ബിഗ് ബസാറിന്റെ ബിഗ് കുരുക്ക്: പരസ്യം കിട്ടിയതിനാൽ മനോരമയും മിണ്ടുന്നില്ല; നഗരത്തെ ശ്വാസം മുട്ടിച്ച് ബിഗ് ബസാറിന്റെ കച്ചവടം; പാർക്കിംഗിന് സ്ഥലമില്ലാത്തിടത്ത് കോഴകൊടുത്ത് തട്ടിപ്പ് കെട്ടിടവും

ബിഗ് ബസാറിന്റെ ബിഗ് കുരുക്ക്: പരസ്യം കിട്ടിയതിനാൽ മനോരമയും മിണ്ടുന്നില്ല; നഗരത്തെ ശ്വാസം മുട്ടിച്ച് ബിഗ് ബസാറിന്റെ കച്ചവടം; പാർക്കിംഗിന് സ്ഥലമില്ലാത്തിടത്ത് കോഴകൊടുത്ത് തട്ടിപ്പ് കെട്ടിടവും

സ്വന്തം ലേഖകൻ

കോട്ടയം: ഓണക്കച്ചവടമെന്ന് മലയാള മനോരമയിൽ പരസ്യം കൊടുത്ത ബിഗ് ബസാർ നഗരത്തെ ശ്വാസം മുട്ടിക്കുന്നു. മലയാള മനോരമ അടക്കമുള്ള മാധ്യമങ്ങളും, നഗരസഭയും റോഡ് നിർമ്മിച്ച കെ.എസ്.ടി.പിയും എല്ലാം കച്ചവട ഭീമന് കുടപിടിച്ച് നിന്നതോടെ നഗരം ഗതാഗതക്കുരുക്കിൽ വീർപ്പുമുട്ടി. ഒരു മാസം മുൻപ് പ്രവർത്തനം ആരംഭിച്ച ബിഗ് ബസാറിന്റെ ബിഗ് കുരുക്കാണ് ഇപ്പോൾ നഗരത്തിലെ സാധാരണക്കാരെ അടക്കം മണിക്കൂരുകളോളം വലയ്ക്കുന്നത്. റോഡരികിൽ ചെറിയ വണ്ടികൾ കണ്ടാൽ പെറ്റിയടിക്കുന്ന പൊലീസ് ഏമാന്മാർ റോഡിൽ കുരുക്ക് തീർക്കുന്ന വ്യവസായ ഭീമന്റെ മുന്നിലെ വാഹന നിരയ്‌ക്കെതിരെ ഒരക്ഷരം മിണ്ടാൻ തയ്യാറാകുന്നില്ല.


ശനിയാഴ്ച രാവിലെ പുറത്തിറങ്ങിയ മലയാള മനോരമ പത്രത്തിലാണ് ബിഗ്ബസാർ ഓണത്തിനു വൻ ഓഫർ ഒരുക്കുന്നു എന്ന് പ്രഖ്യാപിച്ച പരസ്യം എത്തിയത്. ഇതോടെ കോട്ടയത്തുകാർ കൂട്ടത്തോടെ വണ്ടിയും പിടിച്ച് ടിബി റോഡിലെ ബിഗ് ബസാർ ഷോറൂമിനു മുന്നിലെത്തി. നാലു നില കെട്ടിടത്തിന്റെ ഏറ്റവും അടിയിലത്തെ നിലയിൽ കഷ്ടിച്ച് പത്തോ മുപ്പതോ കാറുകൾക്ക് മാത്രമാണ് പാർക്ക് ചെയ്യാൻ സൗകര്യമുള്ളത്. പക്ഷേ, കാറുകൾക്ക് കയറാനും ഇറങ്ങാനും ആകെയുള്ളത് ഒരേ ഒരു വഴി മാത്രം. ഇതുവഴി ഒരേ സമയം കാറുകൾ ഇറങ്ങുകയും ചെയ്യുന്നതോടെ ടി.ബി റോഡിൽ കഷ്ടിച്ച് രണ്ട് വാഹനങ്ങൾ മാത്രം പോകാനുള്ള ഇടം ബാക്കിയായി. ബിഗ് ബസാറിലേയ്ക്കുള്ള കാറുകളുടെ നിര ഭീമ ജ്വല്ലറിയുടെ സമീപം വരെ നീണ്ടതോടെ ടി.ബി റോഡിൽ ഒരു വശത്ത് മാത്രമായി വാഹനങ്ങൾ കടന്നു പോകാൻ വഴി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group


നാട്ടുകാരുടെ തെറിയുടെ അപകടം മണത്ത സെക്യൂരിറ്റി ജീവനക്കാർ നഗരസഭയുടെ പാർക്കിംഗ് ഗ്രൗണ്ടിലേയ്ക്ക് വാഹനങ്ങൾ വഴി തിരിച്ചു വിട്ടു. ബാക്കിയുള്ളവർ ടിബി റോഡരികിൽ തന്നെ വാഹനങ്ങൾ പാർക്ക് ചെയ്തു. ഇതിനിടെ പല തവണ പൊലീസ് വാഹനങ്ങൾ ഇതുവഴി തലങ്ങും വിലങ്ങും പാഞ്ഞെങ്കിലും ഒരാൾ പോലും ബിഗ് ബസാറിലെ ബിഗ് കസ്റ്റമർമാരെ തൊടാനോ, ഒരു സ്റ്റിക്കർ പതിപ്പിക്കാനോ പോലും തയ്യാറായില്ല. ബെൻസിലും, ഓഡിയിലും വിലകൂടിയ ആഡംബരകാറുകളിലും എത്തുന്നവരെ ഒന്ന് നുള്ളി നോവിക്കാൻ പോലും പൊലീസ് തയ്യാറായില്ലെന്നതാണ് സത്യം.


