അഴിമതികൾ പുറത്ത് കൊണ്ടുവരേണ്ടത് എന്റെ ധർമം; പിണറായി വിജയന്റെ സർട്ടിഫിക്കേറ്റ് ആവശ്യമില്ല; കെ.പി.സി.സിയില്‍ തലമുറമാറ്റം വേണോ എന്ന് കേന്ദ്ര നേതൃത്വം ചോദിച്ചിരുന്നു; രമേശ് ചെന്നിത്തല

അഴിമതികൾ പുറത്ത് കൊണ്ടുവരേണ്ടത് എന്റെ ധർമം; പിണറായി വിജയന്റെ സർട്ടിഫിക്കേറ്റ് ആവശ്യമില്ല; കെ.പി.സി.സിയില്‍ തലമുറമാറ്റം വേണോ എന്ന് കേന്ദ്ര നേതൃത്വം ചോദിച്ചിരുന്നു; രമേശ് ചെന്നിത്തല

സ്വന്തം ലേഖകൻ 

ആലപ്പുഴ: വി.ഡി. സതീശനെ പ്രതിപക്ഷ നേതാവായി കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് തിരഞ്ഞെടുത്തതില്‍ സന്തോഷമുണ്ടെന്ന് മുന്‍ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന്റെ തീരുമാനം ഞങ്ങള്‍ എല്ലാവരും അംഗീകരിക്കുന്നു. ഈ പ്രതിസന്ധി ഘട്ടത്തില്‍ കോണ്‍ഗ്രസിനെയും പ്രതിപക്ഷത്തെയും ശക്തമായി മുന്നോട്ടു നയിക്കാന്‍ സതീശന് കഴിയട്ടേ എന്ന് ആശംസിക്കുന്നുവെന്ന് അദ്ദേഹം ആലപ്പുഴയില്‍ പറഞ്ഞു.

വലിയ വെല്ലുവിളി നിറഞ്ഞ സന്ദര്‍ഭമാണിത്. എല്ലാവരും യോജിച്ചു നിന്നുകൊണ്ട് കോണ്‍ഗ്രസിനെയും യുഡിഎഫിനെയും ശക്തിപ്പെടുത്തേണ്ട സന്ദര്‍ഭമാണ്. അതിനു വേണ്ടി കൂട്ടായ പരിശ്രമം ഉണ്ടാകണം എന്ന് തന്നെയാണ് തന്റെ അഭിപ്രായം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇന്നലെ രാവിലെ എട്ടുമണിയോടെ മല്ലികാര്‍ജുന്‍ ഖാര്‍ഗെ വിളിച്ച് പ്രതിപക്ഷ നേതൃസ്ഥാനമാറ്റത്തെ കുറിച്ച് പറഞ്ഞിരുന്നെന്നും ചെന്നിത്തല പറഞ്ഞു.കെ.പി.സി.സിയില്‍ തലമുറമാറ്റം വേണോ എന്ന ചോദ്യത്തിന് അതെല്ലാം ഹൈക്കമാന്‍ഡ് തീരുമാനിക്കുമെന്നും ഹൈക്കമാന്‍ഡ് എന്തു തീരുമാനം എടുത്താലും താന്‍ അത് അനുസരിക്കുമെന്നും ചെന്നിത്തല പറഞ്ഞു. പ്രതിപക്ഷ നേതാവ് എന്ന നിലയില്‍ സതീശന് പൂര്‍ണപിന്തുണ ലഭിക്കും. എല്ലാവരും ഒരുമിച്ച് നില്‍ക്കും. അതില്‍ തര്‍ക്കം ഒന്നുമില്ല.

കോണ്‍ഗ്രസ് ദേശീയ അധ്യക്ഷ സോണിയാ ഗാന്ധി ഒരു തീരുമാനം എടുത്താല്‍ എല്ലാ കോണ്‍ഗ്രസുകാരും അത് അനുസരിക്കും. ഒരുമിച്ച് മുന്നോട്ടുപോകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.തനിക്ക് ഒരു നിരാശയുമില്ല. പ്രതിപക്ഷ നേതാവ് എന്ന നിലയില്‍, പ്രതിപക്ഷത്തിന് ചെയ്യാന്‍ കഴിയുന്ന എല്ലാം ചെയ്തിട്ടുണ്ട്. അക്കാര്യത്തില്‍ തനിക്ക് സന്തോഷമേയുള്ളൂ. പ്രതിപക്ഷ നേതാവ് എന്ന നിലയില്‍ ചെയ്യാന്‍ ആഗ്രഹിച്ച മുഴുവന്‍ കാര്യങ്ങളും ചെയ്തിട്ടുണ്ട്. പ്രതിപക്ഷ ധര്‍മം പൂര്‍ണമായും നിറവേറ്റിയിട്ടുണ്ടെന്നും ചെന്നിത്തല പറഞ്ഞു.

കേരളത്തിലെ ജനാധിപത്യ വിശ്വാസികളുടെ താല്‍പര്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കാനും ഈ സര്‍ക്കാരിന്റെ അഴിമതികള്‍ പുറത്തുകൊണ്ടുവരാനുള്ള നീക്കം താന്‍ നടത്തി. അത് തന്റെ ധര്‍മമാണ്. അതില്‍ തനിക്ക് പിണറായി വിജയന്റെ സര്‍ട്ടിഫിക്കറ്റിന്റെ ആവശ്യമില്ല. ആ പോരാട്ടം താന്‍ തുടരുമെന്നും ചെന്നിത്തല പറഞ്ഞു.