നരേന്ദ്ര മോദിക്ക് സമ്പദ് വ്യവസ്ഥയെക്കുറിച്ച്  യാതൊരു അറിവുമില്ലെന്ന് രാഹുൽ ഗാന്ധി

നരേന്ദ്ര മോദിക്ക് സമ്പദ് വ്യവസ്ഥയെക്കുറിച്ച് യാതൊരു അറിവുമില്ലെന്ന് രാഹുൽ ഗാന്ധി

 

സ്വന്തം ലേഖകൻ

ജയ്പൂർ: നരേന്ദ്ര മോദിക്ക്  സമ്പദ് വ്യവസ്ഥയെക്കുറിച്ച്
യാതൊരു അറിവുമില്ലെന്ന് രാഹുൽ ഗാന്ധി. രാജസ്ഥാനിലെ ജയ്പൂരിൽ കോൺഗ്രസ് സംഘടിപ്പിച്ച പൗരത്വ നിയമത്തിനെതിരായ യുവ ആക്രോഷ് റാലിയിൽ സംസാരിക്കുകയായിരുന്നു രാഹുൽ ഗാന്ധി. ലോകത്തിന് മുന്നിൽ ഇന്ത്യയുടെ പ്രതിച്ഛായ മോദി നശിപ്പിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.

‘യു.പി.എ ഭരണകാലത്ത് ഇന്ത്യയുടെ ജി.ഡി.പി 9 ശതമാനമായി വളർന്നിരുന്നു. ലോകം മുഴുവൻ നമ്മളെ നോക്കിക്കൊണ്ടിരുന്നു. ഇന്ന് ജി.ഡി.പി കണക്കാക്കാൻ നിങ്ങൾക്ക് വ്യത്യസ്ത മാനദണ്ഡം ഉണ്ട്. അതിൽ നിങ്ങൾക്ക് 5% നിരക്കും ഉണ്ട്. ജി.ഡി.പി കണക്കാക്കാൻ നിങ്ങൾ പഴയ മാനദണ്ഡം ഉപയോഗിച്ചാൽ ഇന്ത്യ 2.5 ശതമാനമെന്ന് കാണാം- രാഹുൽ വ്യക്തമാക്കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പ്രധാനമന്ത്രി സാമ്പത്തിക ശാസ്ത്രം പഠിക്കുകയോ മനസ്സിലാക്കുകയോ ചെയ്തിട്ടില്ലെന്ന് രാഹുൽ വ്യക്തമാക്കി. ജി.എസ്.ടി എന്താണെന്ന് മോദിക്ക് പോലും മനസ്സിലാകുന്നില്ല. നോട്ട് നിരോധിക്കാൻ പോകുമ്പോൾ ഒരു എട്ട് വയസുകാരനോട് അഭിപ്രായം തേടിയിരുന്നെങ്കിൽ നോട്ട് നിരോധനം നല്ലതിനേക്കാൾ ദോഷം ചെയ്യുമെന്ന് അവൻ പറയും.

സാഹോദര്യം മുഖമുദ്രയാക്കിയ ആഗോള പ്രതിച്ഛായ ആയിരുന്നു ഇന്ത്യയുടേത്. പാകിസ്താനെ പലപ്പോഴും ഇത് വെച്ചാണ് വിമർശിച്ചിരുന്നത്. പ്രധാനമന്ത്രി ഈ പ്രതിച്ഛായ നശിപ്പിച്ചു. ഇന്ത്യയെ ഇന്ന് ലോകം ബലാത്സംഗ തലസ്ഥാനമായി കണക്കാക്കുന്നു. പ്രധാനമന്ത്രി ഇതിനെക്കുറിച്ച് ഒരു വാക്കും പറയില്ല.

തൊഴിലില്ലായ്മയെ പറ്റിയോ മറ്റോ നമ്മുടെ യുവാക്കൾ പ്രധാനമന്ത്രിയെ ചോദ്യം ചെയ്യുമ്പോൾ അവർ നിങ്ങളെ ലക്ഷ്യമിടുന്നു, അവർ നിങ്ങളെ വെടിവച്ചുകൊല്ലുന്നു. ഏതെങ്കിലും ഇന്ത്യൻ സർവകലാശാല സന്ദർശിച്ച് വിദ്യാർത്ഥികളുടെ ചോദ്യങ്ങളെ അഭിമുഖീകരിക്കാൻ ഞാൻ പ്രധാനമന്ത്രിയെ വെല്ലുവിളിക്കുന്നു, അദ്ദേഹത്തിന് ഒരിക്കലുമത് കഴിയില്ല, പക്ഷേ തെറ്റായ വാഗ്ദാനങ്ങൾ നൽകാൻ അദ്ദേഹത്തിന് കഴിയും- രാഹുൽ പറഞ്ഞു.