
തിരുവനന്തപുരം: ചലചിത്ര അക്കാദമി ചെയർമാൻ സ്ഥാനത്ത് നിന്നും രാജി വെച്ചതിന് പിന്നാലെ നടി ശ്രീലേഖ മിത്രയുടെ ആരോപണത്തിൽ പ്രതികരിച്ച് സംവിധായകന്‍ രഞ്ജിത്ത്. സത്യം തെളിയിക്കാന്‍ നിയമ നടപടി സ്വീകരിക്കുമെന്ന് രഞ്ജിത്ത് പ്രതികരിച്ചു.
മാധ്യമ പ്രവര്‍ത്തകര്‍ക്ക് അയച്ച ശബ്ദ സന്ദേശത്തിലാണ് രഞ്ജിത്ത് ഈകാര്യം വ്യക്തമാക്കിയത്. സര്‍ക്കാരിനെതിരെ നടക്കുന്ന ഗൂഢാലോചനയുടെ ഭാഗമാണ് തനിക്കെതിരായ നീക്കമെന്നും രഞ്ജിത്ത് പറയുന്നു. എനിക്കെതിരെ വ്യക്തിപരമായി മോശം ആരോപണമാണ് ശ്രീലേഖ മിത്ര ഉന്നയിച്ചിരിക്കുന്നത്.
ഞാന്‍ ചലച്ചിത്ര അക്കാദമി ചെയര്‍മാനായത് മുതല്‍ ഒരുക്കൂട്ടം ആള്‍ക്കാര്‍ നടത്തുന്ന ഗൂഢാലോചനയുടെ അവസാന കാര്യം എന്ന നിലയിലാണ് ഈ ആരോപണം പുറത്തുവരുന്നത്. ഒരു വ്യക്തിയെന്ന നിലയില്‍ എനിക്ക് ഏറ്റ പരിക്ക് എളുപ്പം മാറുന്നതല്ല. എന്നാല്‍ എനിക്കെതിരായ ആരോപണത്തിലെ ഒരു ഭാഗം തെറ്റാണെന്ന് തെളിയിക്കേണ്ടത് എന്‍റെ ബാധ്യതയാണ്. അവരുടെ ഇപ്പോഴത്തെ മൊഴിയില്‍ തന്നെ വൈരുദ്ധ്യങ്ങളുണ്ട്. അതിന്‍റെ വിശദാംശങ്ങളിലേക്ക് കടക്കുന്നില്ല. എന്നാല്‍ താന്‍ നിയമ നടപടിയുമായി മുന്നോട്ട് പോകും. സുഹൃത്തുക്കളുമായും വക്കീലുമായി ബന്ധപ്പെട്ട് അതിന്‍റെ നടപടിയിലേക്ക് കടക്കും.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഞാന്‍ എന്ന വ്യക്തികാരണം സര്‍ക്കാറിന്‍റെ പ്രതിച്ഛായയ്ക്ക് കളങ്കം എല്‍ക്കരുതെന്ന് കരുതിയാണ് ഔദ്യോഗിക സ്ഥാനത്ത് നിന്ന് ഒഴിയുന്നതെന്നും എന്‍റെ രാജി സ്വീകരിക്കാന്‍ സംസ്കാരിക മന്ത്രിയോടും, മുഖ്യമന്ത്രിയോടും അഭ്യര്‍ത്ഥിക്കുന്നു. മാധ്യമ പ്രവര്‍ത്തകര്‍ എന്‍റെ സ്വകാര്യത ഹനിക്കുന്നുണ്ട്. അത് കൊണ്ട് തന്നെ ഞാന്‍ മാധ്യമങ്ങളെ അഭിമുഖീകരിക്കുന്നില്ല’, രഞ്ജിത്ത് പ്രതികരിച്ചു.