നഗരമധ്യത്തിൽ ഏറ്റവും തിരക്കേറിയ ടി.ബി റോഡരികിൽ നാലു നില കെട്ടിടം നിർമ്മിച്ചത് എല്ലാ മാനദണ്ഡങ്ങളും ലംഘിച്ചാണെന്നതാണ് സത്യം. രണ്ടു നിലയ്ക്കു മുകളിലുള്ള ഏതു കെട്ടിടം നിർമ്മിച്ചാലും അഗ്നിരക്ഷാ സേനയുടെ വാഹനം കടന്നു പോകാനുള്ള ഇടം ഉണ്ടാകണമെന്നാണ് ചട്ടം. എന്നാൽ, കഷ്ടിച്ച് ഒരു ബൈക്കിനു മാത്രം കടന്നു പോകാനുള്ള സ്ഥലമിട്ടാണ് ഇവിടെ ഒരു വശം നിർമ്മിച്ചിരിക്കുന്നത്. ബിഗ്ബസാർ പോലെ ഒരു സ്ഥാപനത്തിൽ അൻപത് കാറുകൾ പോലും തിരച്ച് പാർക്ക് ചെയ്യാൻ സൗകര്യമില്ലാത്ത സൗഹചര്യത്തിലും നഗരസഭ അനുമതി കൊടുത്തു എന്നത് മറ്റൊരു അത്ഭുതം. നഗരത്തെ കുരുക്കും എന്ന കാഴ്ചപ്പാട് പോലുമില്ലാതെ കോഴ വാങ്ങി നഗരസഭ അധികാരികൾ ബിഗ്ബസാറിന്റെ കെട്ടിടത്തിന് അനുവാദം നൽകി. ഇതിന്റെയെല്ലാം ദുരിതം അനുഭവിക്കുന്നത് സാധാരണക്കാരായ ജനങ്ങളാണ്. സ്വകാര്യ ബസിലും ഓട്ടോറിക്ഷയിലും സ്‌കൂട്ടറിലുമായി വരുന്ന സാധാരണക്കാരന്റെ സമയമാണ് വൻ കിടക്കാരന്റെ ആഡംബര ഷോപ്പിംഗ് ഭ്രമത്തിനു മുന്നിൽ തകർന്നടിയുന്നത്.
നഗരത്തിലെ മറ്റൊരുസ്ഥാപനത്തിനും നൽകാത്ത വലിയ ആനുകൂല്യമാണ് എംസി റോഡിന്റെ അറ്റകുറ്റപണി നടത്തിയ കെ.എസ്.ടി.പി ബിഗ് ബസാറിനു നൽകിയിരിക്കുന്നത്. റോഡിന്റെ നിരപ്പിൽ. ഓട താഴ്ത്തി ബിഗ്ബസാറിനു മുന്നിൽ ഫുട്പാത്ത് ടൈൽ ചെയ്തു നൽകിയിരിക്കുന്നത്. നഗരത്തിലെ മറ്റൊരു സ്ഥാപനത്തിനും ഈ വമ്പൻ ആനുകൂല്യം കെ.എസ്.ടി.പി നൽകിയിട്ടില്ല. ഈ താഴ്ത്തിക്കെട്ടിയ ഓടയുടെ മുകളിലാണ് ബിഗ് ബസാറിൽ എത്തുന്ന ഇരുചക്ര വാഹനങ്ങൾ പാർക്ക് ചെയ്യുന്നത്. ഇത്തരത്തിൽ എല്ലാത്തരം അനധികൃത പ്രവർത്തനങ്ങളും നടത്തുന്ന സ്ഥാപനമാണ് നഗരത്തെ ഗതാഗതക്കുരുക്കിൽ മുക്കുന്നത്.

ദിവസങ്ങളായി നഗരം ഗതാഗതക്കുരുക്കിൽ കുടുങ്ങി ശ്വാസം മുട്ടുമ്പോൾ നഗരത്തിലെ ഓരോ സ്പന്ദനവും പോലും വാർത്തയാക്കുന്നു എന്ന് അവകാശപ്പെടുന്ന മനോരമയാദി മാധ്യമങ്ങളിൽ ഒന്നു പോലും ഇതുവരെയും കുരുക്ക് വാർത്തയാക്കാൻ രംഗത്ത് എത്തിയിട്ടില്ല. പരസ്യം നൽകി എല്ലാ മാധ്യമങ്ങളുടെയും കോഴ നൽകി ഉദ്യോഗസ്ഥരുടെയും വായടച്ചിരിക്കുകയാണ് ബിഗ് ബസാർ മുതലാളിമാർ.