈവശം വെച്ചുകൊണ്ടിരിക്കുന്ന ഭൂമി അളന്ന് തിട്ടപ്പെടുത്തുവാന്‍ അപേക്ഷയുമായി വില്ലേജ് ഓഫീസില്‍ വര്‍ഷങ്ങളോളം കയറിയിറങ്ങി സഹികെട്ട് വില്ലേജ് ആപ്പീസിലെ റിക്കോര്‍ഡുകള്‍ക്ക് തീയിട്ട ആ വ്യക്തിയോട് തനിക്ക് ബഹുമാനം തോന്നുന്നുവെന്നും ജോയ് മാത്യു ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
സ്റ്റാര്‍ട്ട് അപ്പുകള്‍ക്ക് പ്രോല്‍സാഹനം നടത്തുന്ന ഗവര്‍മ്മെന്റ് എന്ത് കൊണ്ടാണു റവന്യൂ വകുപ്പിനാവശ്യമുള്ള സോഫ്റ്റ് വെയര്‍ രൂപകല്‍പന ചെയ്യാനോ കബ്യൂട്ടര്‍വല്‍ക്കരിക്കാനോ താല്‍പ്പര്യം കാണിക്കാത്തത് എന്ന് ചോദിച്ചാല്‍, തങ്ങളുടെ പാര്‍ട്ടികളിലുള്ള ഉദ്യോഗസ്ഥര്‍ക്ക് കൈക്കൂലി വാങ്ങാനുള്ള അവസരം ഇല്ലാതാവും എന്നത് തന്നെയാണ് ഉത്തരമെന്നും ജോയ് മാത്യു കൂട്ടിച്ചേര്‍ത്തു.
ജോയ് മാത്യുവിന്‍റെ പോസ്റ്റിന്‍റെ പൂര്‍ണ്ണരൂപം
എനിക്ക്‌ ബഹുമാനം തോന്നിയ ഈ എഴുപതുകാരന്റെ പേരാണു കാഞ്ഞിരമറ്റം ചക്കാലപറബിൽ രവീന്ദ്രൻ. കഴിഞ്ഞ ദിവസം ആമ്പല്ലൂർ വില്ലേജ്‌ ഓഫീസിലെ രേഖകൾക്ക്‌ പെട്രോൾ ഒഴിച്ച്‌ തീ കൊടുത്തയാൾ- താൻ കരമടച്ച്‌ കൈവശം വെച്ചുകൊണ്ടിരിക്കുന്ന ഭൂമി അളന്ന് തിട്ടപ്പെടുത്തുവാൻ അപേക്ഷയുമായി വില്ലേജ്‌ ഓഫീസിൽ വർഷങ്ങളോളം കയറിയിറങ്ങി ചെരുപ്പ്‌ തേഞ്ഞുപോയ ഹതഭാഗ്യൻ- സഹികെട്ട്‌ ഇദ്ദേഹം വില്ലേജ്‌ ആപ്പീസിലെ റിക്കോർഡുകൾക്ക്‌ തീയിട്ടു- മാസങ്ങൾക്ക്‌ മുമ്പ് കോഴിക്കോട്‌ ചക്കിട്ടപ്പാറ ചെമ്പനോട്‌ കാവിൽ പുരയിടത്തിൽ ജോയി എന്ന കർഷകൻ വില്ലേജ്‌ ഓഫീസിനു മുന്നിൽ കെട്ടിതൂങ്ങി ജീവനൊടുക്കി.
കേരളത്തിൽ അഴിമതിക്കേസുകളിൽ ഏറ്റവുമധികം അകപ്പെടുന്നത്‌ റവന്യൂ വകുപ്പിലുള്ളവരാണെന്ന് കണക്കുകൾ പറയുന്നു. ഒരു ബാങ്ക്‌ വായ്പ ലഭിക്കണമെങ്കിൽ, സ്വന്തം ഭൂമി വിൽക്കണമെങ്കിൽ അവശ്യം വേണ്ടതായ കുടിക്കടം, സ്കെച്ച്‌, അടിയാധാരം തുടങ്ങിയ രേഖകൾ ലഭിക്കാൻ ആർക്കൊക്കെ എവിടെയൊക്കെ കൈക്കൂലി കൊടുക്കണം എന്ന് എല്ലാവർക്കുമറിയാം. ഇതിനു വേണ്ടി ചെരുപ്പ്‌ തേയും വരെ നടക്കുന്ന സാധാരണക്കാരൻ റിക്കോർഡുകളല്ല ആപ്പീസ്‌ ഒന്നടങ്കം തീയിട്ടാലും അത്ഭുതപ്പെടാനില്ല.
സ്റ്റാർട്ട്‌ അപ്പുകൾക്ക്‌ പ്രോത്സാഹനം നടത്തുന്ന ഗവർണ്‍മെന്റ്‌ എന്ത് കൊണ്ടാണു നമ്മുടെ റവന്യൂ വകുപ്പിനാവശ്യമുള്ള സോഫ്റ്റ്‌ വെയർ രൂപകൽപന ചെയ്യാനോ ‌കബ്യൂട്ടർവൽക്കരിക്കാനോ താൽപ്പര്യം കാണിക്കാത്തത്‌ എന്ന് ചോദിച്ചാൽ ഉത്തരം ലളിതം- തങ്ങളുടെ പാർട്ടികളിലുള്ള ഉദ്യോഗസ്‌ഥർക്ക്‌ കൈക്കൂലി വാങ്ങാനുള്ള അവസരം ഇല്ലാതാവും എന്നത്‌ തന്നെ-( കൈക്കൂലി വാങ്ങാത്ത നിരവധി നല്ലവരായ ഉദ്യോഗസ്‌ഥരെ മറന്നുകൊണ്ടല്ല പറയുന്നത്‌) ചെബനോട്ടെ കർഷകൻ ജോയിയുടെ കൊലക്ക്‌ ഉത്തരവാദികളായവർക്ക്‌ വെറും സസ്പെൻഷൻ, ഗതികേട്‌ കൊണ്ട്‌ റിക്കോർഡുകൾക്ക്‌ തീയിട്ട എഴുപതുകാരൻ വൃദ്ധനു ജാമ്യമില്ലാ വകുപ്പ്‌ പ്രകാരം അറസ്റ്റും തടവും- എവിടെയാണു തീയിടേണ്ടത്‌?

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group